

ഉത്സവം, പെരുന്നാൾ, ടൂർ, കല്യാണം അങ്ങനെ ആഘോഷം ഏതുമാകട്ടെ മലയാളികൾക്കൊപ്പം തന്നെയുള്ള പാട്ടാണ് 'നരൻ' സിനിമയിലെ 'വേൽ മുരുക ഹരോ ഹര' എന്ന ഗാനം. മോഹൻലാലിന്റെ വേൽ പിടിച്ചു കൊണ്ടും കാവടി എടുത്തു കൊണ്ടുമൊക്കെയുള്ള സ്റ്റെപ്പുകൾ തന്നെയായിരുന്നു പാട്ടിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.
ഈ പാട്ട് മുഴുവനും സ്പോട്ടിൽ കൊറിയോഗ്രഫ് ചെയ്തതാണെന്ന് പറയുകയാണ് ഡാൻസ് കൊറിയോഗ്രഫർ പ്രസന്ന മാസ്റ്റർ. "വേൽ മുരുകാ' എന്ന പാട്ട് തന്നെ ചാലഞ്ചിങ് ആയിരുന്നു. കാരണം, ആ പാട്ടിൽ ചെറിയൊരു പഞ്ചാബി ഭാവമുണ്ട്.
'നരസിംഹം' സിനിമയിലെ ഫീൽ ഉണ്ടായിരുന്ന പാട്ടാണ്. ലൊക്കേഷനിൽ ചെന്ന് നോക്കുമ്പോൾ ആ പൂക്കാവടിയുമൊക്കെ അവിടെയുണ്ട്. ഞാനിത് പക്കാ ആയിട്ട് കൊറിയോഗ്രഫ് ചെയ്ത് കഴിഞ്ഞാൽ 'നരസിംഹം' പോലെ തന്നെയുണ്ടാകും. അതിൽ നിന്ന് കുറച്ച് വ്യത്യസ്തമായി ചെയ്യണമെന്നുണ്ടായിരുന്നു എനിക്ക്. അങ്ങനെ ഞാൻ പിന്നെ പോയി ജോഷി ചേട്ടന്റെ അടുത്ത് പറഞ്ഞു. ഞാനിങ്ങനെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് കണ്ടപ്പോൾ തന്നെ ജോഷി ചേട്ടന് മനസിലായി.
ഇവന് എന്തോ ഒരു പ്രശ്നമുണ്ടെന്ന്. 'എന്താടാ നിന്റെ പ്രശ്നമെന്ന് അദ്ദേഹം ചോദിച്ചു'. ഞാൻ പറഞ്ഞു, 'ചേട്ടാ ഇങ്ങനെയൊരു പ്രശ്നമുണ്ട്'. അദ്ദേഹം പറഞ്ഞു, 'എന്ത് ചെയ്യാൻ പറ്റുമെന്ന് നീ ആലോചിച്ചിട്ട് പറയ്' എന്ന്. പിന്നെ ആലോചിച്ചിട്ട് ഞാൻ പറഞ്ഞു, 'കഥയിൽ ആ കഥാപാത്രം ഊരിന്റെ രക്ഷകൻ അല്ലേ. തമിഴ്നാട്ടിലൊക്കെ പോകുമ്പോൾ ഘോഷയാത്രയൊക്കെ നടക്കുമ്പോൾ ഊരിന്റെ രക്ഷകനാണ് അരിവാൾ ഒക്കെ പിടിച്ച് ഡാൻസ് കളിച്ച് മുന്നിൽ പോകുന്നത്.
അങ്ങനെ ഒരു പാറ്റേൺ പിടിച്ചാലോ എന്ന് ചോദിച്ചു'. ജോഷി ചേട്ടൻ ഒരു നിമിഷം ആലോചിച്ചിട്ട് പറഞ്ഞു, 'തനിക്ക് ആത്മവിശ്വാസം ഉണ്ടെങ്കിൽ എടുത്തോ. എനിക്ക് ഐഡിയ ഇഷ്ടപ്പെട്ടു' എന്ന് പറഞ്ഞു. അങ്ങനെ പിന്നെ ലാൽ സാറിന്റെ അടുത്ത് പറഞ്ഞു. 'മോൻ പറയുന്ന പോലെ ചെയ്യാമെന്ന്' ലാൽ സാർ പറഞ്ഞു. അങ്ങനെ ആ പാട്ടിലെ എല്ലാ കാര്യങ്ങളും സ്പോട്ടിൽ ചെയ്തതാണ്.
'വേൽ മുരുക'യിലെ എല്ലാ കാര്യങ്ങളും സ്പോട്ടിൽ ചെയ്തതാണ്. ലാൽ സാറിന്റെ ബോഡി ലാങ്വേജിനെ വച്ച് മാത്രമാണ് അത് ചെയ്തത്. ആ പാട്ട് ഫുൾ പരീക്ഷണമായിരുന്നു. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ഒക്കെ പൊട്ടിയാൽ കയ്യീന്ന് പോയി എന്ന് പറയുന്ന അവസ്ഥയാണ്.
ആ 'വേൽ മുരുക' പാട്ട് എവിടെയെങ്കിലും പൊട്ടിയിരുന്നെങ്കിൽ ആന്റണി ചേട്ടൻ എന്നെ കൊന്നേനേ. അന്ന് ആ പാട്ട് അഞ്ചര മിനിറ്റ് ഉണ്ടായിരുന്നു. അത് പിന്നെ നമ്മൾ ട്രിം ചെയ്തു. ഓഡിയോ കുറച്ച് ട്രിം ചെയ്തു". - പോർട്രയൽസ് ബൈ ഗദ്ദാഫി എന്ന പോഡ്കാസ്റ്റിൽ പ്രസന്ന മാസ്റ്റർ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates