'നവാസേ... എന്തു പോക്കാടാ ഇത്?'; ഉറ്റ സുഹൃത്തിന്റെ വേർപാടിൽ നാദിർഷയും സീമ ജി നായരും
നടൻ കലാഭവൻ നവാസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടി സീമ ജി നായർ. ധ്യാൻ ശ്രീനിവാസൻ നായകനായെത്തിയ ഡിറ്റക്ടീവ് ഉജ്വലനിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. "ലാസ്റ്റ് ഡിറ്റക്ടീവ് ഉജ്വലനിൽ ഒരുമിച്ചു അഭിനയിച്ചു. എത്ര വർഷമായി പരിചയമുള്ള നവാസ്, ഉയ്യോ ഓർക്കാൻ പറ്റുന്നില്ല, സഹിക്കാൻ പറ്റുന്നില്ല, വിശ്വസിക്കാൻ പറ്റുന്നില്ല" എന്നാണ് സീമ ജി നായർ ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
നടനും സംവിധായകനുമായ നാദിർഷയും ദു:ഖം പങ്കുവച്ചിട്ടുണ്ട്. "നവാസേ... എന്തു പോക്കാടാ ഇത്?"- എന്നാണ് നാദിർഷ കുറിച്ചിരിക്കുന്നത്. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് നവാസിന്റെ മരണം. രാവിലെ എട്ടരയോടെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിക്കും.
പത്തരയോടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വസതിയിലേക്ക് കൊണ്ടുപോകും. വൈകീട്ട് നാലു മുതല്‍ അഞ്ചര വരെ ആലുവ ജുമാ മസ്ജിദിലെ പൊതുദര്‍ശനത്തിന് ശേഷമാണ് ഖബറടക്കം. ഇന്നലെ രാത്രിയോടെയാണ് കലാഭവന്‍ നവാസിനെ ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തിയത്.
ഹോട്ടല്‍ മുറിയില്‍ ചെക്ക്ഔട്ട് വൈകിയതിനെത്തുടര്‍ന്ന് ജീവനക്കാര്‍ പോയി നോക്കിയപ്പോഴാണ് കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയത്. റൂമിന്റെ വാതില്‍ തുറന്നുകിടക്കുന്ന നിലയിലായിരുന്നു. നവാസിനെ ഹോട്ടല്‍ ജീവനക്കാരും സഹപ്രവര്‍ത്തകരും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പ്രശസ്ത നാടക, ചലച്ചിത്ര നടനായിരുന്ന അബൂബക്കറിന്റെ മകനായി തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയിലാണ് നവാസ് ജനിച്ചത്. മിമിക്രിയിലൂടെയാണ് കലാരംഗത്തെത്തിയത്. കലാഭവനില്‍ ചേര്‍ന്നതോടെ ശ്രദ്ധേയനായി. നാട്ടിലും വിദേശത്തും സ്റ്റേജ് ഷോകളിലൂടെ പേരെടുത്ത നവാസ് സഹോദരന്‍ നിയാസ് ബക്കറിനൊപ്പം കൊച്ചിന്‍ ആര്‍ട്‌സ് എന്ന മിമിക്രി ട്രൂപ്പ് രൂപീകരിച്ച് പരിപാടികള്‍ അവതരിപ്പിച്ചിരുന്നു.
1995ല്‍ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറിയത്. മാട്ടുപ്പെട്ടി മച്ചാന്‍, തില്ലാന തില്ലാന, മായാജാലം, ജൂനിയര്‍ മാന്‍ഡ്രേക്ക്, മൈലാഞ്ചി മൊഞ്ചുള്ള വീട്, കസബ, മൈഡിയര്‍ കരടി, ഇഷ്ടമാണ് നൂറുവട്ടം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. നടി രഹനയാണ് ഭാര്യ.
Cinema News: Celebrities mourn the death of Kalabhavan Navas.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


