

ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിനായ നടനാണ് അനൂപ് ചന്ദ്രൻ. ലാൽ ജോസ് സംവിധാനം ചെയ്ത ക്ലാസ്മേറ്റ്സിലെ 'പഴംതുണി കോശി' എന്ന അനൂപിന്റെ കഥാപാത്രത്തെ അത്ര വേഗമൊന്നും മലയാളികൾ മറക്കാനിടയില്ല. 'അച്ചുവിന്റെ അമ്മ', 'രസതന്ത്രം' തുടങ്ങി 165 ലധികം ചിത്രങ്ങളിൽ അനൂപ് ചന്ദ്രൻ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. എന്നാൽ കാമറയ്ക്കും ലൈറ്റിനുമപ്പുറം കാർഷിക ജീവിതത്തിന്റെ നന്മയിലും ആനന്ദത്തിലുമാണ് അനൂപ് ഇപ്പോൾ.
കൃഷി തനിക്കൊരു വിനോദം മാത്രമല്ല, അത് തന്റെ ജീവിതം തന്നെയാണെന്ന് പറയുകയാണ് അനൂപ്. ആലപ്പുഴയിൽ ചേർത്തലയ്ക്കടുത്ത് അരീപ്പറമ്പ്, കാവുങ്കൽ എന്നിവിടങ്ങളിലുള്ള ഡയറി ഫാമുകളിലായി 80ലധികം പശുക്കളെ അദ്ദേഹം പോറ്റി വളർത്തുന്നു, പ്രതിദിനം 550 ലിറ്ററിലധികം പാൽ വിൽക്കുന്നു. കർഷകനായുള്ള തന്റെ ജീവിതത്തെക്കുറിച്ച് ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പങ്കുവയ്ക്കുകയാണ് അനൂപ്.
"ഞാൻ കുട്ടിയായിരുന്ന സമയത്ത് നാല് ഏക്കറിലധികം സ്ഥലത്ത് എന്റെ മാതാപിതാക്കൾ കൃഷി ചെയ്യുകയും പശുക്കളെ വളർത്തുകയും ചെയ്തിരുന്നു. സ്കൂളിലെ പഠിത്തം കഴിഞ്ഞപ്പോൾ പുല്ല് കൊയ്യാനൊക്കെ ഞാൻ സഹായിക്കുമായിരുന്നു. അതുകൊണ്ട് മണ്ണുമായും പശുക്കളുമായുള്ള ബന്ധം ഒരിക്കലും എന്നെ വിട്ട് പോയിരുന്നില്ല".- അനൂപ് പറഞ്ഞു.
തൃശൂരിൽ സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്‌സിൽ ഉന്നത പഠനത്തിന് പോകുമ്പോഴും തനിക്കൊരു കർഷകനാകണമെന്നായിരുന്നു സ്വപ്നമെന്നും അനൂപ് കൂട്ടിച്ചേർത്തു. "അഭിനയത്തിൽ തിരക്കേറിയതോടെ കൃഷിയിൽ നിന്ന് അകന്നു നിൽക്കേണ്ടി വന്നു. ആ സമയത്തും ഞങ്ങളുടെ വീട്ടിൽ ഒന്നോ രണ്ടോ പശുക്കളുണ്ടായിരുന്നു".- നടൻ വ്യക്തമാക്കി.
"2006 ൽ വീട്ടിൽ ചെറിയൊരു ഡയറി യൂണിറ്റ് സ്ഥാപിച്ചതാണ് ജീവിതത്തിൽ വഴിത്തിരിവായി മാറിയത്. ചേർത്തലയിലുള്ള വീടുകളിലും കടകളിലും പാൽ വിതരണം ചെയ്തായിരുന്നു തുടക്കം. കോവിഡ് കാലത്ത് ഷൂട്ടിങ് ഒക്കെ കുറഞ്ഞപ്പോൾ പൂർണമായും കൃഷിയിലേക്ക് തിരിഞ്ഞു. ഇന്നിപ്പോൾ ജേഴ്സി, ഹോൾസ്റ്റീൻ ഫ്രീസിയൻ (എച്ച്എഫ്), സ്വിസ് ബ്രൗൺ, കാസർകോട് കുള്ളൻ എന്നീ ഇനങ്ങൾ ഉൾപ്പെടെ 80-ലധികം പശുക്കളെ ഞാൻ വളർത്തുന്നു".- അനൂപ് പറഞ്ഞു.
തന്റെ ഫാമിലെ ഒരു പശു ഒരു ദിവസം ശരാശരി 28 മുതൽ 30 ലിറ്റർ വരെ പാൽ തരുന്നുണ്ട്. ഹൈ - ബ്രീഡ് പശുക്കളിൽ നിന്ന് 35 ലിറ്റർ വരെ പാൽ കിട്ടുന്നുണ്ട്. 25 ലിറ്ററിൽ താഴെയാണ് പാൽ കിട്ടുന്നതെങ്കിൽ നമുക്ക് നഷ്ടമാണ്. അതുകൊണ്ടാണ് ഹൈ - ബ്രീഡ് ഇനത്തിൽപ്പെട്ട പശുക്കളെ വളർത്തിയത്.
2006- 07 കാലത്ത് 46 പശുക്കളുമായി ആരംഭിച്ച ഒരു ചെറിയ സംരംഭം ഇപ്പോൾ ഒരു കൂട്ടായ സംരംഭമായി വളർന്നു. ചേർത്തല താലൂക്കിലെ തന്നെ 167 ക്ഷീര കർഷകരോടൊപ്പം 2023 ഒക്ടോബർ 2ന് അനൂപ് ഒരു സഹകരണ സംഘം സ്ഥാപിച്ചു. പ്രതിദിനം 16,000 ലിറ്റർ പാൽ ആണ് ഇതിലൂടെ ശേഖരിക്കുന്നത്. ഒരു ദിവസം രണ്ട് തവണയാണ് പാൽ ശേഖരിക്കുന്നത്.
ചാലക്കുടിയിലെ ഒരു യൂണിറ്റിൽ സംസ്കരിക്കുകയും 'ഹായ്-വാ' എന്ന ബ്രാൻഡിൽ വില്ക്കുകയും ചെയ്യുന്നുണ്ട്. ഏകദേശം 10,000 ലിറ്റർ പാൽ പാക്കറ്റുകളായി വിൽക്കുന്നുണ്ട്. ബാക്കി 6000 ലിറ്റർ വിവിധ ഉൽപ്പന്നങ്ങളായി വിൽക്കുന്നു. നെയ്യ്, തൈര് അങ്ങനെ. ഇപ്പോൾ ആലപ്പുഴയിൽ മാത്രമല്ല കോട്ടയം, എറണാകുളം ജില്ലകളിലെ ചിലയിടങ്ങളിലും ഞങ്ങളുടെ പ്രൊഡക്ട് ലഭ്യമാണ്". - അനൂപ് പറഞ്ഞു.
ഭാര്യ ലക്ഷ്മി രാജഗോപാലാണ് അനൂപിന് ഈ യാത്രയിൽ എല്ലാ പിന്തുണയും നൽകി കൂടെ നിൽക്കുന്നത്. "കൃഷിയിൽ നിന്ന് നമ്മൾ സമ്പാദിക്കുന്ന പണം, സമ്പത്തിന്റെ ഏറ്റവും ശുദ്ധമായ രൂപമാണ്. കാരണം അത് പ്രകൃതിയെ സേവിക്കുന്നതിലൂടെയാണ് ലഭിക്കുന്നത്. ഒരു യഥാർഥ കർഷകന്റെ മകൻ ഒരിക്കലും ജയിലിൽ ആകില്ല, ഒരു നല്ല കർഷകനൊരിക്കലും ആത്മഹത്യ ചെയ്യുകയില്ല. കാരണം ഭൂമി മാതാവിനോടുള്ള സ്നേഹം കൊണ്ടാണ് കർഷകർ പ്രവർത്തിക്കുന്നത്, അല്ലാതെ അത്യാഗ്രഹം കൊണ്ടല്ല".- അനൂപ് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates