

തിയറ്ററുകളിൽ റെക്കോർഡുകൾ വാരിക്കൂട്ടുകയാണ് മോഹൻലാലിന്റേതായി റീ റിലീസിനെത്തിയ രാവണപ്രഭു. ആദ്യ ദിനം തന്നെ വൻ സ്വീകാര്യതയാണ് ചിത്രത്തിന് തിയറ്ററുകളിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. 1993 ൽ ഐ വി ശശിയുടെ സംവിധാനത്തിൽ പുറത്തുവന്ന ദേവാസുരത്തിന്റെ രണ്ടാം ഭാഗമാണ് രാവണപ്രഭു. ദേവാസുരത്തിൽ മംഗലശ്ശേരി നീലകണ്ഠൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. രാവണപ്രഭുവിലും ഈ കഥാപാത്രം പ്രത്യക്ഷപ്പെടുന്നുണ്ട്.
ഇപ്പോഴിതാ ചിത്രത്തിലെ ഈ കഥാപാത്രത്തിന്റെ ഒരു പ്രത്യേകത കണ്ടുപിടിച്ചിരിക്കുകയാണ് ആരാധകർ. ദേവാസുരത്തിൽ മോഹൻലാലിന്റെ മംഗലശേരി നീലകണ്ഠൻ കയ്യിൽ ഉടനീളം ഒരു വെളുത്ത ഹാൻഡ്കർചീഫ് കൊണ്ടു നടക്കുന്നുണ്ട്. രാവണപ്രഭുവിലും നീലകണ്ഠൻ ഇതേ കർചീഫ് കയ്യിൽ കൊണ്ടു നടക്കുന്നത് കാണാം. 'ദേവാസുരത്തിൽ നീലകണ്ഠൻ സ്ഥിരമായി മൂക്കിപ്പൊടി ഉപയോഗിക്കുകയും മദ്യപാനിയുമായതിനാൽ ആണ് സ്ഥിരമായി കയ്യിൽ കർചീഫ് ഉപയോഗിക്കുന്നത്' എന്നാണ് ആരാധകരുടെ കണ്ടെത്തൽ.
'രഞ്ജിത്തിനോട് മോഹൻലാൽ തന്നെ റിക്വസ്റ്റ് ചെയ്ത ഒരു പ്രോപ്പർട്ടി ആയിരുന്നു ആ കർചീഫ്.. അത് വളരെ ഭംഗിയായി ഉപയോഗിക്കുകയും ചെയ്തു', 'ഒരുപക്ഷേ നീലന്റെ വളർത്തച്ഛൻ കൊടുത്തതായിരിക്കും അത്, അതാവും അതെപ്പോഴും കയ്യിൽ വെക്കുന്നത്. ഭാനുമതി മരിക്കുമ്പോഴും നീലൻ മരിക്കുമ്പോഴും നീലന്റെ കയ്യിൽ ആ കർചീഫ് ഇല്ല',- എന്നൊക്കെ പറയുന്നവരും കുറവല്ല.
ചിത്രത്തിന്റെ ഡീറ്റൈയിലിങ്ങിനെ അഭിനന്ദിച്ച് നിറയെ പേരാണ് പോസ്റ്റുമായി എത്തുന്നത്. രണ്ടു സിനിമകളുടെയും തിരക്കഥ എഴുതിയത് രഞ്ജിത്ത് തന്നെ ആയിരുന്നു. അതേസമയം രാവണപ്രഭു റീ റിലീസിനെത്തി ഇത്രയും ദിവസങ്ങൾ കഴിഞ്ഞിട്ടും സിനിമയുടെ തിരക്കിന് തെല്ലും കുറവൊന്നുമില്ല. തിയറ്ററുകളിൽ നിന്നുള്ള ആരാധകരുടെ ആഘോഷത്തിന്റെ വിഡിയോയും ചിത്രങ്ങളും ഇതിനോടകം തന്നെ വൈറലാണ്.
ആഗോള ബോക്സ് ഓഫീസിൽ നിന്നും നാല് കോടിയാണ് ഇതുവരെ രാവണപ്രഭു നേടിയിരിക്കുന്നത്, റീ റിലീസുകളിൽ മോഹൻലാലിന്റെ അഞ്ചാമത്തെ ഉയർന്ന കളക്ഷനാണിത്. 5.40 കോടി നേടിയ ദേവദൂതൻ ആണ് റീ റിലീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ വാരിയ മോഹൻലാൽ സിനിമ. വരും ദിവസങ്ങളിൽ ദേവദൂതന്റെ ഈ നേട്ടത്തെ രാവണപ്രഭു മറികടക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ചിത്രത്തിലെ മംഗലശ്ശേരി നീലകണ്ഠനും, കാർത്തികേയനും, മുണ്ടക്കൽ ശേഖരനുമൊക്കെ പ്രേക്ഷകരുടെ എക്കാലത്തേയും ജനപ്രിയ കഥാപാത്രങ്ങളാണ്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം 4Kഅറ്റ്മോസിൽ എത്തിച്ചിരിക്കുന്നത് മാറ്റിനി നൗ ആണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates