

ബംഗളൂരു: സിനിമാ ടിക്കറ്റുകൾക്കും വിനോദ ചാനലുകൾക്കും മേൽ രണ്ട് ശതമാനം സെസ് ഏർപ്പെടുത്താനൊരുങ്ങി കർണാടക സർക്കാർ. സിനിമ, സാംസ്കാരിക പ്രവർത്തകരുടെ ക്ഷേമനിധിയിലേക്ക് പണം കണ്ടെത്താനായാണ് നടപടി. ഇത് സംബന്ധിച്ചുള്ള കരട് വിജ്ഞാപനം തൊഴിൽവകുപ്പ് പുറപ്പെടുവിച്ചു.
പുതിയ സെസ് നിലവിൽ വരുന്നതോടെ സിനിമാ ടിക്കറ്റുകൾക്ക് വില കൂടും. വിനോദ ചാനലുകളുടെ വരിസംഖ്യയിലും വർധനവ് ഉണ്ടാകും. മൾട്ടിപ്ലക്സുകൾ അടക്കം സംസ്ഥാനത്തെ എല്ലാ തിയറ്റകൾക്കും സെസ് ബാധകമായിരിക്കും. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എല്ലാ വിനോദ ചാനലുകളുടെയും ആകെ വരിസംഖ്യയുടെ രണ്ട് ശതമാനം സെസ് ഈടാക്കുമെന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്.
സിനിമ, സാംസ്കാരിക പ്രവർത്തകരുടെ ക്ഷേമത്തിനായി കഴിഞ്ഞ വർഷം പുതിയ നിയമം കൊണ്ടുവന്നിരുന്നു. ഇതിലാണ് ക്ഷേമനിധി രൂപീകരണത്തിന് വ്യവസ്ഥ ചെയ്തിരുന്നത്. സിനിമാ ടിക്കറ്റുകൾക്കും വിനോദ ചാനലുകളുടെ വരിസംഖ്യയിലും സെസ് ഏർപ്പെടുത്തി ക്ഷേമനിധി ഉണ്ടാക്കണമെന്നായിരുന്നു ഇതിൽ പറഞ്ഞിരുന്നത്.
ഒരു ശതമാനം മുതൽ രണ്ട് ശതമാനം വരെ സെസ് ഈടാക്കാമെന്നായിരുന്നു നിർദേശം. എന്നാൽ ഇത് രണ്ട് ശതമാനമായി ഇപ്പോൾ നിർണയിക്കുകയും ചട്ടം രൂപവത്കരിക്കുകയുമായിരുന്നു. നിലവിൽ സിനിമാ-സാംസ്കാരിക മേഖലയിൽ 70,000 പേർ പ്രവർത്തിക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്.
പ്രത്യേക രജിസ്‌ട്രേഷൻ മുഖേനയാകും ക്ഷേമനിധിയിൽ ആളുകളെ ചേർക്കുന്നത്. സംസ്ഥാനത്ത് സിനിമാ ടിക്കറ്റുകളുടെ പരാമവധി നിരക്ക് 200 രൂപയായി സർക്കാർ നിശ്ചയിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ദിവസമാണ് ഇത് ഹൈക്കോടതി സ്റ്റേ ചെയ്തത്.
മൾട്ടിപ്ലക്സ് അസോസിയേഷൻ സമർപ്പിച്ച ഹർജിയെത്തുടർന്നായിരുന്നു ഹൈക്കോടതി വിധി. ഇതേത്തുടർന്ന് തിയറ്ററുകൾ നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. മിക്ക മൾട്ടിപ്ലെക്സുകളിലും ഏറ്റവും കുറഞ്ഞനിരക്ക് തന്നെ 200 ന് മുകളിലാണ്. സെസ് കൂടി ഏർപ്പെടുത്തുമ്പോൾ നിരക്ക് ഇനിയും ഉയരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates