

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത ചിത്രമാണ് കൽക്കി 2898 എഡി. വൻ താരനിര അണിനിരന്ന ചിത്രം ബോക്സോഫീസിൽ 1100 കോടിയോളം കളക്ട് ചെയ്യുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേക്ഷകരിപ്പോൾ. പ്രഭാസിനെ പുറമേ ദീപിക പദുക്കോണും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു.
സുമതി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ദീപികയെത്തിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും ദീപിക ഉണ്ടെന്ന തരത്തിൽ മുൻപ് റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ കൽക്കിയുടെ രണ്ടാം ഭാഗത്തിൽ ദീപിക ഉണ്ടായിരിക്കില്ല എന്ന് അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ചർച്ചകൾക്കൊടുവിൽ തങ്ങൾ വഴിപിരിയുകയാണെന്നും വരാനിരിക്കുന്ന ഭാഗത്ത് ദീപിക പദുക്കോൺ ഉണ്ടായിരിക്കില്ലെന്നും ചിത്രത്തിന്റെ നിർമാതാക്കളായ വൈജയന്തി മൂവീസ് സമൂഹ മാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചു.
‘‘കൽക്കി 2898 എഡിയുടെ വരാനിരിക്കുന്ന സീക്വലിൽ നടി ദീപിക പദുക്കോൺ ഭാഗമാകില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. വളരെ ശ്രദ്ധാപൂർവ്വമായ ചർച്ചകൾക്കു ശേഷം ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചു.
ആദ്യ സിനിമ നിർമിക്കുന്നതിനിടയിലുള്ള നീണ്ട യാത്രയിൽ ഒരുമിച്ചുണ്ടായിരുന്നെങ്കിലും ഞങ്ങളുടെ പങ്കാളിത്തം പഴയതുപോലെ തുടരാൻ കഴിഞ്ഞില്ല. കൽക്കി 2898 എഡി പോലുള്ള ഒരു സിനിമ ഇതിലും കൂടുതൽ പ്രതിബദ്ധതയും പരിഗണനയും അർഹിക്കുന്നു എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ദീപികയുടെ ഭാവി പ്രവർത്തനങ്ങൾക്ക് ഞങ്ങൾ ആശംസകൾ നേരുന്നു.’’ വൈജയന്തി മൂവിസ് എക്സിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
അമിതാഭ് ബച്ചൻ, പ്രഭാസ്, ദീപിക പദുക്കോൺ, കമൽ ഹാസൻ എന്നിവരാണ് ആദ്യ ഭാഗത്തിൽ പ്രധാന വേഷത്തിലെത്തിയത്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ വന്‍ വിജയമാണ് നേടിയത്. അന്ന് മുതല്‍ ആരാധകർ ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ദീപിക സിനിമയിൽ നിന്ന് പിന്മാറാൻ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
നേരത്തെ സിനിമാ സെറ്റിലെ ജോലി സമയത്തെ ചൊല്ലി ദീപിക ഉന്നയിച്ച നിർദേശങ്ങൾ വിവാദമായിരുന്നു. ദീപികയുടെ ഈ നിർദേശങ്ങൾ അംഗീകരിക്കാൻ ആകാതെ സന്ദീപ് റെഡ്ഡി സംവിധാനം ചെയ്യുന്ന ‘സ്പിരിറ്റ്’ എന്ന ചിത്രത്തിൽ നിന്നും ദീപികയെ ഒഴിവാക്കിയിരുന്നു.
ഇതിന് പിന്നാലെ ‘കൽക്കി’ സെറ്റിലും കുറഞ്ഞ ജോലി സമയം നടി ചോദിച്ചുവെന്നും ഇത് തർക്കത്തിന് ഇടയാക്കിയെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇതേ തുടർന്നാണ് നടിയെ സിനിമയിൽ നിന്ന് പൂർണമായി ഒഴിവാക്കിയതെന്നാണ് വിവരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates