

കൊച്ചി: നടി അൻസിബയുടെ പരാതിയിൽ ലക്ഷ്മി പ്രിയ, തൃപ്പൂണിത്തുറ വനിതാ സെല്ലിലെ എസ്ഐ രേഷ്മ എന്നിവർക്കെതിരെ കേസെടുക്കാൻ പൊലീസിന് നിർദേശം നൽകി കോടതി. തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയുടേതാണ് നിർദേശം. വ്യാജ പരാതിയുടെ മറവിൽ മാനസികമായി പീഡിപ്പിച്ചെന്ന അൻസിബയുടെ പരാതിയിലാണ് കോടതി ഇക്കാര്യം നിർദേശിച്ചത്.
എഫ്ഐആർ രജിസ്റ്റർ ചെയ്ത് കാര്യങ്ങൾ വെളിച്ചത്തു കൊണ്ടുവരണമെന്ന് കോടതി ഹിൽ പാലസ് പൊലീസിനോട് നിർദ്ദേശിച്ചു. ലക്ഷ്മി പ്രിയ നൽകിയ ഒരു പരാതിയുടെ അടിസ്ഥാനത്തിലാണ് അൻസിബയെ മുൻപ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. എന്നാൽ ഈ പരാതി തികച്ചും വ്യാജമാണെന്നും തന്നെ മാനസികമായി പീഡിപ്പിക്കാനാണ് ലക്ഷ്മി പ്രിയ ശ്രമിച്ചതെന്നും അൻസിബ ആരോപിച്ചു.
നിയമവിരുദ്ധമായി തന്നെ പൊലീസ് സ്റ്റേഷനിൽ തടഞ്ഞു വച്ചതായും അൻസിബ തന്റെ പരാതിയിൽ ചൂണ്ടിക്കാണിച്ചു. സ്റ്റേഷനിൽ വെച്ച് തന്നെക്കൊണ്ട് നിർബന്ധിതമായി മാപ്പ് എഴുതി വാങ്ങിച്ചു എന്ന ഗുരുതരമായ ആരോപണവും അൻസിബ ഉന്നയിച്ചിരുന്നു. തൃപ്പൂണിത്തുറ വനിതാ എസ്ഐ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് അൻസിബ ഈ പരാതി നൽകിയിരിക്കുന്നത്.
ഈ വിഷയത്തിൽ നേരത്തെ മുഖ്യമന്ത്രിക്കുൾപ്പെടെ അൻസിബ പരാതി നൽകിയിരുന്നു. പിന്നാലെ തൃക്കാക്കര എസിപിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിനൊടുവിൽ അൻസിബയുടെ പരാതിയിൽ കഴമ്പില്ലെന്ന റിപ്പോർട്ടാണ് പൊലീസ് നൽകിയത്. എന്നാൽ പൊലീസിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ചൂണ്ടിക്കാട്ടി അൻസിബ കോടതിയെ സമീപിക്കുകയായിരുന്നു.
നിലവിൽ കോടതി ഉത്തരവിട്ടതോടെ ഈ കേസിൽ വിശദമായ അന്വേഷണം നടത്താൻ പൊലീസ് നിർബന്ധിതരായിരിക്കുകയാണ്. ലക്ഷ്മി പ്രിയക്കും വനിതാ എസ്ഐക്കുമെതിരായ ആരോപണങ്ങളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കും. നേരത്തേ അൻസിബയുടെ പരാതിയിൽ കോടതി നിർദേശത്തെത്തുടർന്ന് നടൻ ടിനി ടോമിനെതിരെ കേസെടുത്തിരുന്നു.