തമിഴ് നടി യാഷിക ആനന്ദും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത് വലിയ വാർത്തയായിരുന്നു. അപകടത്തിൽ താരത്തിന് തന്റെ അടുത്ത സുഹൃത്തിനേയും നഷ്ടപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ യാഷിക ഇപ്പോഴും ചികിത്സയിലാണ്. ഉറ്റ സുഹൃത്തിന്റെ വേർപാടിൽ വേദന പങ്കുവെച്ച് യാഷിക രംഗത്തുവന്നിരുന്നു. കൂടാതെ താൻ മദ്യപിച്ചല്ല വാഹന മോടിച്ചിരുന്നതെന്നും താരം വ്യക്തമാക്കി. അതിനുപിന്നാലെ താരത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
രക്ഷാപ്രവർത്തനം നടത്തിയവർ കാറിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തിരുന്നുവെന്നും പണം നൽകി അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുകയാണ് യാഷിക എന്നുമായിരുന്നു കുറ്റപ്പെടുത്തൽ. ഇതിനു മുൻപ് താരം ഒരു ഡെലിവറി ബോയിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു ഒരാളുടെ ആരോപണം. യാഷിക നിരുത്തരവാദിത്തത്തോടെ വണ്ടിയോടിക്കുന്ന ഒരാളാണെന്നും അയാൾ പറഞ്ഞു. അതിന് പിന്നാലെ മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.
ഡെലിവറി ബോയിയെ കൊന്നുവെന്ന ആരോപണം വാസ്തവവിരുദ്ധമാണെന്നും നിങ്ങൾക്ക് ലഭിക്കുന്ന വിവരങ്ങൾ സത്യമാണോ എന്ന് അന്വേഷിക്കൂ എന്നും താരം കുറിച്ചു. ''ഞാന്‍ എന്റെ സുഹൃത്തിന്റെ ജീവന്‍ എടുത്തു. മനഃപൂര്‍വ്വമായിരുന്നില്ല. പക്ഷേ നിങ്ങള്‍ക്ക് കിട്ടുന്ന വിവരങ്ങള്‍ സത്യമാണോ എന്ന് അന്വേഷിക്കൂ സാര്‍. ഡെലിവറി ബോയിയെ കൊന്നുവെന്ന ആരോപണം വാസ്തവവിരുദ്ധമാണ്. പ്രിയദര്‍ശിനി മൊബൈല്‍ കടയുടെ ഉടമസ്ഥനാണ് വാഹനം ഇടിച്ചത്. ബാലകൃഷ്ണനായിരുന്നു അന്ന് അയാള്‍ക്കൊപ്പമുണ്ടായിരുന്നത്. ഞാന്‍ ആ കാറില്‍ ഉണ്ടായിരുന്നത് പോലുമില്ല. ടി നഗര്‍ പോലീസ് സ്‌റ്റേഷനില്‍ തിരക്കൂ. അല്ലെങ്കില്‍ സിസിടിവി പരിശോധിക്കൂ. മറ്റൊരാളുടെ പേര് കളങ്കപ്പെടുത്തുന്നതിന് മുന്‍പ് യഥാര്‍ഥ വിവരങ്ങള്‍ അന്വേഷിക്കൂ''- യാഷിക കുറിച്ചു.
ജൂലൈ 24ന് പുലർച്ചെ മഹാബലിപുരത്തിനടുത്ത് ഇസിആർ റോഡിൽ വച്ചായിരുന്നു അപകടം. അതിവേഗത്തിൽ വന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നടി ഒരാഴ്ചയോളും ഐസിയുവിലായിരുന്നു. ഹൈദരാബാദ് സ്വദേശിയും നടിയുടെ സുഹൃത്തുമായ വള്ളിച്ചേട്ടി ഭവാനി (28) ആണ് അപകടത്തിൽ മരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates