

സൂര്യ ചിത്രം 'കറുപ്പി'ലൂടെ തമിഴകത്തും കയ്യടി നേടിയിരിക്കുകയാണ് നടൻ ഇന്ദ്രൻസ് ഇപ്പോൾ. തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌ക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ഇന്ദ്രൻസ്. സിനിഉലകം എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.
"വിജയ്‌യെ കാണാനുള്ള ഒരു ഭാഗ്യവും എനിക്ക് കിട്ടി. നൻപൻ എന്ന സിനിമയിൽ എനിക്ക് ഒരു സീനുണ്ടായിരുന്നു. സത്യരാജ് സാറിനൊപ്പം എല്ലാവരും ഇരിക്കുന്ന ഒരു സീനുണ്ട്. അതിൽ വിജയ് സാറുമുണ്ടായിരുന്നു. നമ്മുടെ രാജ്യത്ത് എല്ലാവർക്കും അറിയാവുന്ന എല്ലാവരും ഇഷ്ടപ്പെടുന്ന നടനാണ് അദ്ദേഹം. കേരളം എന്ന് പറഞ്ഞാൽ ചെറിയ ഒരു സംസ്ഥാനമാണ്.
നമ്മുടെ ചെറിയൊരു ഇൻഡസ്ട്രിയിൽ നിന്ന് അദ്ദേഹത്തെ പോലെ ഒരാളെ കാണാൻ പറ്റിയത് ദൈവത്തിന്റെ അനുഗ്രഹം. നൻപനിലെ ചെറിയ വേഷമായിരുന്നെങ്കിലും സംവിധായകൻ വലിയ ആളല്ലേ. അദ്ദേഹം ആക്ഷൻ എന്ന് പറയുമ്പോൾ അഭിനയിക്കാൻ കഴിയുന്നത് ഒരു ഭാഗ്യമാണ്. വലിയ ക്രൂവായിരുന്നു.
പക്ഷേ ഭയങ്കര സൈലന്റ് ആയിരുന്നു സെറ്റ്, വളരെ സൈലന്റ്. സാർ അടുത്തുവന്ന് വളരെ കൂളായി എല്ലാം പറഞ്ഞു തന്നിട്ട് പോകും. ഷങ്കർ സാറിന്റെ പടത്തിൽ അഭിനയിക്കണമെന്നുണ്ടായിരുന്നു. അദ്ദേഹം എന്നെ കണ്ടല്ലോ. ആ സമയത്ത് ഞാൻ കോമഡി സിനിമകളാണ് ചെയ്തിരുന്നത്. സീരിയസും ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ പോലും കോമഡി വേഷങ്ങൾ കണ്ടാണ് അദ്ദേഹം എന്നെ വിളിച്ചത്.
ത്രീ ഇഡിയറ്റ്സ് ഒക്കെ കണ്ടിരുന്നു. അതൊരു കോമഡി സിനിമയാണ്. എന്റെ ശബ്ദവും അങ്ങനെയാണ്. ഡബ്ബ് ചെയ്തപ്പോഴും അതുപോലെ തന്നെ ചെയ്തു".- ഇന്ദ്രൻസ് പറഞ്ഞു. 2012 ൽ ഷങ്കർ സംവിധാനം ചെയ്ത ചിത്രമാണ് നൻപൻ. വിജയ്‌ക്കൊപ്പം ജീവ, ശ്രീകാന്ത്, ഇല്യാന തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു. 150 കോടിയോളം ചിത്രം ബോക്സ് ഓഫീസിൽ കളക്ട് ചെയ്യുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates