

പുതുമുഖ സംവിധായകർക്കൊപ്പം മോഹൻലാൽ എന്ത് കൊണ്ടാണ് സിനിമ ചെയ്യാത്തത് എന്ന തരത്തിലുള്ള ആരാധകരുടെ ചോദ്യത്തിന് കഴിഞ്ഞ ദിവസം നിർമാതാവ് ആന്റണി പെരുമ്പാവൂർ നൽകിയ മറുപടി ചർച്ചയായി മാറിയിരുന്നു.
ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന തരുൺ മൂർത്തി ചിത്രം 'അതിമനോഹരം' ഒരു പുതുമുഖ സംവിധായകൻ ചെയ്യാനിരുന്നതാണെന്നും, എന്നാൽ ചിത്രീകരണം ആരംഭിക്കുന്നതിന് ഒരു മാസം മുൻപ് സംവിധായകനെ കാണാതായെന്നും അയാൾ പാനിക് ആയതുകൊണ്ട് വിളിച്ചിട്ട് ഫോൺ എടുത്തില്ലെന്നും അതുകൊണ്ട് തന്നെ ഒരു പരീക്ഷണത്തിന് മുതിരാൻ തങ്ങൾക്ക് പേടിയാണെന്നുമായിരുന്നു ആന്റണി പെരുമ്പാവൂർ പറഞ്ഞത്.
എക്‌സിൽ ആരാധകരുമായി സംവദിക്കവെയായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ പരാമർശം. 'അതിമനോഹരം' ആദ്യം ചെയ്യാനിരുന്നത് നടൻ കൂടിയായ ഓസ്റ്റിൻ ഡാൻ തോമസ് ആയിരുന്നു. തല്ലുമാല, വിജയ് സൂപ്പറും പൗർണമിയും തുടങ്ങിയ സിനിമകളിലൂടെ നടനായും അഞ്ചാം പാതിര സിനിമയുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറുമായ ഡാൻ ഓസ്റ്റിൻ തോമസ് ആണ് ചിത്രം സംവിധാനം ചെയ്യാനിരുന്നത് എന്നായിരുന്നു നേരത്തെ അണിയറപ്രവർത്തകർ പ്രഖ്യാപിച്ചത്.
മോഹൻലാൽ പൊലീസ് കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്ററുകൾ അടക്കം പുറത്തുവന്നതിന് ശേഷമാണ് ചിത്രത്തിന്റെ സംവിധായകൻ മാറി തരുൺ മൂർത്തി വരുന്നത്. നേരത്തെ L 365 എന്ന വർക്കിങ് ടൈറ്റിൽ ആയിരുന്നു ചിത്രത്തിനെങ്കിൽ തരുൺ മൂർത്തി സംവിധായകനായതിന് ശേഷം L 365 എന്ന പേരിലാണ് ചിത്രം അറിയപ്പെട്ടിരുന്നത്.
പിന്നീടായിരുന്നു ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററുകളും ഫസ്റ്റ്ലുക്കും വന്നത്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഓസ്റ്റിൻ ഡാൻ തോമസ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റോറിയും ചർച്ചയാകുകയാണ്. സത്യത്തെ അലങ്കാരങ്ങളിലൂടെയും മറച്ചുവെക്കലുകളിലൂടെയും ഒളിപ്പിക്കാമെന്ന് ചിലർ കരുതുന്നുവെന്നും, എന്നാൽ കാലം കടന്നുപോകുമ്പോൾ സത്യം വെളിവാകുമെന്നും ഓസ്റ്റിൻ ഡാൻ തോമസ് കുറിച്ചു.
"ചിലർ സത്യത്തെ ചെറിയൊരു മറച്ചുവെക്കലിലൂടെയും അലങ്കാരങ്ങളിലൂടെയും ഒളിപ്പിക്കാമെന്ന് കരുതുന്നു. എന്നാൽ കാലം കടന്നുപോകുമ്പോൾ സത്യം സ്വയം വെളിവാകുകയും കള്ളം ക്രമേണ മാഞ്ഞുപോകുകയും ചെയ്യും".- ഓസ്റ്റിൻ കുറിച്ചു.
ഇത് ആന്റണി പെരുമ്പാവൂരിന്റെ പരാമർശത്തോടുള്ള ഓസ്റ്റിന്റെ പ്രതികരണമെന്നാണ് സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നത്. അതേസമയം തുടരും എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം മോഹൻലാലും തരുൺ മൂർത്തിയും ഒന്നിക്കുന്ന ചിത്രമാണ് അതിമനോഹരം. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates