

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സിനിമയാണ് കാട്ടാളനെന്ന് നടൻ ആന്റണി വർഗീസ് പെപ്പെ. നവാഗതനായ പോൾ ജോർജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാർക്കോ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ പൂജ ചടങ്ങുകളും ഇന്ന് നടന്നു.
"സന്തോഷത്തിന്റെ ഒരു ഉണ്ടം പൊരി, അതിന്റെ ഏറ്റവും വലിയ നിമിഷത്തിലാണ് ഞാൻ നിൽക്കുന്നത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം ഇവിടെ നടന്നു കൊണ്ടിരിക്കുകയാണ്. എന്റെ ജീവിതത്തിലെ, എന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ് നടന്നു കൊണ്ടിരിക്കുന്നത്.
എനിക്ക് ഏറ്റവും കൂടുതൽ നന്ദിയുള്ളത് ഷെരീഫിക്കയുടെ അടുത്താണ്. സിനിമയും സൗഹൃദങ്ങളും ഒരുമിച്ച് വരുമ്പോൾ അതിൽ ഒരു മാജിക് ഉണ്ട്. ആ ഒരു മാജിക് ആണ് കാട്ടാളനിൽ നടക്കുന്നത്. ഒരു ക്രിക്കറ്റ് ടൂർണമെന്റിന്റെ ഭാഗമായിട്ടാണ് ഷെരീഫിക്കയുമായി പരിചയപ്പെട്ടത്. ദുബായിൽ വച്ചും നാട്ടിൽ വച്ചുമൊക്കെ കാണുമ്പോഴൊക്കെ ഒരു സിനിമ ചെയ്യാം, സ്ക്രിപ്റ്റ് വന്നാൽ പറയണം എന്നൊക്കെ ഷെരീഫിക്ക പറയുമായിരുന്നു.
ഞാനപ്പോൾ വിചാരിച്ചത് ചുമ്മാ തമാശയ്ക്ക് പറയുന്നതാണെന്നാണ്. പക്ഷേ പറഞ്ഞ്, പറഞ്ഞ് കളി കാര്യമായി. കാട്ടാളൻ നല്ലൊരു സിനിമ ആയിരിക്കുമെന്നാണ് എന്റെ വിശ്വാസം. ഇത്രയും നാൾ നിങ്ങൾ തന്ന സപ്പോർട്ടിന് നന്ദി. മുൻപോട്ടും ഈ പിന്തുണ ഉണ്ടാകണം".- പെപ്പെ പറഞ്ഞു.
എറണാകുളം ചാക്കോളാസ് പവലിയനിൽ വെച്ചാണ് ചിത്രത്തിന്റെ പൂജ ചടങ്ങുകൾ. മലയാള സിനിമയുടെ യശസ്സ് പതിന്മടങ്ങ് ഉയർത്തിയ ചടങ്ങിൽ 'ബാഹുബലി' ഉൾപ്പെടെയുള്ള ബ്രഹ്മാണ്ഡ സിനിമകളുടെ ഭാഗമായ ചിറയ്ക്കൽ കാളിദാസൻ എന്ന ഗജകേസരിയാണ് അതിഥികളെ വരവേൽക്കാനായി സദസ്സിന്‍റെ കവാടത്തിൽ നിലയുറപ്പിച്ചത്.
'കാട്ടാളൻ' സിനിമയുടെ ടൈറ്റിൽ പതിപ്പിച്ച നെറ്റിപ്പട്ടവുമണിഞ്ഞെത്തിയ ആന ഏവരുടേയും ശ്രദ്ധാകേന്ദ്രമായി. സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, സിദ്ദിഖ്, ജഗദീഷ്, ബോളിവുഡ് താരം കബീർ ദുഹാൻ സിങ്, ഐ എം വിജയൻ, ആൻ്റണി വർഗീസ് പെപ്പെ, ഡയറക്ടർ ഹനീഫ് അദേനി, രജിഷ വിജയൻ, ഹനാൻ ഷാ, ബേബി ജീൻ, ഷറഫുദ്ധീൻ, ഡയറക്ടർ ജിതിൻ ലാൽ, ആൻസൺ പോൾ, സാഗർ സൂര്യ, ഷോൺ റോയ്, എഡിറ്റർ ഷമീർ മുഹമ്മദ് തുടങ്ങി നിരവധി താരങ്ങളും അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കാനെത്തുകയുണ്ടായി.
മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. ചിത്രത്തിൽ പെപ്പെ തന്‍റെ യഥാർഥ പേരായ "ആന്റണി വർഗീസ്" എന്ന പേരിൽ തന്നെയാണ് എത്തുന്നത്. ഓങ്-ബാക്ക് 2, ബാഹുബലി-2: കൺക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയിൻ സെൽവൻ പാർട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കൊറിയോഗ്രഫർ കെച്ച കെംബഡികെ ആണ് ചിത്രത്തിൽ ആക്ഷനൊരുക്കാനായി എത്തുന്നത്.
പാൻ ഇന്ത്യൻ ലെവൽ ആക്ഷൻ ത്രില്ലർ മാസ്സ് ചിത്രത്തിൽ കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥാണ് സംഗീതമൊരുക്കുന്നത്. 'കാന്താര ചാപ്റ്റർ 2'വിന് ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാട്ടാളനുണ്ട്. സിനിമയിലെ സംഭാഷണം ഒരുക്കുന്നത് ഉണ്ണി ആർ ആണ്.
ഷമീർ മുഹമ്മദാണ് എഡിറ്റിങ്. ഐഡന്‍റ് ലാബ്സ് ആണ് ടൈറ്റിൽ ഗ്രാഫിക്സ്. രെണദേവാണ് ഡിഒപി. എംആർ രാജാകൃഷ്ണനാണ് ഓഡിയോഗ്രഫി, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽ ദേവ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ: കിഷാൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അമൽ സി സദർ, കോറിയോഗ്രാഫർ: ഷെരീഫ്, വിഎഫ്എക്സ്: ത്രീഡിഎസ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പിആർഒ: ആതിര ദിൽജിത്ത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates