'രണ്ടാം വരവ്'- ശ്രീകുമാര്‍ മുഖത്തല എഴുതിയ കവിത

പിറന്നൂ ശുഭതാരംചുരന്നൂ വെളിച്ചവും.ആശംസാ പ്രവാഹങ്ങള്‍പടമായ്, പറച്ചിലായ്.
'രണ്ടാം വരവ്'- ശ്രീകുമാര്‍ മുഖത്തല എഴുതിയ കവിത
Updated on
1 min read

പിറന്നൂ ശുഭതാരം
ചുരന്നൂ വെളിച്ചവും.

ആശംസാ പ്രവാഹങ്ങള്‍
പടമായ്, പറച്ചിലായ്.

എങ്കിലുമിരുട്ടിന്റെ 
പങ്കിലമാകും മറ!

എത്രയോ കൈകള്‍ 
ദീപം തെളിക്കാനുഴറുന്നു
അന്ധകാരത്തില്‍ തമ്മി-
ലവ മുട്ടുന്നൂ പിന്നെ
കൈകള്‍ കോര്‍ത്തിരുട്ടിനെ
നേരിടാനുറയ്ക്കുന്നു.

വാതില്‍ക്കല്‍ തീ തുപ്പുന്ന
വ്യാളികള്‍, വേതാളങ്ങള്‍ 
ഇരുട്ടില്‍ത്താനേപിടഞ്ഞു-
ണരും പിശാചുക്കള്‍. 

നാരായവേരില്‍ത്തന്നെ
തറയ്ക്കും മുള്ളാണികള്‍. 

''ഞാനാര്? ഞാനാരെ''ന്ന-
പണ്ടത്തെ ചോദ്യത്തിന്‍മേല്‍
''നീയാര്? നീയാരെ''ന്ന
കര്‍ശനം തിരുത്തുകള്‍

ചേരാനും പിരിയാനും
നേര്‍ക്കാനും യോജിക്കാനും 
ഭിന്നരാം പ്രവാചകര്‍;
അവര്‍ തന്‍ വചനങ്ങള്‍

കോട്ടക്കൊത്തളങ്ങളെ
സ്മാരകമാക്കാന്‍ വയ്യ,
രാപ്പകലതിന്‍ മേലേ
പ്രേതനര്‍ത്തനം മാത്രം.

എനിക്കു ഞാനാവണം
ഞാന്‍ മാത്രമെന്നാവണം
എന്റെ ദിവ്യമാം ഗ്രന്ഥം
മാത്രമാവണമെങ്ങും. 

എനിക്കു ഞാനാവണം
നമ്മളാവുക വയ്യ.

എനിക്കു തീയും ചൂടും
വെള്ളവും വെളിച്ചവും
പ്രാണവായുവുമൊക്കെ-
യൊറ്റയ്ക്കു തന്നേ വേണം

നാള്‍വഴിപ്പേരേടിന്‍മേല്‍
പേരുള്ള നന്‍പര്‍മാത്രം
അതു താന്‍ ലോകത്തിന്റെ
ചിത്രമെന്‍ ഹൃദയത്തില്‍.

എവിടെയിടിമിന്നല്‍?
എവിടെക്കൊടുങ്കാറ്റ്?
യൗവ്വനം പൂണ്ടേ മണ്ണും 
കടലും തിളയ്ക്കുന്നു.

ജനനം ദിവ്യം, സര്‍വ്വ
പാപവും ഹരിക്കട്ടെ
ഉണ്ടൊരു രണ്ടാംവരവ-
തുതാന്‍ സ്വപ്നം കാണ്‍മൂ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com