

അതിസങ്കീർണമായ ജീവിത യാഥാർഥ്യങ്ങൾക്ക് പോലും തന്റെ സിനിമകളിലൂടെ കാല്പനികത പകർന്നു നൽകിയ സംവിധായകനായിരുന്നു പി പത്മരാജൻ. മലയാള സിനിമയിൽ ഉജ്വല ശോഭയോടെ തിളങ്ങി നിന്ന ആ അതുല്യ പ്രതിഭയ്ക്ക് 80 വയസ്. മലയാള സിനിമയ്ക്ക് പത്മരാജൻ നൽകിയ സംഭാവനകൾ വിലമതിക്കാനാകില്ല. ഒട്ടനവധി മികച്ച അഭിനേതാക്കളെ കൂടി മലയാളികൾക്ക് സമ്മാനിച്ച സംവിധായകൻ കൂടിയായിരുന്നു അദ്ദേഹം.
അപരനിലൂടെ ജയറാം, ദേശാടനക്കിളി കരയാറില്ല എന്ന ചിത്രത്തിലൂടെ ശാരി, കൂടെവിടെയിലൂടെ റഹ്മാൻ, പെരുവഴിയമ്പലത്തിലൂടെ അശോകൻ തുടങ്ങി നിരവധി പ്രതിഭകളെയാണ് അദ്ദേഹം സിനിമാ ലോകത്തിന് നൽകിയത്. 1988ല്‍ പുറത്തിറങ്ങിയ 'അപരന്‍' എന്ന ചിത്രത്തിലൂടെയായിരുന്നു ജയറാമിന്റെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. പത്മരാജന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഡബിള്‍ റോളിലായിരുന്നു ജയറാം എത്തിയത്. പത്മരാജൻ സിനിമകളിലെ ജയറാം ഇന്നും സിനിമാ പ്രേക്ഷകർക്ക് വളരെ സ്പെഷ്യലാണ്. ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങളിലൂടെ.
അപരൻ
അപരനിലൂടെ മലയാള സിനിമയിലെത്തിയ ജയറാം മലയാളികളുടെ ജനപ്രിയ നായകനായി മാറിയത് വളരെ പെട്ടെന്നായിരുന്നു. ജയറാം ഡബിള്‍ റോളിലെത്തിയ ചിത്രത്തില്‍ ശോഭനയായിരുന്നു നായിക. 1988 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. അപരൻ എന്ന പേരിൽ തന്നെ പത്മരാജൻ എഴുതിയ ചെറുകഥയുടെ ചലച്ചിത്ര ആവിഷ്കാരമാണിത്. ചിത്രം വാണിജ്യപരമായും ഒരു വിജയം ആയിരുന്നു. ജോൺസൺ ആണ് ഗാനങ്ങളില്ലാത്ത ഈ ചിത്രത്തിന് പശ്ചാത്തലസംഗീതം പകർന്നിരിക്കുന്നത്. മധു, എംജി സോമൻ, പാർവതി, മുകേഷ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. വേണു ആയിരുന്നു ചിത്രത്തിന് ഛായാഗ്രഹണമൊരുക്കിയത്.
മൂന്നാംപക്കം
പത്മരാജന്റെ തൂലികയിൽ പിറന്ന മികച്ച ക്ലാസിക്കുകളിൽ ഒന്നാണ് മൂന്നാംപക്കം. തിലകൻ, അശോകൻ, റഹ്മാൻ, ജയറാം എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. ഒരു മുത്തച്ഛനും അദ്ദേഹത്തിന്റെ കൊച്ചുമകനും സുഹൃത്തുക്കളും ഒത്തു ചേർന്നപ്പോൾ ഉണ്ടാകുന്ന കളിയും ചിരികളും അപ്രതീക്ഷിതമായി സംഭവിക്കുന്ന വേർപാടുമൊക്കെയായിരുന്നു ചിത്രം പറഞ്ഞത്. സിനിമാ പ്രേക്ഷകരെ ഒന്നടങ്കം തീരാദുഃഖത്തിലാഴ്ത്തിയ ചിത്രം കൂടിയായിരുന്നു മൂന്നാംപക്കം. ഇളയരാജയായിരുന്നു ചിത്രത്തിന് സംഗീതമൊരുക്കിയത്. വേണുവാണ് ചിത്രത്തിനായി ഛായാഗ്രഹണമൊരുക്കിയത്. ഉണരുമീ ഗാനം, താമരക്കിളി പാടുന്നു... തുടങ്ങിയ ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധ നേടി.
ഇന്നലെ
പത്മരാജൻ സംവിധാനം ചെയ്ത് 1990 ൽ പുറത്തിറങ്ങിയ ചിത്രമാണ് ഇന്നലെ. വാസന്തിയുടെ ജനനം എന്ന തമിഴ് നോവലിനെ ആസ്പദമാക്കിയാണ് പത്മരാജൻ ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. സുരേഷ് ഗോപി, ശോഭന, ശ്രീവിദ്യ, ജയറാം എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. പത്മരാജന്റെ മാസ്റ്റർപീസുകളിൽ ഒന്നായാണ് ഇന്നലെ അറിയപ്പെടുന്നത്. ശരത് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ജയറാം അവതരിപ്പിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates