രമ്യ തുറവൂര്‍ എഴുതിയ കവിത ‘മകള്‍ വരച്ച വീട്’

രമ്യ തുറവൂര്‍ എഴുതിയ കവിത ‘മകള്‍ വരച്ച വീട്’

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക
Published on

ഞ്ച് വയസ്സുള്ള എന്റെ മകൾ

അവളുടെ വീട് വരയ്ക്കുന്നു.

വീട്, മരം, പൂക്കൾ, ഇടവഴി, പുഴ

പാതിവച്ച് അവൾ

വരയുപേക്ഷിച്ച്

പുറത്തേയ്‌ക്കോടുന്നു

പെൻസിലെടുത്ത് വീടിനു ചുറ്റും

കുറെ കാറ്റാടിമരങ്ങളെ

വരച്ചുചേർത്തു ഞാൻ.

എന്റെ തലച്ചോറിലെ

ഭ്രാന്തൻ മാനുകളോടുന്ന

ആ കാട് മകൾ കണ്ടിട്ടേയില്ല.

അവൾ വരച്ച മരച്ചില്ലകളിലെ

ഇണ നഷ്ടപ്പെട്ട തത്ത

എന്റെ പേരെടുത്ത് വിളിക്കുന്നത്

അവൾ കേട്ടിട്ടേയില്ല.

ഇടയ്ക്കിടെ

എന്റെ കരടിക്കണ്ണുകളുടെ നിറം

പടരുന്ന പൂക്കൾ

എത്ര വർഷങ്ങൾ കഴിഞ്ഞാവും

അവളുടെ മെലിഞ്ഞ വിരലുകൾക്കിടയിൽ വിടരുന്നത്.

അവൾ പാതിവരച്ച ഇടവഴിക്കരികിലെ

പുന്നച്ചോട്ടിൽ രാത്രികളിൽ

ഞാൻ പ്രേതസഞ്ചാരം നടത്തുന്നത്

അവളറിയാനേ പോകുന്നില്ല.

വീടരികിലെ പുഴക്കടവിൽ

എന്റെ ഏഴാമത്തെ മരണവും

കഴിഞ്ഞാണ് ഞാൻ തുവർത്തി

കയറിയിരിക്കുന്നതെന്ന്

അവൾക്ക് ഊഹിക്കാനേ കഴിയില്ല.

അല്പം കഴിഞ്ഞ്

ചെമ്പൻമുടികളുള്ള

എന്റെ മകൾ തിരികെ വന്നു

ഞാൻ വരച്ചുചേർത്ത കാറ്റാടി-

ക്കാടിന്റെ ഇടയിൽനിന്നും

വെളിച്ചത്തിന്റെ ഒരു തുണ്ടെടുത്തുകൊണ്ട്

അവൾ ഇടവഴിയിലേയ്‌ക്കോടി.

രമ്യ തുറവൂര്‍ എഴുതിയ കവിത ‘മകള്‍ വരച്ച വീട്’
ബിന്ദു സജീവ് എഴുതിയ കവിത ‘ശാന്തി’

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com