

നടിമാരായ കരീന കപൂറിനും അമൃത അറോറയ്ക്കും കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇരുവർക്കുമെതിരെ രൂക്ഷവിമർശനവുമായി മുംബൈ മേയർ കിഷോരി പെഡ്‌നേക്കർ. മഹാമാരി അവസാനിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ അശ്രദ്ധകാണിക്കുന്നത് ശരിയല്ലെന്ന് മേയർ പറഞ്ഞു. ഇരുവരും കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് നിരവധി പരിപാടികളിൽ പങ്കെടുത്തിരുന്നു.
"കരീനയ്ക്ക് വീട്ടിൽ രണ്ട് കുട്ടികളുണ്ട്. മഹാമാരി അവസാനിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ അശ്രദ്ധമായി പെരുമാറുന്നത് നല്ലതല്ല. കരീന പങ്കെടുത്ത പാർട്ടി നടന്ന ഗ്രാൻഡ് ഹയാത്ത് ഹോട്ടലുമായി ഞങ്ങൾ ബന്ധപ്പെട്ടു. പാർട്ടിയിൽ പങ്കെടുത്ത മറ്റ് ആളുകളെ കണ്ടെത്തിവരികയാണ്", മേയർ പറഞ്ഞു. കൗമാരക്കാരൊക്കെ ഇത്തരം പാർട്ടിയിൽ പങ്കെടുത്താൽ അത് പ്രായത്തിന്റേതാണെന്നെങ്കിലും കരുതാമെന്നും ലൈംലൈറ്റിൽ നിൽക്കുന്നവർ എന്തുകൊണ്ടാണ് ഇത്തരത്തിൽ പെരുമാറുന്നതെന്നും മേയർ ചോദിച്ചു. ബിഎംസി അധികൃതർ ഇരുവരുടേയും ഫിസിഷ്യനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇവർ ഹോം ഐസൊലേഷനിലാണെന്നും അവർ പറഞ്ഞു.
നടിമാർ കോവിഡ് പോസിറ്റീവ് ആണെന്നും ഇരുവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തി അവരുടെ പരിശോധനകൾ നടത്തിയതായും അതിന്റെ ഫലങ്ങൾ കാത്തിരിക്കുകയാണെന്നും ബിഎംസി ഇന്നലെ അറിയിച്ചിരുന്നു. കോവിഡ് -19 മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തതെന്ന് മേയർ ചോദിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates