

എഴുത്തുകാരൻ എം മുകുന്ദനെതിരെ വിമർശനവുമായി നടൻ ജോയ് മാത്യു. ഒരു ചെറുപ്പക്കാരനെ ക്രൂരമായി കൊലപ്പെടുത്തിയക്കേസിലെ പ്രതി ഈ വരുന്ന തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാണ്. ഇയാളെ യേശു ക്രിസ്തുവിനോട് ഉപമിക്കുന്ന മുകുന്ദകഥ കേട്ടു. ഇയാളൊക്കെ എന്ത് തുലഞ്ഞ സാഹിത്യകാരനാണ് ? എന്ന് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ജോയ് മാത്യു ചോദിച്ചു.
വിശുദ്ധവാരം ആയതു കൊണ്ടാണോ ഇതിന് ക്രിസ്തുവിനെ കൂട്ടുപിടിക്കുന്നത് ?. എഴുപതുകളിലെ എത്രയോ യുവാക്കളെ സാഹിത്യ വാരിക്കുഴികളിലൂടെ കഞ്ചാവിന്റെയും ഭാംഗിന്റെയും മറ്റു ലഹരികളിലേക്കും ചാടിക്കുകയും സ്വന്തം ജീവിതത്തിൽ ഇതൊന്നും തൊടാതെ കൃത്യമായി വൻശമ്പളം കിട്ടുന്ന നയതന്ത്ര സുരക്ഷിതത്വത്തിൽ സാഹിത്യകൃഷി നടത്തി എല്ലാകാലത്തും ഭരണകർത്താക്കൾക്ക് സ്തുതിപാടി ജീവിക്കുന്ന ഇയാൾ ഒരു കൊലക്കേസ് പ്രതിയെ യേശുവിനോട് ഉപമിക്കാൻ കാണിച്ച ചങ്കൂറ്റത്തിന് ഏത് സാഹിത്യ പുരസ്‌കാരമാണ് കൊടുക്കേണ്ടത് ? എന്നും ജോയ് മാത്യു കുറിച്ചു.
ജോയ് മാത്യുവിന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായെത്തിയത്. ജോയ് മാത്യുവിന് ആള് മാറിപ്പോയെന്നാണ് പലരും കുറിച്ചിരിക്കുന്നത്. 'കഥ അറിയാതെ ആട്ടം കാണുന്നു', 'ഇയാളെ യേശുക്രിസ്തുവിനോട് ഉപമിക്കുന്ന മുകുന്ദകഥ കേട്ടു... എവിടെ കേട്ടു... ഇങ്ങക്ക് ആള് മാറിയെന്നാ തോന്നുന്നേ..!!'- എന്നൊക്കെയാണ് പോസ്റ്റിന് താഴെ നിറയുന്ന കമന്റുകൾ.
അതേസമയം ഫസൽ കൊലക്കേസിൽ ജയിൽവാസം അനുഭവിച്ച സിപിഎം നേതാവും തലശേരിയിലെ എൽഡിഎഫ് സ്ഥാനാർഥിയുമായ കാരായി രാജനെ കാണുമ്പോൾ ക്രിസ്‌തുവിനെയാണ് ഓർമ വരാറെന്ന് സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റും എഴുത്തുകാരനുമായ അശോകൻ ചരുവിൽ കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു.
നാടുകടത്തപ്പെട്ട് അലയുന്ന കാലത്ത് അദ്ദേഹത്തെ കാണുമ്പോൾ ക്രിസ്തുവിനെയാണ് എനിക്ക് ഓർമ വന്നിരുന്നത്. ചെയ്യാത്ത കുറ്റത്തിന് ക്രൂശിക്കപ്പെട്ടവൻ. പക്ഷേ "ഞങ്ങൾക്ക് അവനെ വേണ്ട, ബറാബ്ബസിനെ മതി" എന്ന് തലശേരിയിലെ ജനങ്ങൾ പറഞ്ഞില്ല. കാരണം അവർക്കറിയാം സഹജർക്കായി ജീവിതം സമർപ്പിച്ച ആ മനുഷ്യനെ.- എന്നും അശോകൻ ചരുവിൽ കുറിപ്പിൽ പങ്കുവച്ചിരുന്നു.
ജോയ് മാത്യു പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം
മഹാമുകുന്ദന്മാർ ഉണ്ടാകുന്നത്.
ഒരു ചെറുപ്പക്കാരനെ ക്രൂരമായി കൊലപ്പെടുത്തിയക്കേസിലെ പ്രതി ഈ വരുന്ന തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാണ്. ഇയാളെ യേശു ക്രിസ്തുവിനോട് ഉപമിക്കുന്ന മുകുന്ദകഥ കേട്ടു. ഇയാളൊക്കെ എന്ത് തുലഞ്ഞ സാഹിത്യകാരനാണ് ?
വിശുദ്ധവാരം ആയതുകൊണ്ടാണോ ഇതിന് ക്രിസ്തുവിനെ കൂട്ടുപിടിക്കുന്നത് ?. എഴുപതുകളിലെ എത്രയോ യുവാക്കളെ സാഹിത്യ വാരിക്കുഴികളിലൂടെ കഞ്ചാവിന്റെയും ഭാംഗിന്റെയും മറ്റു ലഹരികളിലേക്കും ചാടിക്കുകയും സ്വന്തം ജീവിതത്തിൽ ഇതൊന്നും തൊടാതെ
കൃത്യമായി വൻശമ്പളം കിട്ടുന്ന നയതന്ത്ര സുരക്ഷിതത്വത്തിൽ സാഹിത്യകൃഷി നടത്തി എല്ലാകാലത്തും ഭരണകർത്താക്കൾക്ക് സ്തുതിപാടി ജീവിക്കുന്ന ഇയാൾ ഒരു കൊലക്കേസ് പ്രതിയെ യേശുവിനോട് ഉപമിക്കാൻ കാണിച്ച ചങ്കൂറ്റത്തിന് ഏത് സാഹിത്യ പുരസ്‌കാരമാണ് കൊടുക്കേണ്ടത്?
“നാൻ പെറ്റ മകനെ "എന്ന് മലകളോട് വിലപിക്കുന്ന, വർഗീയ വാദികളുടെ കൊലക്കത്തിക്കിരയായ ഒരു വിദ്യാർത്ഥിയുടെ പാവപ്പെട്ട അമ്മയുടെ കണ്ണീരിന്റെ വില അറിയാതെ ആ കൊലയാളികളുടെ തോളിൽ കൈയ്യിട്ട് വോട്ടിനു വേണ്ടി അപേക്ഷിക്കുന്ന വിദ്യാഭ്യാസ ഭരണമേധാവികൾ!
ഇതിനു നേരെ കണ്ണടച്ചിരുന്നു ഫെയ്സ്ബുക്കിൽ പൂമരസാഹിത്യകാരന്മാർക്കു സ്തുതിയായി പോസ്റ്റ് ഇടുന്ന, പ്രൂഫ് റീഡർ പോലും വായിക്കാത്ത പുസ്തകങ്ങൾ എഴുതുന്ന കസേരാർത്ഥികളായ മഹാസാഹിത്യകാരികൾക്കും എന്ത് പുരസ്‌കാരം കൊടുത്താലാണ് മതിയാകുക ?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates