മലയാളത്തിന്റെ അനശ്വര കലാകാരൻ നെടുമുടി വേണുവിന്റെ വിയോഗം സിനിമാമേഖലയ്ക്ക് ഏൽപ്പിച്ച ആഘാതം ചെറുതല്ല. നെടുമുടി വിടപറഞ്ഞിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും തന്റെ പ്രിയ സുഹൃത്തിന്റെ വേർപാട് വിശ്വസിക്കാനാവുന്നില്ല സംവിധായകൻ ഭദ്രന്. വേദനയോടെ അദ്ദേഹം പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒന്നിച്ചു പ്രവർത്തിച്ച സൂപ്പർഹിറ്റ് ചിത്രം സ്ഫടികത്തിലെ ഓർമകളും അദ്ദേഹം പങ്കുവച്ചു.
സ്പടികത്തിലെ ആ രണ്ടു വാക്കുകൾ വേണുവിന്റെ സംഭാവന
"എന്റെ വേണു, നിങ്ങളുടെ വേർപാട് സത്യമോ മിഥ്യയോ? എനിക്ക് ഇത്രയും ദിവസങ്ങൾ കഴിഞ്ഞിട്ടും വിശ്വസിക്കാനാകുന്നില്ല... ആ തിക്കുമുട്ടലിൽ ഞാൻ ഓർത്തുപോകുന്നു... അങ്ങയുടെ സംഭാവന ആയിരുന്നു സ്പടികത്തിലെ ആ രണ്ടു വാക്കുകൾ."ചുവപ്പിന് ചോര എന്നുകൂടി അർത്ഥമുണ്ട് മാഷേ..."ആ വാക്കുകൾ എഴുതി ചേർത്തപ്പോൾ വേണു അറിഞ്ഞിരുന്നില്ല ചാക്കോ മാഷിന്റെ അന്ത്യം വെടി കൊണ്ട് കൊല്ലപ്പെടാൻ ആയിരുന്നുവെന്ന്. പ്രണാമം." ഭദ്രൻ കുറിച്ചത്.
നെടുമുടിയുടെ മരണം
ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് നെടുമുടി വേണുവിന്റെ അന്ത്യം. 73 വയസ്സായിരുന്നു. ഇന്ത്യൻ സിനിമയിലെ തന്നെ പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളായ നെടുമുടി വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നായകനും വില്ലനും സ്വഭാവനടനുമൊക്കെയായി തിരശ്ശീലയിൽ നിറഞ്ഞ വേണു കാരക്ടർ റോളുകളും തമാശ വേഷങ്ങളും ഉൾപ്പെടെ ഗംഭീരമായി അവതരിപ്പിച്ചു. മോഹൻലാലിനൊപ്പം മരക്കാര്‍: അറബിക്കടലിന്റെ സിംഹം, നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്, മമ്മൂട്ടിക്കൊപ്പം പുഴു, ഭീഷ്‍മപര്‍വം, മഞ്‍ജു വാര്യര്‍ക്കൊപ്പം അഭിനയിച്ച ജാക്ക് ആൻഡ് ജില്‍ തുടങ്ങിയവയാണ് നെടുമുടി വേണുവിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates