

സജി സുരേന്ദ്രൻ സംവിധാനം ചെയ്ത് 2010 ൽ പുറത്തിറങ്ങിയ ചിത്രമാണ് 'ഹാപ്പി ഹസ്ബൻഡ്സ്'. ജയറാം, ഇന്ദ്രജിത്ത്, ഭാവന, സലിം കുമാർ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിനായി അണിനിരന്നിരുന്നു. ബോക്സ് ഓഫീസിലും ചിത്രം വിജയമായി മാറിയിരുന്നു. ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയുണ്ടായ രസകരമായ ഒരനുഭവം പങ്കുവച്ചിരിക്കുകയാണ് ഭാവനയിപ്പോൾ. ഫ്രെയിമെക്സ് സ്റ്റുഡിയോസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഭാവന.
തായ്‌ലൻഡിൽ ഷൂട്ടിങ്ങിനിടെ ഫ്രീയായി ഇരുന്നപ്പോൾ ജയറാമും താനും ഭിക്ഷയെടുക്കാൻ പോയെന്ന് പറയുകയാണ് ഭാവന. തങ്ങൾ പിച്ചയെടുക്കുന്നതിന്റെ വിഡിയോ 'ഹാപ്പി ഹസ്ബൻഡ്സ്' സിനിമയുടെ എൻഡ് ക്രെഡിറ്റിൽ ചേർത്തിട്ടുണ്ടെന്നും ഭാവന പറഞ്ഞു. "കോമഡി ടൈമിങ് ഏറ്റവും കൂടുതലുള്ള നടൻമാരിലൊരാളാണ് ജയറാമേട്ടൻ.
ഹാപ്പി ഹസ്ബൻഡ്സിലെ അദ്ദേഹത്തിന്റെ ചില ഐക്കണിക് എക്സ്പ്രഷനുകളൊക്കെ ഇപ്പോഴും വൈറലാണ്. ഭയങ്കര രസമാണ് അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്യാൻ. ആദ്യം റിഹേഴ്സൽ ചെയ്യുമ്പോൾ തന്നെ നമ്മളൊരു റൗണ്ട് ചിരിയൊക്കെ കഴിഞ്ഞാണ് ടേക്കിലേക്ക് വരുക. ഹാപ്പി ഹസ്ബൻഡ്സിലെ കുറേ സീനുകൾ ഞങ്ങൾ തായ്‌ലൻഡിലാണ് ഷൂട്ട് ചെയ്തത്.
ഫ്രീ ടൈമിൽ ഞാനും ജയറാമേട്ടനുമൊക്കെ കൂടി ഭിക്ഷ യാചിക്കാൻ പോയി. വെറുതേ ഒരു പ്ലാനൊക്കെയിട്ട്. ഞാനും ജയറാമേട്ടനുമൊക്കെ കൂടി പാട്ട് പാടി, ഡാൻസ് കളിച്ച് പൈസ ചോദിച്ചു. അവിടെയുള്ളവർക്ക് നമ്മളെയൊന്നും അറിയില്ലല്ലോ. ഞങ്ങൾക്ക് പൈസയൊക്കെ കിട്ടി. ഇപ്പോൾ എനിക്കത് സങ്കല്പിക്കാൻ പോലും പറ്റുന്നില്ല.
ജയറാമേട്ടനും ഞാനും. അത്യാവശ്യം അറിയപ്പെടുന്ന രണ്ട് അഭിനേതാക്കൾ. വെറുതെ ലൊക്കേഷനിൽ ഫ്രീയായിട്ട് ഇരിക്കുമ്പോൾ നമുക്ക് പിച്ചയെടുക്കാൻ പോയാലോ. എന്തൊരു ക്രേസി ഐഡിയയാണ് അല്ലേ. ബാക്കിയുള്ളവർ എന്താ എന്ന് ചോദിക്കുമ്പോഴേക്കും ഞാൻ ചാടിയെഴുന്നേറ്റ് ഓക്കെ എന്ന് പറഞ്ഞു. അങ്ങനെ പോകുന്നു.
പിന്നെ ഞങ്ങളിവിടെ നിലത്തിരുന്ന് കയ്യിൽ കിട്ടിയ എന്തോ സാധനം എടുത്ത് തട്ടി. പിച്ച വച്ച നാൾ മുതൽക്ക്... എന്ന പാട്ടൊക്കെയാണ് ഞങ്ങൾ പാടുന്നത്. ഒന്നാമത് പാട്ടും രസമില്ല, ഞങ്ങൾ കാണിക്കുന്നത് ആൾക്കാർക്ക് മനസിലാകുന്നുമില്ല. കുറേ പേരൊക്കെ നിന്ന് നോക്കി. അപ്പോൾ മണിയൻപിള്ള രാജുചേട്ടൻ ഇത് എന്താണെന്ന് മറ്റുള്ളവർക്ക് മനസിലാകാൻ വേണ്ടിയിട്ട്, അവിടെ നിന്ന് കയ്യിൽ നിന്നുള്ള പൈസ വച്ചിട്ട് പോയി.
അപ്പോൾ ആൾക്കാർ വിചാരിച്ചു, ഇതാണ് ചെയ്യേണ്ടതെന്ന്. പിന്നെ വരുന്നവരെല്ലാം പൈസ വച്ചിട്ട് പോകുവാ. കുറച്ചു കഴിഞ്ഞ് ഞാൻ ഡാൻസ് കളിക്കും ജയറാമേട്ടൻ പാട്ട് പാടും. കുറച്ചു കഴിയുമ്പോൾ ജയറാമേട്ടൻ ഡാൻസ് കളിക്കും. ഞാൻ പാട്ട് പാടും. അങ്ങനെ ഞങ്ങളൊരു 100 ബാത്ത് ഉണ്ടാക്കി. അപ്പോഴേക്കും ഷോട്ടിന് വിളിച്ച് ഞങ്ങൾ പോയി. അത് കാരണം ഞങ്ങൾക്ക് 100 രൂപയേ ഉണ്ടാക്കാൻ പറ്റിയുള്ളൂ.
ഞങ്ങൾ ഇവിടുന്ന് കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസയാണിതെന്നൊക്കെ ആ 100 രൂപ കാണിച്ച് ഞങ്ങൾ എല്ലാവരോടും പറയുമായിരുന്നു. ഇപ്പോഴും ഹാപ്പി ഹസ്ബൻഡ്സിന്റെ എൻഡ് ടൈറ്റിലിൽ ആ വിഷ്വൽസ് ഉണ്ട്. ഞങ്ങളിരുന്ന് ഭിക്ഷയെടുക്കുന്നത്. അത് വിഡിയോ എടുത്ത് എൻഡ് ടൈറ്റിലിൽ അത് കാണിക്കുന്നുണ്ട്". - ഭാവന പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates