

കൊച്ചി: 'അമ്മ'യ്ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി നടി അൻസിബ ഹസൻ. ടൈറ്റിൽ സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട് താൻ ഇസി അംഗങ്ങൾ മാത്രമുള്ള വാട്സാപ്പ് ഗ്രൂപ്പിൽ സംസാരിച്ച കാര്യത്തിന് കമ്മിറ്റിയിൽ ഇല്ലാത്ത മറ്റൊരാൾ തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് നടി ആരോപിച്ചു.
'നീ എന്തിനാണ് മോളേ അമ്പലത്തിനൊക്കെ എതിര് നിക്കണത്' എന്ന് അവർ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും അൻസിബ പറഞ്ഞു. തൃക്കാക്കര അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണർ ഓഫീസിൽ മൊഴി കൊടുക്കാൻ പോകവേ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടി.
"ജനുവരി 12 ന് പ്രസിഡന്റ് ഇസി വാട്സാപ്പ് ഗ്രൂപ്പിൽ മെസേജ് ഇട്ടിട്ടുണ്ട്. ടൈറ്റിൽ സ്പോൺസർഷിപ്പ് ക്ഷേത്രം വരുന്നതിന്റെ തീരുമാനം എന്താണെന്ന് ചോദിച്ച്. അപ്പോൾ അതിന് മുൻപ് തന്നെ ഇതിന്റെ ചർച്ചകൾ നടന്നിട്ടുണ്ട്. ആ സമയത്താണ് വ്യക്തിപരമായി ഞാൻ പറഞ്ഞത്. ഇതൊരു ധാർമികതയുടെ പേരിൽ പറയുന്നതാണ്.
ഇത് ചെയ്യരുത്. വളരെ സെക്യുലറായി നിൽക്കുന്ന ഒരു സ്ഥാപനമാണ് അമ്മ. നമ്മുക്ക് ക്ഷേത്രം വേണ്ട, പള്ളികൾ വേണ്ട, മസ്ജിദ് വേണ്ട. നാളെ പാർട്ടികൾ വരും. ഇതൊന്നുമില്ലാതെ 32 വർഷം നടന്നുപോയൊരു ചരിത്രം അമ്മയ്ക്കുണ്ട്. ഇപ്പോഴും സ്പോൺസേഴ്സിനെ കിട്ടാൻ ബുദ്ധിമുട്ടുള്ള സംഘടനയൊന്നുമല്ല. ഞാൻ പറയുന്നതിന് മുൻപ് ഒന്നുരണ്ട് പേർ ചോദിച്ചിരുന്നു. അമ്മ ഒരു സെക്യുലർ സ്ഥാപനമല്ലേ.
നമുക്ക് ഒന്നു കൂടി നോക്കണമോ എന്ന് ചോദിച്ചിരുന്നു. പക്ഷേ ചെയ്യരുത് എന്ന് ഞാൻ അല്ലാതെ വേറെ ആരും പറഞ്ഞിട്ടില്ലായിരുന്നു. അതു കഴിഞ്ഞ് ഞാൻ ഇക്കാര്യം മെയിൽ അയക്കുകയും വാട്സാപ്പിൽ പറയുകയുമൊക്കെ ചെയ്തു. അതിന് പിറ്റേദിവസം അമ്മയിലെ തന്നെ ഒരു അംഗം എന്നെ വിളിച്ച്, 'മോളേ നീ എന്തിനാണ് മോളേ അമ്പലത്തിനൊക്കെ എതിര് നിക്കണത്' എന്ന് ചോദിച്ചു.
ഞാൻ സിനിമയിലൊക്കെ മാത്രമേ ഇങ്ങനെയൊരു ഡയലോഗ് കേട്ടിട്ടുള്ളൂ. അപ്പോൾ ഞാൻ ചോദിച്ചു, ചേച്ചി എന്നെ ഭീഷണിപ്പെടുത്തുകയാണോ. ഞാൻ അമ്പലത്തിനും പള്ളിക്കും ക്രിസ്ത്യൻ പള്ളിക്കുമൊന്നും എതിര് നിൽക്കുന്ന ആളല്ല. എന്നെ അങ്ങനെ വർഗീയവാദിയാക്കാനുള്ള ശ്രമം നടത്തല്ലേ ചേച്ചി എന്ന് പറഞ്ഞു. പിന്നെ അവർ എന്തൊക്കെയോ പറഞ്ഞു. ഞാൻ പറയേണ്ട കാര്യം ഞാൻ പറഞ്ഞോളാം.
ദയ്‌വ് ചെയ്ത് ഇക്കാര്യം പറഞ്ഞ് ചേച്ചി എന്നെ വിളിക്കരുത് എന്ന് ഞാനവരോട് പറഞ്ഞു. നമ്മുടെ ഇസി ഗ്രൂപ്പിൽ നടന്ന ഒരു ചർച്ചയാണ് ടൈറ്റിൽ സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട കാര്യം. ഇതെങ്ങനെയാണ് ഇസി അംഗമല്ലാത്ത ഒരാൾ അറിയുകയും എന്നെ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് എന്ന് ഞാൻ വാട്സാപ്പ് ഗ്രൂപ്പിൽ ചോദിച്ചു. ഭയങ്കര മോശം പരിപാടിയാണ് ചെയ്തത് എന്ന് ഞാൻ പറഞ്ഞു.
അത് ഏറ്റെടുക്കാൻ ആരുമില്ല. ഇത് വർഗീയവത്കരിക്കാനുള്ള ശ്രമം അന്നേ തുടങ്ങിയിരുന്നു. അതിന് ശേഷമാണ് എന്നെ ജിഹാദി എന്ന് വിളിച്ച കാര്യമൊക്കെ ഞാനറിയുന്നത്. രാജീവ് കുടപ്പനക്കുന്നും അദ്ദേഹത്തിന്റെ മകന്റെ പേരുമൊക്കെ പിന്നെയാണ് വരുന്നത്. അവർ രണ്ടു പേരും പരസ്യമായി വന്ന് പറയുകയും ചെയ്തു.
എന്റെ കൂടെ ഒരു പടത്തിൽ അദ്ദേഹത്തിന്റെ മകൻ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിരുന്നു. അയാളുടെ ഇഷ്ടത്തിന് അയാൾ നോമ്പ് നോറ്റു. നമ്മുടെ ഈ ലോകത്ത് പല മതങ്ങളിൽപ്പെട്ട നോമ്പുകളും പലരും എടുക്കുന്നുണ്ട്. ഇസ്ലാമിക ആചാര പ്രകാരവും ക്രിസ്ത്യൻ ആചാരപ്രകാരവുമൊക്കെ. ശബരിമലയ്ക്ക് പോകുന്ന എത്ര പേരുണ്ട്. അഹിന്ദുക്കളായിട്ടുള്ള എത്ര പേർ പോകുന്നുണ്ട്.
അത്രയും സെക്യുലർ ആയി ജീവിക്കുന്ന ഒരു നാട്ടിൽ ഇങ്ങനെ ഒരു നോമ്പ് എടുത്തു എന്ന പേരിൽ അങ്ങനെ പറയാൻ പാടുണ്ടോ ?. എനിക്ക് മനസിലാകുന്നില്ല. അവർ വന്ന് സത്യം പറഞ്ഞതു കൊണ്ട് മാത്രം രക്ഷപ്പെട്ട് നിൽക്കുന്ന ഒരാളാണ് ഞാൻ. അല്ലെങ്കിൽ എന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ നിങ്ങൾ". -അൻസിബ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates