

നടൻ കലാഭവൻ ഷാജോൺ സംവിധായകനായി അരങ്ങേറ്റം കുറിച്ച സിനിമയാണ് 'ബ്രദേഴ്സ് ഡേ'. 2019 ൽ പുറത്തിറങ്ങിയ ചിത്രത്തിന് കഥയൊരുക്കിയതും ഷാജോൺ തന്നെയായിരുന്നു. 'ബ്രദേഴ്സ് ഡേ'യ്ക്ക് കുറേ കുഴപ്പങ്ങളുണ്ടെന്ന് തനിക്കറിയാമെന്ന് തുറന്നുപറയുകയാണ് ഷാജോൺ ഇപ്പോൾ.
അതോടൊപ്പം ചിത്രത്തിന്റെ ആദ്യ കഥ നടൻമാരായ വിഷ്ണു ഉണ്ണികൃഷ്ണനോടും ബിബിൻ ജോർജിനോടുമാണ് പറഞ്ഞിരുന്നതെന്നും അദ്ദേഹം പറഞ്ഞു. താൻ കഥ പറഞ്ഞപ്പോഴുണ്ടായ അവരുടെ പ്രതികരണത്തെക്കുറിച്ചും ഷാജോൺ തമാശരൂപേണ പങ്കുവച്ചു. തന്റെ പുതിയ ചിത്രമായ ഓട്ടം തുള്ളലിന്റെ പ്രൊമോഷന്റെ ഭാഗമായി ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ബ്രദേഴ്സ് ഡേ'യുടെ സ്ക്രിപ്റ്റ് തന്നെയായിരുന്നു അത്. ഇങ്ങനെയായിരുന്നില്ല എന്ന് മാത്രം, അത് തുടക്കമായിരുന്നു. 'ബ്രദേഴ്സ് ഡേ'യ്ക്ക് അകത്തും കുറേ കുഴപ്പങ്ങളുണ്ട്. അത് ഓരോന്നും നമ്മൾ ചെയ്ത് കഴിയുമ്പോൾ അല്ലേ അറിയാൻ പറ്റൂ. ഇനി ഞാനൊരു സിനിമ ചെയ്താൽ അതിനും കുഴപ്പങ്ങളുണ്ടാകും.
ഓരോന്നും കഴിയുമ്പോൾ ആണല്ലോ നമ്മൾ ഓരോന്ന് പഠിക്കുന്നത്. പൂർണമായിട്ടുള്ള ഒരു ക്രിയേറ്റിവിറ്റി ഇല്ല എന്നാണല്ലോ പറയുന്നത്. 'ബ്രദേഴ്സ് ഡേ'യ്ക്ക് കുഴപ്പമുണ്ടെന്ന് എനിക്കറിയാം. ആദ്യത്തെ ഒരു വേർഷനാണ്, വിഷ്ണു ഉണ്ണികൃഷ്ണനെയും ബിബിനെയും വിളിച്ച് ഞാൻ പറഞ്ഞത്. ഇവൻമാർക്ക് ഉച്ചയ്ക്ക് ബിരിയാണിയൊക്കെ വാങ്ങിച്ചു കൊടുത്താണ് കഥ പറയുന്നത്.
ബിരിയാണിയെല്ലാം കഴിച്ചു കഴിഞ്ഞ് എന്നോട് പറയുവാ, 'എന്റെ പൊന്നു ചേട്ടാ... ഇത് എന്നെതാ ഇത്' എന്ന്. ഞാൻ പറഞ്ഞു, 'എന്റെ ബിരിയാണി താടാ...എന്റെ ബിരിയാണി കഴിച്ചിട്ട് എന്റെ സ്ക്രിപ്റ്റിനെ കുറ്റം പറയുന്നോ' എന്ന്. അപ്പോഴേക്കും വിഷ്ണു ഇറങ്ങിയോടി.
'എന്നതാ എഴുതി വച്ചിരിക്കുന്നത്. ഇതെന്നതാ ഇത്... ഭയങ്കര ബോർ ആണ്, ഇതൊന്നും ആയിട്ട് രാജുവിന്റെ (പൃഥ്വിരാജ്) അടുത്തോട്ട് ചെല്ലരുത്. ആരോടും ഇത് പറയാൻ നിൽക്കരുത് കേട്ടോ. ഭയങ്കര ബോർ ആണിതെന്ന്' അവൻമാർ പറഞ്ഞു. അവർ അത് ഇപ്പോഴും പറയാറുണ്ട്. അങ്ങനെ ഓപ്പൺ ആയിട്ട് നമുക്ക് പറഞ്ഞു തരാൻ ഒരാൾ വേണം. നമുക്കങ്ങനെ സഹ എഴുത്തുകാരൊന്നും ഇല്ലല്ലോ.
നമ്മുടെ അറിവും നമ്മുടെ കഴിവും അനുസരിച്ചാണ് നമ്മളോരോന്ന് ചെയ്യുന്നത്. അപ്പോൾ നമ്മുടെ ഒപ്പം നിൽക്കുന്നവർ പറയുകയാണ്, ഇത് കലക്കനാണ്, ഉഗ്രനാണ് എന്ന് പറഞ്ഞാൽ ഞാൻ അതുകൊണ്ട് ചെല്ലും. എന്നെ ഓടിക്കും ആൾക്കാർ. അവൻമാർ അങ്ങനെ പറഞ്ഞതു കൊണ്ട് നമുക്ക് വീണ്ടും ഒന്നു കൂടി ചിന്തിക്കാനും നമ്മളത് വീണ്ടും പൊളിച്ച് പൊളിച്ചാണ് ഇപ്പോഴത്തെ ഇതിലെത്തിച്ചത്". - കലാഭവൻ ഷാജോൺ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates