'അന്നൊക്കെ വീട്ടിലുള്ളവരോട് ഒഴികെ ബാക്കിയെല്ലാവരോടും ഞാൻ ചാൻസ് ചോദിച്ചിട്ടുണ്ട്'
കരിയറിന്റെ തുടക്കകാലത്ത് വീട്ടുള്ള ആളുകളോട് ഒഴികെ ബാക്കിയെല്ലാവരോടും താൻ അഭിനയിക്കാൻ ചാൻസ് ചോദിച്ചിരുന്നുവെന്ന് നടൻ മമ്മൂട്ടി. സംവിധായകൻ ടി വി ചന്ദ്രന്റെ ചലച്ചിത്ര ജീവിതത്തിന്റെ 50 വർഷങ്ങൾ ആഘോഷിക്കുന്ന ഓർമകളുണ്ടായിരിക്കണം എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മമ്മൂട്ടി.
ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരള ഘടകവും എറണാകുളത്തെ ഫിലിം സൊസൈറ്റികളും ചേർന്നാണ് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്. "എങ്ങനെയെങ്കിലും സിനിമയിൽ കയറിപ്പറ്റുകയെന്ന ആഗ്രഹത്തിൽ സിനിമ കാണുന്ന കാലത്ത് ടി വി ചന്ദ്രന്റെ സിനിമയിൽ അഭിനയിക്കാൻ അവസരത്തിനായി ശ്രമിച്ചിട്ടുണ്ട്.
അന്നൊക്കെ വീട്ടിലുള്ള ആളുകളോട് ഒഴികെ ബാക്കിയെല്ലാവരോടും ഞാൻ ചാൻസ് ചോദിച്ചിട്ടുണ്ട്. സിനിമയിൽ വന്നതിന് ശേഷം പാരലലെന്നും ന്യൂ വേവ് എന്നും അത്യാധുനിക സിനിമയെന്നുമൊക്കെ പേരിട്ട് വിളിക്കുന്ന സിനിമകളുടെ ഭാഗമാകാൻ ആഗ്രഹിച്ചു. അത്തരം സിനിമകളിൽ അഭിനയിക്കാൻ കിട്ടിയ അവസരമൊന്നും വേണ്ടെന്ന് വച്ചിട്ടില്ല. ആഗ്രഹിച്ചത് പോലെ പിന്നീട് ടി വി ചന്ദ്രൻ ഉൾപ്പെടെയുള്ളവർക്കൊപ്പം പ്രവർത്തിക്കാനായെന്നത് ഭാഗ്യമാണ്."- മമ്മൂട്ടി പറഞ്ഞു.
അതേസമയം തന്റെ 50 വർഷങ്ങൾ സിനിമയ്ക്ക് നൽകിയത് വലിയ കാര്യമായി തോന്നിയിരുന്നില്ലെന്നും എന്നാലിപ്പോൾ ഇത്രയും പേർ നല്ല വാക്കുകൾ പറഞ്ഞപ്പോൾ അത് മോശമായിരുന്നില്ലെന്ന് തോന്നുന്നുവെന്നും ടി വി ചന്ദ്രൻ മറുപടിയായി പറഞ്ഞു. സംവിധായകൻ കമൽ, നടൻ ഷൈൻ ടോം ചാക്കോ അടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തിരുന്നു.
Cinema News: Actor Mammootty talks about his cinema life.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
