

തമിഴ്നാട്ടിൽ ഒരുപാട് മാറ്റങ്ങൾ മുഖ്യമന്ത്രി വിജയ് കൊണ്ടുവരുമെന്ന് നടൻ ജോയ് മാത്യു. നിരവധി പുതിയ പരിഷ്കാരങ്ങൾ അദ്ദേഹം അവിടെ കൊണ്ടുവരുന്നുണ്ടെന്നും ജോയ് മാത്യു പറഞ്ഞു. ഇടിവെട്ട് മാറ്റങ്ങളാണ് തമിഴ്നാട്ടിൽ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജോയ് മാത്യു ഇക്കാര്യം പറഞ്ഞത്.
"ഇടിവെട്ട് മാറ്റങ്ങളാണ് തമിഴ്നാട്ടിൽ നടക്കുന്നത്. എന്റെ കൊച്ചുമകൻ മൂന്ന് വയസ് മുതൽ വിജയ്‌യുടെ ആരാധകനാണ്. ചെറിയ മോളും ഒക്കെ. വിജയ്‌യുടെ പാട്ടൊക്കെ വച്ചു കൊടുത്താലേ ഇവർ ഭക്ഷണം കഴിക്കുകയുള്ളൂ. അങ്ങനെയാണ്. മുഖ്യമന്ത്രിയായി എന്ന് പറഞ്ഞപ്പോൾ അവർക്കാണ് എന്നേക്കാൾ സന്തോഷം.
അവർക്കതിന്റെ കാര്യങ്ങൾ അറിയില്ലെങ്കിൽ പോലും. സിനിമയിൽ നിന്ന് വരുന്നവർക്കൊക്കെ ഭയങ്കരമായ സ്വപ്നങ്ങളുണ്ടാകും. രജനികാന്തിനായാലും കമൽ ഹാസനായാലും അമിതാഭ് ബച്ചനായാലും വലിയ വലിയ സ്വപ്നങ്ങളുണ്ടാകും. കാരണം അവർ വേറെയൊരു ലോകത്താണല്ലോ, റിയാലിറ്റിയിൽ അല്ല.
പക്ഷേ വിജയ് വ്യത്യസ്തനാകുന്നത്, ഒന്നാമത് ഭൂരിപക്ഷമില്ലാതിരുന്ന വിജയ് എല്ലാവരെയും കൂട്ടിയോജിപ്പിച്ചിട്ട് വലിയൊരു ഐക്യമുന്നണി ഉണ്ടാക്കി. അതിൽ അയാൾ വിജയിച്ചു. രണ്ടാമത്, എടുക്കുന്ന ഓരോ നിലപാടുകൾ. ആദ്യമായി അദ്ദേഹം ചെയ്തത് സ്കൂളിനടുത്തുള്ള മദ്യശാലകൾ പൂട്ടിക്കുകയാണ്.
അവിടുത്തെ അമ്മമാരുടെ ഏറ്റവും വലിയ സങ്കടം ഈ മദ്യവിപത്താണ്. തമിഴ്നാടിനെ എല്ലാക്കാലത്തും ബാധിച്ചിട്ടുള്ളതും മദ്യ വിപത്തും, വ്യാജ മദ്യത്തിന്റെ ലഭ്യതയുമാണ്. മറ്റൊന്ന് പീഡനത്തിരയായ പെൺകുട്ടിയുടെ വിഷയത്തെ സംബന്ധിച്ച് വാർത്താ സമ്മേളനത്തിൽ പൊട്ടിച്ചിരിച്ച പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
ഒരു ഓഫീസിൽ വന്നാൽ ഇരിക്കാൻ കസേര കൊടുക്കണമെന്നാണ്. അങ്ങനെ നിരവധി പുതിയ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നുണ്ട്. തമിഴ് മക്കൾ അതിന് കൂടുതൽ സ്വാഗതം ആശംസിക്കുന്നുണ്ട്. എനിക്ക് തോന്നുന്നത് ഒരുപാട് മാറ്റങ്ങൾ വിജയ് അവിടെ കൊണ്ടുവരും". - ജോയ് മാത്യു പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates