

കൊച്ചി: ദിലീപ് പ്രധാന വേഷത്തിൽ എത്തുന്ന തങ്കമണിയുടെ പേര് മാറ്റണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി തീർപ്പാക്കി ഹൈക്കോടതി. അന്തിമ തീരുമാനം കൈക്കൊള്ളാൻ സെൻസർ ബോർഡിനെ ചുമതലപ്പെടുത്തി. സെൻസർ നടപടികൾക്ക് സ്റ്റേയില്ല. ചിത്രം കണ്ട ശേഷം സെൻസർ ബോർഡിന് ഉചിതമായ തീരുമാനം എടുക്കാം എന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഇടുക്കി തങ്കമണിയില്‍ 1986-ലുണ്ടായ സംഭവം പ്രമേയമാക്കി രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് തങ്കമണി. തങ്കമണി സംഭവവുമായി ബന്ധപ്പെട്ട് പൊലീസുകാര്‍ പ്രദേശത്തെ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇത് വാസ്തവ വിരുദ്ധമാണെന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് തങ്കമണി സ്വദേശി ഹര്‍ജി ഫയല്‍ ചെയ്തത്.
നാട്ടിലെ പുരുഷന്മാർ വയലിൽ ഒളിഞ്ഞിരിക്കുന്നതും സ്ത്രീകളെ പൊലീസ് മാനംഭംഗപ്പെടുത്തുന്നതും ടീസറിൽ കാണുന്നുണ്ട്. തങ്കമണിയിൽ അന്ന് ഇത്തരം സംഭവമുണ്ടായതായി തെളിവോ രേഖകളോ ഇല്ല. തെളിവുകളില്ലാതെ ഇത്തരം സംഭവങ്ങൾ നടന്നുവെന്ന് കാണിക്കുന്നത് ‘തങ്കമണി’ ഗ്രാമവാസികളെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്താനിടയാക്കും. പൊലീസ് വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടതും മറ്റൊരാളുടെ കാലുകൾ നഷ്ടമായതുമാണ് യാഥാർത്ഥ്യം. വിദ്യാർഥികളും ‘എലൈറ്റ്’ എന്ന സ്വകാര്യബസിലെ ജീവനക്കാരും തമ്മിലുണ്ടായ സംഘർഷമാണ് വെടിവെപ്പിൽ കലാശിച്ചത്. ഇതല്ലാതെ മറ്റ് മാനങ്ങൾ നൽകിയുള്ള ചിത്രീകരണം തങ്കമണിയിലെ ഗ്രാമീണരോടുള്ള വിവേചനമാണെന്നും ഇത് മൗലികാവകാശ ലംഘനമാണെന്നും ഹർജിയിൽ പറഞ്ഞിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
