

ആടുജീവിതം താൻ ചെയ്യാനിരുന്ന സിനിമയാണെന്ന് സംവിധായകൻ ലാൽ ജോസ്. പുതുമുഖത്തെ വച്ച് സിനിമ ചെയ്യാനാണ് പ്ലാൻ ചെയ്തത്. ബ്ലെസി ചോദിച്ചപ്പോൾ സിനിമ താൻ വിട്ടുകൊടുത്തതാണെന്നും ലാൽ ജോസ് വ്യക്തമാക്കി. ‘അറബിക്കഥ’ ചെയ്തതുകൊണ്ടാണ് ‘ആടുജീവിതം’ ചെയ്യാതിരുന്നതെന്ന് ബെന്യാമിൻ പറയുന്നത് അദ്ദേഹത്തിന്റെ ഓർമപ്പിശക് കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ലാൽ ജോസിന്റെ പ്രതികരണം.
ആടുജീവിതം ബുക്ക് വായിച്ചതിനു ശേഷം ബഹ്റൈനിൽ പോയാണ് ബെന്യാമിനെ കണ്ടത്. ചിത്രം ചെയ്യാൻ താൽപ്പര്യമുണ്ടെന്ന് പറഞ്ഞപ്പോൾ ബെന്യാമിന് സന്തോഷമായെന്നാണ് ലാൽ ജോസ് പറയുന്നത്. എൽജെ ഫിലിംസ് കമ്പനി ആദ്യം രജിസ്റ്റർ ചെയ്യുന്നത് ആ സിനിമ ചെയ്യാനാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഞാൻ കാസ്റ്റ് ചെയ്യാൻ ഉദേശിച്ചത് ഒരു പുതുമുഖത്തെയാണ്. ഇത്രയും കാലം ഒരു വലിയ നടനെ സിനിമയ്ക്ക് വേണ്ടി പരിഗണിച്ചാൽ ഡേറ്റ് പ്രശ്നങ്ങൾ ഉണ്ടാകും. ശരീരത്തിൽ വരുത്തേണ്ട മാറ്റങ്ങൾ എല്ലാം ബുദ്ധിമുട്ടാകും. അതുകൊണ്ടാണ് വേറൊരു നടനെ കണ്ടത്. ഡല്‍ഹി സ്കൂള്‍ ഓഫ് ഡ്രാമയില്‍നിന്ന് ഒരാളെ കണ്ടുവച്ചിരുന്നു.- ലാൽ ജോസ് പറഞ്ഞു.
ഒരു മാഗസിനിൽ വാർത്ത വന്നതിനു പിന്നാലെയാണ് ലാൽ ജോസിനെ തേടി ബ്ലെസിയുടെ ഫോൺ കോൾ എത്തുന്നത്. ‘‘എന്തായി, ഒരുപാട് മുന്നോട്ട് പോയോ? ഇല്ലെങ്കില്‍ എനിക്ക് തരാമോ?’’ എന്നാണ് ബ്ലെസി എന്നോട് ചോദിച്ചത്. അദ്ദേഹം ഒരു വർഷം എടുത്ത് എഴുതിയ സ്ക്രിപ്റ്റിന് ആടുജീവിതമായി സാമ്യം ഉണ്ടെന്നു പറഞ്ഞു. ബെന്യാമിനോടുകൂടി ഒന്നു സംസാരിക്കാൻ ഞാൻ ബ്ലെസിയോടു പറഞ്ഞു. പിന്നീട് എനിക്ക് തോന്നി ബെന്യാമിന് ബ്ലെസി സിനിമ ചെയ്യുന്നതാണ് ഇഷ്ടമെന്ന്. അതുകൊണ്ടുതന്നെയാണ് ഞാൻ അത് വിട്ടു കൊടുത്തത്. 14 വർഷം മുൻപു നടന്ന കാര്യങ്ങളാണിത്. ഇപ്പോൾ റിലീസ് ചെയ്ത ചിത്രം പോലെയല്ല ഞാൻ ഈ സിനിമ പ്ലാൻ ചെയ്തിരുന്നത്. ബ്ലെസിക്ക് ഇത് നന്നായി ചെയ്യാൻ പറ്റുമെന്ന് എനിക്കറിയാമായിരുന്നു. ഞാൻ ചിത്രം ചെയ്യുകയാണെങ്കിൽ സ്ക്രിപ്റ്റ് ചെയ്യാൻ ബെന്യാമിന്റെ സഹായം തേടേണ്ടിവന്നേനേ. ബ്ലെസിക്ക് എഴുതാനും അറിയാം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ബ്ലെസിയെ പോലെ 14 വർഷമൊന്നും ഒരു ചിത്രത്തിന് വേണ്ടി ചെലവഴിക്കാൻ തന്നെക്കൊണ്ട് പറ്റില്ലെന്നും താൻ കുറച്ചു പ്രാരാബ്‌ധമുള്ള മനുഷ്യനാണെന്നുമാണ് ലാൽ ജോസ് പറയുന്നത്. ബ്ലെസി എത്രയോ കഷ്ടതകളിലൂടെ കടന്നുപോയതാണെന്ന് ഞാന്‍ കണ്ടതാണ്. ഇത്രയും ക്ഷമയോടെ ആ ചിത്രം പൂർത്തിയാക്കാൻ അദ്ദേഹത്തിനേ സാധിക്കുകയുള്ളൂ. അറബിക്കഥ ചെയ്തതുകൊണ്ടാണ് ആടുജീവിതം ചെയ്യാതിരുന്നത് എന്ന് ബെന്യാമിൻ പറയുന്നത് അദ്ദേഹത്തിന്റെ ഓർമപ്പിശക് കൊണ്ടാണ്. 2008ലാണ് ആടുജീവിതം നോവൽ പോലും ഇറങ്ങുന്നത്. അറബിക്കഥ 2006 ൽ പൂർത്തിയായ ചിത്രമാണെന്നും ലാൽ ജോസ് കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates