

ഭർത്താവ് വിദ്യാസാഗറിന്റെ മരണത്തിനു പിന്നാലെ നടി മീനയെക്കുറിച്ച് നിരവധി വ്യാജ വാർത്തകളാണ് പ്രചരിച്ചത്. ഇപ്പോൾ ഇതിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മീനയുടെ മകൾ നൈനിക. അമ്മയേക്കുറിച്ച് വ്യാജ വാർത്ത എഴുതുന്നത് നിർത്തണം എന്നാണ് നൈനിക പറഞ്ഞത്. അമ്മ രണ്ടാമത് ഗർഭിണിയാണെന്നു വരെ വാർത്തകൾ വന്നു. അഭിനേത്രിയാണെങ്കിലും മനുഷ്യസ്ത്രീയാണെന്നും അമ്മയ്ക്കും വികാരമുണ്ടെന്നും താരപുത്രി പറഞ്ഞു.
സിനിമയിലെ മീനയുടെ 40 വർഷങ്ങൾ ആഘോഷിക്കുന്ന ചടങ്ങായിരുന്നു അത്. വളരെ അപ്രതീക്ഷിതമായാണ് നൈനികയുടെ സന്ദേശം എത്തിയത്. ഇത് കണ്ട് അത്ഭുതപ്പെടുന്ന മീനയേയും വിഡിയോയിൽ കാണാം. വ്യാജ വാർത്തകൾ പ്രചരിച്ചാലും അമ്മ മോശമായി പ്രതികരിക്കില്ലെന്നും എന്നാൽ അത് അമ്മയെ വേദനിപ്പിക്കുന്നുണ്ട് എന്നുമാണ് നൈനിക പറയുന്നത്.
നിരവധി ന്യൂസ് ചാനലുകള്‍ എന്റെ അമ്മയെ പറ്റി വ്യാജ വാര്‍ത്ത എഴുതിയിട്ടുണ്ട്. അമ്മ രണ്ടാമതും ഗര്‍ഭിണിയായിരുന്നെന്നാണ് ഒരു ചാനല്‍ പറഞ്ഞത്. എനിക്കത് തമാശയായി തോന്നി. എന്നാല്‍ ഇത്തരം നിരവധി വാര്‍ത്തകള്‍ വന്നതോടെ എനിക്കത് ഇഷ്ടമല്ലാതായി. എന്നെയോര്‍ത്ത് നിര്‍ത്തൂ. അമ്മ ഒരു നായികയായിരിക്കും. പക്ഷെ അമ്മയും ഒരു മനുഷ്യനാണ്. ആരെങ്കിലും നിങ്ങളോട് ഇങ്ങനെ ചെയ്താല്‍ വിഷമിക്കില്ലേ- നൈനിക ചോദിച്ചു.
അമ്മ എന്ന നിലയിലും അഭിനേത്രി എന്ന നിലയിലും അമ്മയെ ഓർത്ത് താൻ വളരെയേറെ അഭിമാനിക്കുന്നുണ്ട്. അച്ഛന്റെ മരണശേഷം അമ്മ എത്രത്തോളം സങ്കടപ്പെടുന്നുണ്ടെന്ന് തനിക്കറിയാമെന്നും നൈനിക പറഞ്ഞു. അച്ഛന്റെ മരണത്തെ തുടർന്ന് അമ്മ ഡിപ്രസ്ഡ് ആയെന്നും തന്റെ മുന്നിൽ പലവട്ടം കരഞ്ഞെന്നുമാണ് നൈനിക പറയുന്നത്. കുട്ടിയായിരിക്കുമ്പോള്‍ അമ്മ എന്നെ നോക്കി. ഇനി താന്‍ അമ്മയെ നോക്കുമെന്നും താരപുത്രി കുട്ടിച്ചേർത്തു.
രജനീകാന്ത് ഉൾപ്പടെ വൻ താരനിരയെ സാക്ഷിയാക്കിക്കൊണ്ടായിരുന്നു നൈനികയുടെ പ്രതികരണം. കുഞ്ഞിന്റെ വാക്കുകൾ കേട്ട് പലരും കണ്ണു നിറയ്ക്കുന്നത് വിഡിയോയിൽ കാണാം. അമ്മയുടെ ഏറ്റവു ഇഷ്ടമുള്ള ജോഡി ആരാണ് എന്ന ചോദ്യത്തിന് രജനീകാന്ത് എന്നാണ് നൈനിക മറുപടി നൽകിയത്. എന്നാൽ അതിനേക്കാൾ മുകളിലാണ് അച്ഛന്റേയും അമ്മയുടേയും ജോഡിയെന്നും നൈനിക പറഞ്ഞു. അപ്രതീക്ഷിത മകളുടെ വാക്കുകൾ മീനയെ വികാരഭരിതയാക്കി. തനിക്ക് പറയാൻ വാക്കുകളില്ല എന്നാണ് മീന പ്രതികരിച്ചത്.. അച്ഛനെപ്പോലെ വൈകാരികമായി പ്രകടിപ്പിക്കുന്ന ആളല്ല മകളെന്നും എന്നാൽ പറയുന്നതെല്ലാം ഇത്രത്തോളം ആഴത്തിൽ മനസിലാക്കി എന്ന് അറിഞ്ഞതിൽ ആശ്ചര്യമുണ്ടെന്നും മീന കൂട്ടിച്ചേർത്തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates