വൈകുന്നേരം പോലുള്ള രാവിലെ: കളത്തറ ഗോപന്‍ എഴുതിയ കവിത

മഴ വെയിലത്ത് ഒന്നു ചാറി. വരണ്ട കാറ്റൊന്ന് വീശുമ്പോലെ വീശി. 
വൈകുന്നേരം പോലുള്ള രാവിലെ: കളത്തറ ഗോപന്‍ എഴുതിയ കവിത
Updated on
1 min read

ളരെ അലസമായ ഒരു പകല്‍ 
എന്നുവെച്ചാല്‍ പ്രപഞ്ചം 
ഉണ്ടാകുന്നതിനു മുന്‍പുള്ളതിനു സമം 
അല്ലെങ്കില്‍ ഭൂമിയില്ലാതായതിനു- 
ശേഷമുള്ള അവസ്ഥ. 
വൈകുന്നേരം പോലെ രാവിലെ 

മഴ വെയിലത്ത് ഒന്നു ചാറി. 
വരണ്ട കാറ്റൊന്ന് വീശുമ്പോലെ വീശി. 
അങ്ങനെ സമയം പോകെ 
ശരീരത്തിലെന്തോ കുറവുകള്‍ 
ശ്രദ്ധിച്ചപ്പോള്‍ 
അവയവങ്ങളൊന്നും കാണാനില്ല. 
തിടുക്കപ്പെട്ട് അന്വേഷിച്ചു 
എവിടെയെങ്കിലും വച്ചു- 
മറന്നതായിരിക്കുമോ...? 
ഒരെത്തുംപിടിയും കിട്ടുന്നില്ല. 

വൈകുന്നേരം പോലുള്ള വൈകുന്നേരം 
അതാ ജനലിലൂടെ കുന്നിറങ്ങി വരുന്നു. 
ഒരിടത്തും ഇരിപ്പുറയ്ക്കാത്ത 
കാതുകള്‍, കണ്ണുകള്‍ 
ചുണ്ടുകള്‍, കൈകാലുകള്‍. 
കളി കഴിഞ്ഞ് ക്ഷീണിച്ചവശരായ 
കുട്ടികള്‍ വീടെത്തും പോലെ. 

വന്നപാടെ ശരീരത്തില്‍ കയറുന്നു. 
കണ്ണിരിക്കേണ്ടിടത്ത് ചെവിയിരിക്കുന്നു.
ചെവിയിരിക്കേണ്ടിടത്ത് കണ്ണിരിക്കുന്നു. 
കാലുകളുടെ സ്ഥാനത്ത് കൈകള്‍ 
കൈകളുടെ സ്ഥാനത്ത് കാലുകള്‍. 
ചെവിയെന്തോ കണ്ട് 
കണ്ണെന്തോ കേട്ട് 
കാലുകള്‍ കൊണ്ടെന്തോ തിന്ന് 
കൈകള്‍ തറയിലൂന്നി നടക്കാനിറങ്ങുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com