

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം സിനിമയുടെ ദൃശ്യങ്ങൾ ഇന്നലെയാണ് ചോർന്നത്. അതിനുപിന്നാലെ അണിയറ പ്രവർത്തകർ ഔദ്യോഗിക ട്രെയിലറായി പുറത്തിറക്കുകയായിരുന്നു. എന്നാൽ ഓണ്‍ലൈനില്‍ ചോര്‍ന്നത് ട്രെയിലര്‍ അല്ലെന്ന് പറയുകയാണ് ബ്ലെസി. ചലച്ചിത്ര മേളകൾക്കായി തയാറാക്കിയതായിരുന്നു വിഡിയോ എന്നും ഇത് ചോർന്നതിൽ വിഷമമുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് ബ്ലെസി പ്രതികരിച്ചത്.
അമേരിക്കയിലുള്ള ഡെഡ്‌ലൈൻ എന്ന വെബ്സൈറ്റിലാണ് ദൃശ്യങ്ങൾ ആദ്യം വന്നത്. ഇത് മൂന്ന് മിനിറ്റുള്ള കണ്ടന്റ് മാത്രമാണ് എന്നാണ് ബ്ലെസി പറയുന്നത്. ട്രെയിലർ എന്ന തരത്തിൽ അതിനെ വിവരിക്കാൻ കഴിയില്ല. കാരണം അതിൽ ഉപയോഗിച്ചിരുന്ന മ്യൂസിക് കീ ബോർഡിൽ ചെയ്തിട്ടുള്ളതാണ്. കൃത്യമായ കളർ ഗ്രേഡിങ് നടത്തിയിട്ടില്ല. ചില മേളകളിൽ പ്രദർശിപ്പിക്കുന്നതിനും വേൾഡ് റിലീസിനുമൊക്കെയായി ബിസിനസ്സ് ലക്ഷ്യങ്ങൾക്കുമായി ഏജന്റ്സിനയച്ച വിഡിയോ ക്ലിപ്പ് ആണിത്. ട്രെയിലർ എന്നാൽ ഒന്നര മിനിറ്റിലോ രണ്ട് മിനിറ്റിലോ ഒതുങ്ങുന്നതാണ്.- ബ്ലെസി പറഞ്ഞു.
സിനിമയിലെ രംഗങ്ങൾ ഇത്തരത്തിൽ പ്രചരിക്കുന്നതിൽ അതിയായ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്‌ഷൻ വർക്കുകൾ നടക്കുകയാണ്. ആ ഘട്ടത്തിൽ ഇത്തരം ഒരു പ്രതിസന്ധിയിലേക്ക് പോയതിൽ മാനസികമായ വിഷമമുണ്ട്. ഇക്കാര്യം പ്രേക്ഷകരെ അറിയിക്കാനാണ് വിഡിയോ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നജീബായി നിറഞ്ഞാടുകയാണ് പൃഥ്വിരാജ്. താരത്തിന്റെ കരിയർ ബെസ്റ്റ് പ്രകടനമായിരിക്കും ആടുജീവിതത്തിലേത് എന്നാണ് ട്രെയിലർ നൽകുന്ന സൂചന. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം എടുത്തിരിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates