ഇരുഭൂപടങ്ങള്‍ക്കിടയില്‍: പ്രസാദ് കാക്കശ്ശേരി എഴുതിയ കവിത

ഇപ്പഴും രണ്ട് കുളമുണ്ട് തൊടിയില്‍ കളരിക്കുളം, വടക്കേക്കുളം ചൊല്ലിഅതിരിട്ട് നിര്‍ത്തിയ ജലദേശ വിസ്തൃതി
ഇരുഭൂപടങ്ങള്‍ക്കിടയില്‍: പ്രസാദ് കാക്കശ്ശേരി എഴുതിയ കവിത
Updated on
1 min read

പ്പഴും രണ്ട് കുളമുണ്ട് തൊടിയില്‍ 
കളരിക്കുളം, വടക്കേക്കുളം ചൊല്ലി
അതിരിട്ട് നിര്‍ത്തിയ 
ജലദേശ വിസ്തൃതി

1
നീന്തലും തുടിക്കലും മദിക്കലും 
പരിചയിച്ചുധൃത വീര്യമായ്
ത്രസിച്ച കളരിക്കുളം.
കല്‍പ്പടവ്, ചാരെ കരിമ്പന
തലയെടുപ്പെ,ഴുന്നള്ളാന്‍ വാഴ്ത്തും
ഉങ്ങിന്‍ പച്ചത്തഴപ്പ്
വിലങ്ങനെ ചാടാന്‍ ചരിഞ്ഞ് നില്‍ക്കും 
തെങ്ങ,തില്‍ വന്നിരിക്കും 
വേഗവിരുതാലെയ്യുന്ന പൊന്മ.
കളരിക്കുളം- ആണ്‍ ചൂരു മാത്രം
ശ്വസിക്കുന്ന ക്ലാസ്സ് മുറി മാതിരി-
ഓതി ചിരിക്കുന്നൊരാശാനുമോര്‍മ്മയില്‍ 
നീരുവറ്റി വാതജ്വരത്തില്‍
ഓളം തിളങ്ങാതെ നിശ്ചല ജലാശയം.

2

വടക്കേക്കുളം, അടക്കിപ്പിടിച്ച 
ചിരിയും കരച്ചിലും ഈറനുടുത്ത് 
ഒതുങ്ങിനില്‍ക്കും തീണ്ടാരി
പരിഭ്രമമാര്‍ന്ന പായല്‍ ജലാശയം. 
അലക്കുകാരവും ചെങ്കല്ലും 
കലഹിച്ച ചെത്തം 
വാക്കെല്ലാം ഊളിയിട്ടോരു
നീര്‍ക്കോലിപോലെയുഴറുന്ന നട്ടുച്ച.
താളിയും എണ്ണയും ജാള്യനഗ്‌നത-
യിലാകെ മിനുങ്ങുന്ന സന്ധ്യ,
പെണ്‍പള്ളിക്കൂടമെന്നാശാത്തിചൊല്ലിയ,
ആണ്‍നോട്ടമെത്തും കൈതമുറിവോ-
ലുന്ന കൂരിരുള്‍ പൊന്തകള്‍.

*
ജലപ്പിശാചെന്നില്‍ കുഴല്‍തിരിക്കുമ്പോള്‍
വലഞ്ഞകൈവിരല്‍ വരണ്ട് കോറുന്നു:
യുദ്ധമോ, ഉള്‍ക്കലാപങ്ങളോ,
രോഗബാധയോ, കാലഭീതിയോ
ഉപേക്ഷിതം ഈ രണ്ടു രാജ്യങ്ങള്‍ 
ഭൂതകാല വിഭവഭൂപടം മുക്കും ചതിക്കുഴി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com