

ലോകേഷ് കനകരാജും വാമിഖ ഗബ്ബിയും പ്രധാന വേഷങ്ങളിലെത്തിയ 'ഡിസി' തിയറ്ററുകളിൽ കുതിപ്പ് തുടരുകയാണ്. തമിഴ്നാട്ടിലും കേരളത്തിലും വൻ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. 'ഡിസി'യിൽ ഏറ്റവും കൂടുതൽ കയ്യടി നേടിയത് സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ തന്നെയാണ്.
അനിരുദ്ധിന്റെ ബാക്ക്ഗ്രൗണ്ട് സ്കോർ സിനിമയിലെ നിർണായക ഘട്ടങ്ങളിൽ ഉണ്ടാക്കിയ ഇംപാക്ട് വളരെ വലുതാണ്. സിനിമ റിലീസ് ചെയ്യുന്നതിന് മാസങ്ങൾക്ക് മുൻപ് തന്നെ ‘രാഗ ഓഫ് റിവഞ്ച്’ എന്ന ട്രാക്ക് അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഈ ട്രാക്ക് ഹിറ്റായി മാറുകയും ചെയ്തു.
ഇപ്പോഴിതാ ‘രാഗ ഓഫ് റിവഞ്ച്’ എന്ന ട്രാക്ക് എങ്ങനെയാണ് ഉണ്ടായത് എന്ന് അനിരുദ്ധ് വെളിപ്പെടുത്തിയിരിക്കുകയാണ്. മാഷബിൾ ഇന്ത്യയുമായാണ് അനിരുദ്ധ് ഇക്കാര്യം പങ്കുവച്ചത്. "ഇത് ഒരു ട്രാക്ക് ആയിട്ടല്ല ചെയ്തത്. ഈ സിനിമയുടെ ട്രെയ്‌ലർ കാനിൽ പ്രദർശിപ്പിക്കേണ്ടതിനാലാണ് ഇത് നിർമിച്ചത്.
ഇത് സബ്മിറ്റ് ചെയ്യുന്നതിന് രണ്ട് ദിവസം മുൻപ്, ഏകദേശം 48 മണിക്കൂർ മുൻപ്, ട്രെയ്‌ലർ ഫിലിം ഫെസ്റ്റിവലിലേക്ക് അയയ്ക്കുമെന്ന് ഞങ്ങൾ അറിഞ്ഞു. അതുകൊണ്ട് ട്രെയ്‌ലറിനായി എനിക്ക് സ്കോർ ചെയ്യേണ്ടി വന്നു. കാനിൽ ട്രെയ്‌ലർ പ്രദർശിപ്പിച്ചപ്പോൾ നല്ല അഭിപ്രായമൊക്കെ വന്നു. അപ്പോഴാണ് എന്നാൽ പിന്നെ യൂട്യൂബിൽ കൂടി ട്രെയ്‌ലർ റിലീസ് ചെയ്യാമെന്ന് ഞങ്ങൾ തീരുമാനിക്കുന്നത്.
സിനിമയുടെ റിലീസിന് മുൻപായിരുന്നു അത്. സാധാരണ റിലീസിനോട് അടുത്തുള്ള ദിവസങ്ങളിലായിരിക്കും നമ്മൾ ട്രെയ്‌ലർ പുറത്തുവിടുന്നത്. ഇത് റിലീസായതിന് ശേഷം ഈ ട്രാക്ക് പുറത്തുവിടണമെന്ന് പറഞ്ഞു കൊണ്ട് ഞങ്ങൾക്ക് ഒരുപാട് അഭ്യർഥനകൾ വന്നു". -അനിരുദ്ധ് പറഞ്ഞു. ട്രാക്കിന് പിന്നിലെ ആശയവും അനിരുദ്ധ് വെളിപ്പെടുത്തി.
"ഞാൻ വിഷ്വൽ ലോഡ് ചെയ്തു. അപ്പോൾ ഞാൻ ചിന്തിച്ചു, ഇത് കാനിലാണ് പ്രദർശിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത് കഴിയുന്നത്ര ഇന്ത്യൻ ആക്കാം എന്ന്. അതായിരുന്നു എന്റെ മനസ്സിലുണ്ടായിരുന്ന ആശയം. പിന്നീട് ഇത് എന്തുകൊണ്ട് ഒരു ദക്ഷിണേന്ത്യൻ താളവും ഹിന്ദുസ്ഥാനി വോക്കലും കൂടി ചേർത്ത് പരീക്ഷിച്ചു കൂടാ എന്ന് തോന്നി. നമ്മൾ അവരെ ഇന്ത്യയാണ് കാണിക്കുന്നത്. അങ്ങനെയാണെങ്കിൽ വടക്കേ ഇന്ത്യയും തെക്കേ ഇന്ത്യയും അവരെ കാണിക്കാം.
അതായിരുന്നു ഐഡിയ. ആദ്യം ഞങ്ങൾ താളത്തിൽ നിന്നാണ് തുടങ്ങിയത്. കൃത്യമായൊരു ദക്ഷിണേന്ത്യൻ ബീറ്റ് വേണമെന്നായിരുന്നുണ്ടായിരുന്നു. പിന്നീട് അതിലേക്ക് നോർത്ത് ഇന്ത്യൻ ശൈലി കൂടി എത്തി. വോക്കൽ ലഭിച്ച ശേഷമാണ് ഞാൻ അതിന്റെ പ്രൊഡക്ഷൻ ആരംഭിച്ചത്". -അനിരുദ്ധ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates