

വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന്റെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ മരിച്ച സംഭവത്തിൽ അനുശോചനം അറിയിച്ച് നടൻ മമ്മൂട്ടി. "കരൂരിലെ ദാരുണമായ സംഭവത്തിൽ ഞാൻ അഗാധമായി ദുഃഖിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ".-മമ്മൂട്ടി കുറിച്ചു.
സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചാണ് മമ്മൂട്ടിയുടെ പ്രതികരണം. ഇന്നലെ വൈകുന്നേരം എട്ടു മണിയോടെയാണ് കരൂരിൽ വിജയ്‌യുടെ റാലിക്കിടെ തിക്കും തിരക്കുമുണ്ടായത്. പരിപാടിയില്‍ പങ്കെടുക്കാന്‍ ആറ് മണിക്കൂര്‍ വൈകിയാണ് വിജയ് സ്ഥലത്തെത്തിയത്.
കടുത്ത ചൂടിലും മറ്റും കാത്തുനിന്നവര്‍ക്ക് വിജയ് വെള്ളക്കുപ്പികള്‍ എറിഞ്ഞു കൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഇത് പിടിക്കാന്‍ ആളുകള്‍ ശ്രമിച്ചതോടെയാണ് തിക്കും തിരക്കും ഉണ്ടായത്. കരൂര്‍ ദുരന്തത്തില്‍ 17 സ്ത്രീകളും അഞ്ച് പെണ്‍കുട്ടികളും നാല് ആണ്‍കുട്ടികളും ഉള്‍പ്പെടെ 39 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 111 പേര്‍ ചികിത്സയില്‍ തുടരുകയാണ്.
50 പേര്‍ കരൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലും 61 പേര്‍ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണ്. അതേസമയം ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി ദുരിതാശ്വാസ നിധിയില്‍ നിന്നും രണ്ടു ലക്ഷം രൂപ വീതം നല്‍കും. പരിക്കേറ്റ് ചികിത്സയിലുള്ളവര്‍ക്ക് 50,000 രൂപ വീതം നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
സംഭവത്തില്‍ നടന്‍ വിജയ്‌യുടെ പാര്‍ട്ടിയായ ടിവികെയ്ക്കെതിരെ നാല് വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. ദുരന്തത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ടിവികെ അധ്യക്ഷന്‍ വിജയ് സഹായധനം പ്രഖ്യാപിച്ചിരുന്നു.
മരണപ്പെട്ടവരുടെ കുടുംബത്തിന് 20 ലക്ഷവും, പരിക്കേറ്റ് ചികിത്സയിലുള്ളവര്‍ക്ക് രണ്ടു ലക്ഷം രൂപ വീതവുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ദുരന്തത്തിൽ സംഭവിച്ച നഷ്ടം നികത്താൻ പര്യാപ്തമല്ലെങ്കിലും, ദുഃഖിതരായ കുടുംബത്തിനൊപ്പം നിൽക്കേണ്ടത് തന്റെ കടമയാണെന്നും കുറിപ്പിൽ വിജയ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates