

കൊച്ചി: ഷെയ്ൻ നിഗം നായകനായെത്തുന്ന ഹാൽ സിനിമ കണ്ട് ഹൈക്കോടതി. ജസ്റ്റിസ് വി ജി അരുൺ ആണ് ശനിയാഴ്ച വൈകിട്ട് ഏഴിന് ശേഷം കാക്കനാട് പടമുകൾ കളർ പ്ലാനറ്റ് സ്റ്റുഡിയോയിൽ സിനിമ കണ്ടത്. അദ്ദേഹത്തോടൊപ്പം കേസിലെ കക്ഷികളുടെ അഭിഭാഷകരും ഉണ്ടായിരുന്നു. സെൻസർ ബോർഡിന്റെയും റിവൈസിങ് കമ്മിറ്റിയുടെയും നിർദേശങ്ങൾക്കെതിരെ സിനിമയുടെ നിർമാതാവ് ജൂബി തോമസും സംവിധായകൻ മുഹമ്മദ് റഫീഖും നൽകിയ ഹർജി ഹൈക്കോടതി ഒക്ടോബർ 30-ന് വീണ്ടും പരിഗണിക്കുന്നുണ്ട്.
അതിന് മുന്നോടിയായിട്ടാണ് കോടതി തന്നെ നേരിട്ട് സിനിമ കണ്ടത്. ഷെയ്ൻ നിഗം നായകനായ സിനിമയുടെ ഇതിവൃത്തം മുസ്‌ലിം യുവാവും ക്രിസ്ത്യൻ യുവതിയും തമ്മിലുള്ള പ്രണയമാണ്. ഇതിലെ ബീഫ് ബിരിയാണി കഴിക്കുന്ന ദൃശ്യമടക്കം നീക്കണം, ക്രൈസ്തവ മതവികാരങ്ങളുമായി ബന്ധപ്പെട്ട ചില രംഗങ്ങളിൽ മാറ്റം വരുത്തണം, രാഖി ധരിച്ചുവരുന്ന ഭാഗങ്ങൾ അവ്യക്തമാക്കണം തുടങ്ങിയ നിർദേശങ്ങളാണ് സെൻസർ ബോർഡ് മുന്നോട്ടുവെച്ചത്.
ഇത്രയൊക്കെ കട്ടുകൾ നടത്തിയാലും ‘എ’ സർട്ടിഫിക്കറ്റായിരിക്കും ലഭിക്കുക എന്നും സെൻസർ ബോർഡ് അറിയിച്ചിട്ടുണ്ടെന്ന് ഹർജിയിൽ വിശദീകരിച്ചിരുന്നു. ഇതിനെ തുടർന്ന് കോടതി തന്നെ സിനിമ കണ്ട് വിലയിരുത്തണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
സിനിമയുടെ റിലീസിങ് വൈകുന്നത് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നതെന്നും അറിയിച്ചിരുന്നു. സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ച 'ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള' എന്ന സിനിമയും അടുത്തിടെ കോടതി നേരിട്ട് കണ്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates