മോഹൻലാലും പ്രിയദർശനും ഒന്നിച്ച മരക്കാർ; അറബിക്കടലിന്റെ സിംഹം ഇന്നലെയാണ് തിയറ്ററുകളിലെത്തിയത്. ചിത്രത്തെ പ്രശംസിച്ചും വിമർശിച്ചും നിരവധി പേരാണ് എത്തുന്നത്. ഇപ്പോൾ സംവവിധായകൻ എംഎ നിഷാദിന്റെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ചിത്രമൊരു വിഷ്വൽ ട്രീറ്റാണെന്നും മോഹൻലാൽ നല്ല പ്രകടനമാണ് കാഴ്ച വച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മരക്കാർ ഒരു ചരിത്ര സിനിമ അല്ലെന്നും അതിനാൽ ആദ്യത്തെ സ്വാതന്ത്ര്യ സമര പോരാളിയായ കുഞ്ഞാലിമരക്കാരുടെ ചരിത്രം സിനിമയാക്കാവുന്നതാണ് എന്നാണ് നിഷാദ് കുറിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന് ചരിത്ര സിനിമ ആലോചിക്കാവുന്നതാണ്. അതിന് നല്ലൊരു തിരക്കഥ ആവശ്യമാണെന്നും നിഷാദ് കുറിക്കുന്നു.
എംഎ നിഷാദിന്റെ കുറിപ്പ് വായിക്കാം
മരക്കാർ കണ്ടു, മകനോടൊപ്പം. ഇതൊരു ചരിത്ര സിനിമയല്ല. ഇത് സംവിധായകൻറെ ചിന്തകളിൽ നിന്നും രൂപപ്പെട്ടതാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അപ്പോൾ വിമർശിക്കുന്നവർ അതും കൂടി കണക്കിലെടുക്കണം. കുഞ്ഞാലി മരക്കാറായി മോഹൻലാൽ നല്ല പ്രകടനം തന്നെയാണ് കാഴ്ച്ചവെച്ചത്. അഭിനേതാക്കൾ എല്ലാവരും തന്നെ അവരവരുടെ ഭാഗം നന്നായി ചെയ്തിട്ടുണ്ട്. ഒരു വിഷ്വൽ ട്രീറ്റ് തന്നെയാണ് കുഞ്ഞാലി മരക്കാർ. സിദ്ധാർത്ഥ് പ്രിയദർശനും ഛായാഗ്രഹകൻ തിരുവും സൗണ്ട് ഡിസൈനർ രാജാകൃഷ്ണനും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. ആൻറണി പെരുമ്പാവൂർ എന്ന നിർമ്മാതാവിൻറേതുകൂടിയാണ് ഈ ചിത്രം എന്ന് പറയാതെ വയ്യ.
ചില അപാകതകൾ നമ്മൾ കണ്ടില്ല എന്ന് നടിക്കുകയും അതിൻറെ തെറ്റുകൾ ഉച്ചത്തിൽ വിളിച്ചുപറയാതിരിക്കലും ഒരുപാടുപേരുടെ പ്രയത്നഫലമായ, അന്നമായ കലാസൃഷ്ടികളെ ഇകഴ്ത്താതിരിക്കലും, ഒരു വലിയ സമൂഹം ജീവിച്ചുപോകുന്ന ഈ മേഖലയുടെ ഉയിർത്തെഴുന്നേൽപ്പിനും കലയെയും കലാകാരന്മാരെയും സ്നേഹിക്കുന്ന ഓരോ വ്യക്തികളുടെയും പക്വമായി പെരുമാറ്റവും അത്യാവശ്യമാണ്, ഈ കാലഘട്ടത്തിൽ.
കുഞ്ഞാലി മരക്കാർ എന്ന ആദ്യത്തെ സ്വാതന്ത്ര്യ സമര പോരാളിയുടെ ചരിത്രം സിനിമയാക്കാൻ ഇനിയും കഴിയും. സന്തോഷ് ശിവൻറെ സംവിധാനത്തിൽ മമ്മൂട്ടി സാറിനെ വെച്ച് ഒരു ചരിത്ര സിനിമ ആലോചിക്കാവുന്നതാണ്. അതിന് നല്ലൊരു തിരക്കഥയാണ് ആവശ്യം. ഐ റിപ്പീറ്റ് നല്ലൊരു തിരക്കഥയാണാവശ്യം. സന്തോഷ് ശിവൻ ആ കാര്യത്തിൽ രണ്ടാമത് ഒന്നാലോചിക്കുന്നതായിരിക്കും നല്ലത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates