

എല്ലാത്തിനുമിടയിൽ അയാൾക്ക് അല്പം സമയം വേണമായിരുന്നു.
വേണമായിരുന്നു.
അത് അയാൾ എപ്പോഴും ആഗ്രഹിച്ചു.
തെറ്റു പറയാൻ പറ്റുമോ?
കുഞ്ഞായിരിക്കെ അമ്മ അവനെ കുളിപ്പിച്ചു. കുളിയൊക്കെ കൊള്ളാം
അതിനിടയിലും ഭൂലോകം സ്വർലോകം അമ്മേ
എന്നു പാടി അവൻ കളിച്ചു നടന്നു.
മനോഹരമായി വിശ്രമിച്ചു.
ഒരിടത്ത് വെറുതെ ഇരിക്കുമ്പോൾ പോലും ദൈവം സൃഷ്ടിച്ച കടൽതീരം
ആദ്യം കാണുന്നതുപോലെ വിശ്രമിച്ചുകൊണ്ടിരുന്നു.
വിശ്രമം തീരാതിരിക്കാൻ അയാൾ ആഗ്രഹിച്ചുകൊണ്ടിരുന്നു.
ദൈവത്തിന്റെ കയ്യിൽ കിടന്ന് ആടുന്നതുപോലെ...
ആടുന്നോ, സാധ്യത തീരെയില്ല.
ചെകുത്താൻ നല്ലതുപോലെ ചിരിച്ചു
ചെകുത്താൻ വല്ല പന്നിയിലും കേറി ഒളിക്കട്ടെ
പക്ഷേ, ഇയാൾ ചിലപ്പോൾ നിർത്താതെ ചിരിച്ചു നടന്നു.
തെറ്റു പറയാൻ പറ്റുമോ?
ഇല്ല
മനുഷ്യനായാൽ പിന്നെ...
അല്ല പിന്നെ.
ഇവനിപ്പോ എന്താ വേണ്ടത്
അമ്മ അവനോടു ചോദിച്ചു
അതറിയാമായിരുന്നേൽ ഞാനാരായേനെ.
എല്ലാത്തിനുമിടയിൽ
അയാൾക്ക് അല്പം സമയം വേണമായിരുന്നു.
അന്ത്യയാത്രാ ചുംബനം നൽകുമ്പോൾ
അമ്മ ചോദിച്ചു:
കിട്ടിയോ മോനെ നിനക്ക് അത്.
ഇനി കിട്ടിയേക്കും.
ദൈവദൂതനെപ്പോലെ അവൻ പ്രതിവചിച്ചു.
അവസാനമില്ലാതെ ഒരു കടൽത്തീരം അയാൾ ആഗ്രഹിച്ചു.
ഈ ഭൂമിയിൽ അതു വല്ലതും നടപ്പുള്ള കാര്യമാണോ?
...ഓർത്തുപോയി
ഭൂമിയിലാണ് എല്ലാം നടപ്പുള്ളത്
എന്നു പാടിക്കൊണ്ട് കളിക്കൂട്ടുകാരി മായാവിരലുകൾ ചലിപ്പിച്ചു.
അങ്ങനെയാണ് ആ വെറും മനുഷ്യൻ മരണത്തിൽനിന്നു രക്ഷപ്പെട്ടത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates