സാധാരണകാരന്റെ വേഷത്തില്‍ മമ്മൂക്കയെ കണ്ട് കിളിപോയ ആന്ധ്രാ ആരാധകര്‍; ബില്ല് ചോദിച്ച് വാങ്ങി പേ ചെയ്തു..!

മമ്മൂക്ക ഒരു വല്യേട്ടനെപോലെ എല്ലാവരോടും കുശലം പറഞ്ഞു കൊണ്ടിരുന്നു
Jolly Joseph and Mammootty
Joly Joseph and Mammootty
Updated on
2 min read

മമ്മൂട്ടിയുമായുള്ള അപ്രതീക്ഷിത കൂടിക്കാഴ്ചയെക്കുറിച്ച് നിർമാതാവ് ജോളി ജോസഫ്. മീന്‍ കച്ചോടത്തിനായി ആന്ധ്രയിലെത്തിയപ്പോഴാണ് മമ്മൂട്ടിയെ കാണാന്‍ ജോളി ജോസഫ് പോയത്. അദ്ദേഹത്തിനൊപ്പമുള്ള രസകരമായ ചര്‍ച്ചകളെക്കുറിച്ചും ഒരുമിച്ച് ഭക്ഷണം കഴിച്ചതിനെക്കുറിച്ചുമൊക്കെ എഴുതുകയാണ് ജോളി ജോസഫ്. തന്റെ സുഹൃത്തു കൂടിയായ നിര്‍മാതാവ് ആന്റോ ജോസഫാണ് കൂടിക്കാഴ്ചയുടെ കാരണക്കാരനെന്നും ജോളി ജോസഫ് പറയുന്നു. ആ വാക്കുകളിലേക്ക്:

മീന്‍ കച്ചോടത്തിനായി ആന്ധ്രയിലെത്തിയപ്പോഴാണ് നമ്മുടെ സ്വന്തം മമ്മൂക്ക ആന്ധ്രയിയില്‍ ഉണ്ടെന്ന് ചെങ്ങായിയും പ്രശസ്ത നിര്‍മാതാവും മമ്മൂക്കയുടെ സന്തത സഹചാരിയും മനസ്സാക്ഷി സൂക്ഷിപ്പുകാരനുമായ ആന്റോ ജോസഫ് വെളിപ്പെടുത്തിയത്..! എന്റെ ആന്ധ്രാ ആസ്ഥാനമായ ഭീമവാരം എന്ന പട്ടണത്തില്‍ നിന്നും വെറും 75 കിലോമീറ്റര്‍ അകലെയുള്ള ഗോദാവരി തീരത്തെ രാജമുന്ദ്രി എന്നയിടത്തിലാണ് ഷൂട്ടിംഗ് എന്നറിഞ്ഞ ഞാന്‍ വാരാന്ത്യത്തില്‍ അവിടെയെത്തി അവരെല്ലാവരും താമസിക്കുന്ന ഹോട്ടലില്‍ കയറിപ്പറ്റി. രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന 'OM: Chapter 1 - ഉതിരം' . തമിഴ് ആക്ഷന്‍-ത്രില്ലര്‍ ചിത്രത്തില്‍ മമ്മൂട്ടി,ധനുഷ്, സായ് പല്ലവി, ശ്രീലീല എന്നിവരടങ്ങുന്ന വമ്പന്‍ താരനിരയുണ്ട്.. !

ഹോട്ടലില്‍ എത്തിയപ്പോള്‍ മുതല്‍ നമ്മുടെ മുഖ്യമന്ത്രിയുടെ ഭാഷ കടമെടുത്താല്‍ വിസ്മയങ്ങളുടെ പ്രവാഹമായിരുന്നു. എന്റെ ചെങ്ങായികളും കിലുക്കാം പെട്ടികളും മമ്മൂക്കയുടെ ആരാധകരും അടുത്തവരുമായ മലയാളത്തിന്റെ താരങ്ങള്‍, പുതിയ സിനിമയുടെ എഴുത്തുകാരന്‍, മിടുമിടുക്കന്‍ സംവിധായകന്‍ , ക്യാമറാമാന്‍ എന്നിങ്ങനെ എന്റെ പൊന്നോ മമ്മൂക്കയുടെ വലിയ സൂട്ട് റൂം മുഖ്യമന്ത്രിയുടെ ആപ്പിസ് പോലെയായി..!

പാവം ആന്റോയും മമ്മൂക്കയുടെ ജോര്‍ജേട്ടനും തിരക്കിനെ നിയന്ത്രിക്കുമ്പോള്‍ 'കൂള്‍ ലൈക് സുക്കുമ്പര്‍ ' പോലെ ഒറ്റമുണ്ടും ഷര്‍ട്ടും ധരിച്ച മമ്മൂക്ക ഒരു വല്യേട്ടനെപോലെ എല്ലാവരോടും കുശലം പറഞ്ഞു കൊണ്ടിരുന്നു. ക്രിസ്ത്യാനിറ്റിയിലും, ചെമ്മീനുകള്‍ മീനുകള്‍ എന്ന എന്റെ കച്ചോടത്തിലും പലതരം കോഴികള്‍, 1890 ല്‍ സ്ഥാപിക്കപ്പെട്ട അമ്പൂര്‍ സ്റ്റാര്‍ ബിരിയാണി എന്നിങ്ങനെ ഒരുപാട് വിഷയങ്ങളെക്കുറിച്ച് മമ്മൂക്കയുടെ അറിവ് എന്നെ അത്ഭുതപ്പെടുത്തി. കൂറെനേരം പഴവര്‍ഗങ്ങള്‍ തിന്ന് അദ്ദേഹത്തോടൊപ്പം കഴിഞ്ഞ ഞങ്ങള്‍ പാതിരാക്കടുത്താണ് പിരിഞ്ഞത്.

പിറ്റേദിവസം മൂന്നൂറിലധികം ആളുകള്‍ പങ്കെടുക്കുന്ന ഷൂട്ടിംഗ് ലൊക്കേഷനായ രാജമുന്ദ്രി സെന്‍ട്രല്‍ ജയിലില്‍ പ്രത്യേക പാസ്സോടെ എത്തി മെഗാസ്റ്റാര്‍ മമ്മൂക്കയുടെ ആളുകള്‍ എന്ന അഭിമാനത്തില്‍ ഇരിക്കുമ്പോള്‍ ഉച്ചക്ക് സമൃദ്ധമായ, മമ്മൂക്ക ടച്ചുള്ള ശാപ്പാടെത്തി- അവരെയല്ലാം നിഷ്‌കരുണം അടിച്ചകത്താക്കി...! വൈകീട്ട് അദ്ദേഹം ഞങ്ങള്‍ എല്ലാവര്‍ക്കും 1930 ല്‍ സ്ഥാപിക്കപ്പെട്ട ' അജന്ത' എന്ന റെസ്റ്റോറന്റില്‍ കൊണ്ടുപോയി ഒരുപാട് ഭക്ഷണങ്ങള്‍, ചിലതെല്ലാം നിര്‍ബന്ധപൂര്‍വം വാങ്ങിത്തന്നിട്ട് ബില്ല് ചോദിച്ച് വാങ്ങി പേ ചെയ്തു..!

ഭക്ഷണം കഴിക്കുന്നതിന്റെയിടയിലും അദ്ദേഹം പങ്കുവെച്ചത് അറിവിന്റെ മുത്തു മണികളായിരുന്നു, എന്തെല്ലാം ഏതെല്ലാം വിഷയങ്ങള്‍ ! പൊടുന്നനെ ഒരു സാധാരണകാരന്റെ വേഷവിധാനത്തോടെ പ്രത്യക്ഷപ്പെട്ട മമ്മൂക്കയെ അടുത്ത് കണ്ടപ്പോള്‍ കിളിപോയ ആന്ധ്രാ ആരാധകരുടെ തിരക്കിനെ നിയന്ത്രിക്കാന്‍ പാടുപെടേണ്ടി വന്നു, ആയതിനാല്‍ കഴിച്ചതല്ലാം പെട്ടെന്ന് ദഹിച്ചും പോയി.!

പ്രിയപ്പെട്ട മമ്മൂക്കാ ആന്റോ ജോര്‍ജേട്ടാ , യാതൊരു ഉദ്ദേശവുമില്ലാതെ പെട്ടെന്ന് കയറിവന്ന എന്നോട് കാണിച്ച കരുതലിനും സ്‌നേഹത്തിനും ഭക്ഷണങ്ങള്‍ക്കും അറിവുകള്‍ക്കും പിന്നെ എല്ലാത്തിനും ഒരുപാട് നന്ദി..കഴിഞ്ഞ വാരാന്ത്യം, ഞാന്‍ സ്‌നേഹിക്കുന്നവരുടെ സ്‌നേഹിക്കപ്പെടുന്നവരുടെ സ്വര്‍ഗത്തിലായിരുന്നു

Summary

Joly Joseph about meeting Mammootty and having food together.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com