

പൃഥ്വിരാജ് സംവിധാനം ചെയ്ത് മുരളി ഗോപി തിരക്കഥയെഴുതി മോഹൻലാൽ കേന്ദ്ര കഥാപാത്രമായെത്തി മാർച്ച് 27 ന് തിയറ്ററുകളിലെത്തിയ ചിത്രമാണ് എംപുരാൻ. ആദ്യ ഷോ കഴിഞ്ഞതിന് പിന്നാലെ എംപുരാൻ വിവാദങ്ങളിലും അകപ്പെട്ടു. ഗോധ്ര, ഗുജറാത്ത് വംശഹത്യകളെ പരോക്ഷമായി ആവിഷ്‌കരിക്കുന്നു എന്നതിന്റെ പേരിൽ സംഘപരിവാര്‍ അനുകൂലസംഘടനകളിൽ നിന്നാണ് ചിത്രത്തിനെതിരെ രൂക്ഷ വിമർശനങ്ങളുയർന്നത്. പിന്നാലെ ചിത്രം റീ എഡിറ്റ് ചെയ്യാൻ അണിയറപ്രവർത്തകർ നിർബന്ധിതരായി.
തിയറ്ററുകളിൽ നിന്ന് സമ്മിശ്ര പ്രതികരണം നേടിയ ചിത്രം ഒരു മാസം തികയുന്നതിന് മുൻപ് തന്നെ ഒടിടിയിലും എത്തുകയാണ്. ഏപ്രിൽ 25 മുതൽ ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിങ് തുടങ്ങുക. ഇടയ്ക്ക് എംപുരാൻ വിവാദങ്ങൾ കെട്ടടങ്ങിയിരുന്നെങ്കിലും ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ സിനിമ വീണ്ടും വിവാദങ്ങളിൽ അകപ്പെട്ടിരിക്കുകയാണ്.
പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്കു നേരെ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ മലയാളി ഉള്‍പ്പെടെ 29 പേരാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ നടൻ മോഹൻലാലിനും പൃഥ്വിരാജിനുമെതിരെ വൻ തോതിലുള്ള സൈബർ ആക്രമണം ആണ് ഉയരുന്നത്. സയ്ദ് മസൂദ് എന്ന കഥാപാത്രമായാണ് എംപുരാനിൽ പൃഥ്വിരാജ് എത്തുന്നത്. സയ്ദ് മസൂദിന്റെ ചെറുപ്പ കാലത്ത് തീവ്രവാദ സംഘടനയിൽ ചേരുന്നതും പിന്നീട് മോഹൻലാലിന്റെ കഥാപാത്രം വന്ന് രക്ഷിക്കുന്നതുമൊക്കെ ചിത്രത്തിലുണ്ടായിരുന്നു.
ഇതെല്ലാം ചേർത്താണിപ്പോൾ പൃഥ്വിരാജിനെതിരെയും സോഷ്യൽ മീഡിയയിൽ വിമർശനങ്ങളുയരുന്നത്. സേവ് ഗാസ, സേവ് ലക്ഷദ്വീപ് പോസ്റ്റ് ഒക്കെ ഇടുന്ന പൃഥ്വിരാജ് പഹല്‍ഗാം ആക്രമണത്തിൽ ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ഇടുക മാത്രമേ ചെയ്തുള്ളൂവെന്നും അതിന് കാരണമെന്താണെന്നും ചോദിക്കുന്നവരുണ്ട്.
"ഹൃദയം തകരുന്നു, പഹൽഗാമിൽ സംഭവിച്ചതിൽ ദേഷ്യം തോന്നുന്നു! ഇരകളുടെ കുടുംബങ്ങൾക്കൊപ്പം പ്രാർഥനകളിൽ ചേരുന്നു, ഇതിന് ഉത്തരവാദികളായവരെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.”- എന്നാണ് പൃഥ്വിരാജ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്.
'പത്തു കൊല്ലം കഴിഞ്ഞാൽ ഒരു സിനിമ എടുക്കാനുള്ള വകയായല്ലോ നട്ടെല്ലുള്ള ഒരേയൊരു സംവിധായകാ', 'കശ്മീരിൽ പ്രതികാരം ചെയ്യാൻ വരുന്ന സയ്ദ് മസൂദിനെ വെളുപ്പിക്കാൻ ഒരു മൂന്നാം ഭാഗം ഇറക്കുക', 'പഹൽഗാമിനെ വെളുപ്പിക്കാൻ അടുത്ത സ്ക്രിപ്റ്റ് റെഡിയാക്കെടോ', 'മിസ്റ്റർ സയ്ദ് മസൂദ്, നിങ്ങൾ പരിശീലനം നേടിയ സമാധാന സംഘടന ഇന്ത്യൻ പൗരൻമാരെ മതം ചോദിച്ചു കൊലപെടുത്തിയിരിക്കുന്നു'.- എന്നൊക്കെയാണ് പൃഥ്വിരാജിന് നേരെ ഉയരുന്ന വിമർശനങ്ങൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates