ജലമര്‍മ്മരങ്ങള്‍: ബിന്ദു കൃഷ്ണന്‍ എഴുതിയ കവിത

ജലത്തിലേയ്ക്കുറ്റു നോക്കിയിരിക്കുമ്പോള്‍അതു നിങ്ങളോടു പലതും പറയാന്‍ തുടങ്ങുംപുഴ പറയുന്നതല്ല കടല്‍ പറയുകകടല്‍ പറയുന്നതല്ല കായല്‍ പറയുക
ജലമര്‍മ്മരങ്ങള്‍: ബിന്ദു കൃഷ്ണന്‍ എഴുതിയ കവിത
Updated on
1 min read

തിരക്കുകളൊക്കെ മാറ്റിവച്ച്
ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത്
ജലാശയങ്ങള്‍ക്കരികില്‍
കുറേനേരം പോയിരിക്കുന്നത്
പലതുകൊണ്ടും നല്ലതാണ്

ജലത്തിലേയ്ക്കുറ്റു നോക്കിയിരിക്കുമ്പോള്‍
അതു നിങ്ങളോടു പലതും പറയാന്‍ തുടങ്ങും
പുഴ പറയുന്നതല്ല കടല്‍ പറയുക
കടല്‍ പറയുന്നതല്ല കായല്‍ പറയുക

ഒഴുക്കിനിടയില്‍ തിരിഞ്ഞുനോക്കി പുഴ പറയും
അനാദി കാലം മുതലേയുള്ള ഒഴുക്കിലെ 
ഒരു തുള്ളി മാത്രമാണ് നിങ്ങളെന്ന്
ഒക്കെയൊടുവില്‍ ചെന്നെത്തുന്നത്
ഒരിടത്താണെന്ന്
പിന്നീട് കാറില്‍ തിരിച്ചു പോരുമ്പോള്‍
ബ്ലോക്കില്‍ പെടുമ്പോള്‍
നിങ്ങള്‍ അനാവശ്യമായി ഹോണടിക്കില്ല
മുന്നിലെ ഡ്രൈവറെ തെറി പറയില്ല
ശാന്തമായി കാര്‍ ഒഴുകും

കായല്‍ അനങ്ങാതങ്ങനെ കിടപ്പാണ്
നിശ്ചലത, മൗനം, ഒരു കള്ളച്ചിരി
ഉച്ചയ്ക്ക് സൂര്യന്‍ വെള്ളിയണിയിക്കും
സന്ധ്യയ്ക്ക് മുത്തിച്ചുവപ്പിക്കും
രാത്രി ചന്ദ്രന്‍ നിലാവുകൊണ്ട് 
കടുംനീല സാരിയുടുപ്പിക്കും
നക്ഷത്രങ്ങള്‍ ചൂടിക്കും
കായല്‍ പറയും
ഓടിത്തളരാതെ, ഇളകിമായാതെ
കാത്തിരിക്കൂ
എല്ലാം നിങ്ങളെ തേടിയെത്തും

കടല്‍ 
അതു മറ്റൊരു സംഭവമാണ്
പറയുന്നതെന്തെന്നു മനസ്സിലാക്കാന്‍
ഒരു ജന്മം മതിയാവില്ല
ഇത്ര കാലമായിട്ടും വാനത്തിനുപോലും
മനസ്സിലായിട്ടില്ല
തീരത്തെ പുണര്‍ന്നു ചുംബിക്കുകയാണോ
പിണങ്ങി മടങ്ങി പിണക്കം മറന്ന്
തിരികെ വരികയാണോ?
തീരം കൂടെ പോരാഞ്ഞിട്ടാണോ
പാറയില്‍ തലയടിച്ചു ചിതറുന്നത്?
അതോ പാറ അലിയാഞ്ഞിട്ടോ?

കുടുംബത്തോടൊപ്പം ബീച്ചിലെത്തുമ്പോള്‍
കടല്‍ കുഞ്ഞുങ്ങളോടു മാത്രം ചിരിച്ചു കളിച്ചേയ്ക്കാം
നിങ്ങളെ തീര്‍ത്തും അവഗണിച്ചേക്കാം


ചിലപ്പോള്‍ രൗദ്രം, ചിലപ്പോള്‍ ശാന്തം
ചിലപ്പോള്‍ നീല, ചിലപ്പോള്‍ വെള്ളി 

അല്ലെങ്കില്‍ കടല്‍ തേടി
എന്തിനലയണം?
മലയിലിരുന്നാലും മതി
പിടി തരാത്ത പെണ്ണിനെ
നിങ്ങള്‍ക്കു കടല്‍ എന്നു വിളിക്കാം
വീണ്ടും വീണ്ടും ശ്രമിക്കുന്ന ആരിലും
നിങ്ങള്‍ക്കു കടലിനെ കാണാം

ഓരോ ജലാശയവും ഒരു പാഠമാണ്
ഇന്റേണല്‍ ഇല്ലാത്ത
ക്രെഡിറ്റ് ഇല്ലാത്ത
ഇന്നത്തെ കുട്ടികള്‍ പഠിക്കാത്ത പാഠം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com