

വീട്ടു ജോലികളിലെ ലിംഗപരമായ സ്റ്റീരിയോടൈപ്പുകൾക്കെതിരെ തുറന്നടിച്ച് നടി പ്രിയങ്ക ചോപ്ര. പാചകം, വീട് വൃത്തിയാക്കൽ തുടങ്ങിയ ജോലികൾ സ്ത്രീകളുടെ മാത്രം ഉത്തരവാദിത്വമായി കാണരുതെന്ന് പ്രിയങ്ക വ്യക്തമാക്കി. ലിംഗഭേദമന്യേ എല്ലാവരും അറിഞ്ഞിരിക്കേണ്ട അടിസ്ഥാനപരമായ കാര്യങ്ങളാണ് ഇതെന്നും പ്രിയങ്ക പറഞ്ഞു. കാൻ ലയൺസിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക.
പല വീടുകളിലും പാചകം, വൃത്തിയാക്കൽ, മറ്റ് ഗൃഹഭരണ ചുമതലകൾ എന്നിവ ഇപ്പോഴും സ്ത്രീകളുടെ ജോലിയായിട്ടാണ് വലിയൊരു വിഭാഗം ആളുകൾ കാണുന്നതെന്ന് താരം ചൂണ്ടിക്കാട്ടി. "വീട് വൃത്തിയാക്കുന്നതും പാചകം ചെയ്യുന്നതും സ്ത്രീകളുടെ മാത്രം ജോലിയല്ല.
അതൊക്കെ പ്രായപൂർത്തിയായ ഏതൊരാളും അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങളാണ്. ലിംഗഭേദത്തെ മടിയുമായി കൂട്ടിക്കുഴയ്ക്കരുത്".- പ്രിയങ്ക പറഞ്ഞു. അതോടൊപ്പം ലോകമെമ്പാടും സിനിമയും കഥ പറച്ചിലുകളും എങ്ങനെ വികസിച്ചു കൊണ്ടിരിക്കുന്നു എന്നതിനെക്കുറിച്ചും നടി സംസാരിച്ചു.
ഹോളിവുഡ് ഹൊറർ ചിത്രമായ 'ഒബ്സെഷന്റെ' വിജയം ചൂണ്ടിക്കാണിച്ച താരം, സാങ്കേതികവിദ്യയുടെ വളർച്ച, സിനിമ നിർമ്മാണം കൂടുതൽ എളുപ്പമാക്കിയെന്നും, ഇത് കൂടുതൽ ആളുകൾക്ക് അവരുടെ കഥകൾ പറയാൻ അവസരമൊരുക്കുന്നുവെന്നും വ്യക്തമാക്കി. "മുൻപൊക്കെ നിങ്ങൾക്ക് സിനിമയിലേക്ക് വരണമെന്നുണ്ടെങ്കിൽ, ഏത് ഡിപ്പാർട്ട്‌മെന്റിൽ പ്രവർത്തിക്കണം എന്ന് കൃത്യമായി പ്ലാൻ ചെയ്യണമായിരുന്നു.
അക്കാലത്ത് സിനിമാ വ്യവസായത്തിലേക്ക് പ്രവേശിക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. ഇന്ന് നിങ്ങൾക്ക് എന്തെങ്കിലും ആശയമുണ്ടെന്ന് തോന്നിയാൽ അത് ഷൂട്ട് ചെയ്ത് യൂട്യൂബിൽ ഇടാം. ഒരു കലാകാരനാകാനും വിനോദ വ്യവസായത്തിന്റെ ഭാഗമാകാനും ഇതിനേക്കാൾ മികച്ച മറ്റൊരു സമയമില്ല".- പ്രിയങ്ക ചോപ്ര പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates