ഡിവൈഡറില്‍ നില്‍ക്കുമ്പോള്‍: ദേശമംഗലം രാമകൃഷ്ണന്‍ എഴുതിയ കവിത

ഡിവൈഡറില്‍ നില്‍ക്കുമ്പോള്‍ചെറുമുനമ്പുകള്‍ താണ്ടിമഹാശൃംഗത്തെ മറികടക്കാനുള്ളതയ്യാറെടുപ്പാണ്
ഡിവൈഡറില്‍ നില്‍ക്കുമ്പോള്‍: ദേശമംഗലം രാമകൃഷ്ണന്‍ എഴുതിയ കവിത
Updated on
1 min read

രമ്പിപ്പാച്ചിലുകള്‍ക്കപ്പുറമിപ്പുറം
നടുവില്‍
മറ്റൊരു രാജ്യത്തേയ്ക്കുള്ള തയ്യാറെടുപ്പാണ്
ഡിവൈഡറില്‍ നില്‍ക്കുമ്പോള്‍
ചെറുമുനമ്പുകള്‍ താണ്ടി
മഹാശൃംഗത്തെ മറികടക്കാനുള്ള
തയ്യാറെടുപ്പാണ്

ഡിവൈഡറില്‍ നില്‍ക്കുമ്പോള്‍
പുളയ്ക്കുന്ന തിമിംഗലങ്ങള്‍ വന്നിടിച്ചു
വീഴാതിരിക്കാനുള്ള തയ്യാറെടുപ്പാണ്

ഡിവൈഡറില്‍ നില്‍ക്കുമ്പോള്‍
യമ ശമ ദമ ബുദ്ധനാകാനുള്ള
തയ്യാറെടുപ്പാണ്
പാടവരമ്പില്‍ നില്‍ക്കയാണെന്ന
സാന്ത്വനത്തിനുള്ള തയ്യാറെടുപ്പാണ്
മൗനിബാബമാരായ് ചിരിക്കുന്ന
കൂറ്റന്‍ ഞണ്ടുകള്‍
ഇറുക്കിപ്പിടിക്കാതിരിക്കാനുള്ള
തയ്യാറെടുപ്പാണ്
അറ്റക്കഴായകള്‍ ചാടിച്ചാടി
തോട്ടുവരമ്പില്‍ ചെന്നുനിന്ന്
ശ്വാസം വിടാനുള്ള തയ്യാറെടുപ്പാണ്
അക്കരെ സ്‌കൂളിലേയ്ക്ക് പോകുംപോലെ
എല്ലാം നിത്യപരിചിതമെന്ന്
സമാധാനിപ്പിക്കാനുള്ള തയ്യാറെടുപ്പാണ്
കിളികളും കാക്കകളും
നെല്‍ക്കതിരുമാണ് ചുറ്റുമെന്ന്
വിശ്വസിപ്പിക്കാനുള്ള തയ്യാറെടുപ്പാണ്
ഇളംകതിരിന്റെ മണി
കൊറിച്ചുനില്‍ക്കയാണെന്ന്
സ്വപ്നം കാണാനുള്ള തയ്യാറെടുപ്പാണ്
തള്ളക്കിളി കൊച്ചുകിളിയുടെ വായില്‍
കുഞ്ഞുമീനൂട്ടുകയാണെന്ന്
വിചാരിക്കാനുള്ള തയ്യാറെടുപ്പാണ്.

ഡിവൈഡറില്‍ നില്‍ക്കുമ്പോള്‍
ഒന്നിനും ഒഴികഴിവ് പറഞ്ഞിട്ടു കാര്യമില്ല
നരകപ്പുറ്റു പിടിച്ച ഡിവൈഡറില്‍നിന്ന്
ഒരു വാല്മീകി ഉണര്‍ന്നുവരുന്നെന്ന്
സമാധാനിപ്പിക്കാനുള്ള തയ്യാറെടുപ്പാണ്.

ഒരു ഗര്‍ത്തത്തിനും
മറുഗര്‍ത്തത്തിനും മദ്ധ്യേ
നൂല്‍പ്പാലത്തില്‍നിന്നും
താഴേയ്ക്കു നോക്കുമ്പോള്‍
ഹാ, എന്തൊരു രസമെന്ന്
നിനയ്ക്കാനുള്ള തയ്യാറെടുപ്പാണ്,
കാടുകള്‍ പുഴക്കിക്കൊണ്ടു പോകുന്ന
ലോറികളല്ല അപ്പുറത്തെന്ന്
എണ്ണക്കിണറേറ്റിപ്പോകുന്ന
കണ്ടെയിനറുകളല്ല ഇപ്പുറത്തെന്ന്
സമാധാനിപ്പിക്കാനുള്ള
തയ്യാറെടുപ്പാണ്.

ഡിവൈഡറില്‍ നില്‍ക്കുമ്പോള്‍
ഒരു വശം
വെളുത്ത രക്താണുക്കളുടെ ഘോഷയാത്ര
മറുവശം
ചുകന്ന രക്താണുക്കളുടെ മരണവെപ്രാളങ്ങള്‍.

ഡിവൈഡറില്‍ നില്‍ക്കുമ്പോള്‍
ഒരു വശം
വെളുത്ത പൂന്തോട്ടങ്ങള്‍
മറുവശം
ഇരുണ്ട കൊക്കുകള്‍.

ഇരുവശത്തായി
മുഖാമുഖം
ചാവേര്‍മേഘങ്ങള്‍ നിരന്ന
യുദ്ധഭൂമിക്കു മദ്ധ്യേ
പകയുടെ ഖഡ്ഗങ്ങള്‍
ആഞ്ഞുവീശുന്നില്ലെന്ന്
വിശ്വസിപ്പിക്കാനുള്ള
തയ്യാറെടുപ്പാണ്.

എങ്ങനെയുമെങ്ങനെയും
യാത്രികന്‍ പിടിച്ചുനില്‍ക്കുന്നു
എവിടെ എന്തിന്
ഒടുവില്‍,
ഒരു തുടം ചോരകൊണ്ടാണവന്‍
താന്‍ ആരെന്ന മായാവചനം
നിശ്ശബ്ദം കുറിച്ചിട്ടത്
അതിന്‍ പൊരുളിലാണവന്റെ
പരാപരത്തിരയടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com