

മമ്മൂട്ടി ചിത്രം 'അമരം' റീ റിലീസിനൊരുങ്ങുകയാണ്. 34 വർഷങ്ങൾക്ക് ശേഷമാണ് ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്നത്. നവംബർ ഏഴിനാണ് ചിത്രം റിലീസിനെത്തുന്നത്. റീ റിലീസിന് മുന്നോടിയായി അമരം സിനിമയുടെ ഓർമകൾ പങ്കുവയ്ക്കുകയാണ് നടൻ അശോകനും ബാബു തിരുവല്ലയും. സിനിമയിൽ അഭിനയിക്കുമ്പോൾ ഇത്രയും വിജയം പ്രതീക്ഷിച്ചിരുന്നില്ലെന്നും അക്കാലത്ത് 50 ലക്ഷത്തിനും മുകളിൽ ആയിരുന്നു സിനിമയുടെ ബജറ്റെന്നും നിർമാതാവ് പറഞ്ഞു.
ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ബാബു തിരുവല്ല ഇക്കാര്യം പറഞ്ഞത്. "അമരം അത്രയും കളക്ഷൻ നേടുമെന്നോ എന്റെ കഥാപാത്രത്തിന് അത്രയും ഇമേജ് ഉണ്ടാകുമെന്നോ ഞാൻ അഭിനയിക്കുന്ന സമയത്ത് പ്രതീക്ഷിച്ചിരുന്നില്ല. ആ സമയത്ത് ജനങ്ങൾ സിനിമയേയും കഥാപാത്രത്തെയും ഏറ്റെടുത്തു.
ഇപ്പോഴും സിനിമയിലെ കഥാപാത്രങ്ങളെക്കുറിച്ച് ചിലർ കമന്റുകൾ പറയാറുണ്ട്. രാഘവാ.. ഒരു കൊമ്പനെ പിടിച്ചോണ്ട് വരുവോ എന്നൊക്കെ ചോദിക്കാറുണ്ട്."- അശോകൻ പറഞ്ഞു. അമരം സിനിമയുടെ ബജറ്റ് അക്കാലത്ത് 50 ലക്ഷത്തിനും മുകളിൽ ആയിരുന്നുവെന്ന് സിനിമയുടെ നിർമാതാവ് ബാബു തിരുവല്ല പറഞ്ഞു. "കൊമ്പൻ സ്രാവിനെ പിടിക്കുന്ന സീനുകളെല്ലാം കടലിൽ പോയി എടുത്തതാണ്. വേറെ ടെക്‌നിക്കുകൾ ഒന്നുമില്ല അക്കാലത്ത്.
ലോഹിതദാസ് ഈ കഥ എഴുതാനുള്ള കാരണക്കാരൻ മമ്മൂട്ടിയാണ്. വേറെ ഒരാളായിരുന്നു പ്ലാൻ ചെയ്തിരുന്നത്. പിന്നീട് അത് വേണ്ടെന്ന് വെച്ചു. അന്ന് 20 - 50 ലക്ഷം ഉണ്ടെങ്കിൽ ബിഗ് ബജറ്റ് സിനിമയെടുക്കാം. അതിനേക്കാൾ ഇരട്ടിയായി അമരത്തിന്. കാരണം കടലിൽ വെച്ചാണ് ഷൂട്ട് ചെയ്യുന്നത്".- ബാബു തിരുവല്ല കൂട്ടിച്ചേർത്തു.
1991 ഫെബ്രുവരി ഒന്നിനായിരുന്നു ചിത്രത്തിന്റെ റിലീസ്. 200 ദിവസത്തോളം ചിത്രം തിയറ്ററുകളിൽ പ്രദർശിപ്പിച്ചിരുന്നു. മദ്രാസിലെ തിയറ്ററുകളിലും 50 ദിവസത്തോളം ചിത്രം പ്രദർശിപ്പിച്ചു. മധു അമ്പാട്ട്, ജോണ്‍സണ്‍, രവീന്ദ്രന്‍, വി ടി വിജയന്‍, ബി ലെനിന്‍ തുടങ്ങി മലയാളത്തിലെ എക്കാലത്തെയും പ്രതിഭാധനരായ പിന്നണിപ്രവര്‍ത്തകര്‍ അണിനിരന്ന ചിത്രം കൂടിയായിരുന്നു അമരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates