കൗമാരകാലത്തെ തന്റെ പ്രണയനിമിഷങ്ങൾ തുറന്നു പറഞ്ഞ് ഹോളിവുഡ് നടി പ്രിയങ്ക ചോപ്ര. താരത്തിന്റെ ജീവിതം പറയുന്നത് അൺഫിനിഷ്ഡ് എന്ന പുസ്തകത്തിലാണ് രസകരമായ അനുഭവം പങ്കുവെച്ചത്. സ്കൂൾ പഠന കാലത്ത് കാമുകനെ വീട്ടിലേക്ക് കൊണ്ടുവന്നത് അമ്മായി കയ്യോടെ പിടിച്ചതിനെക്കുറിച്ചാണ് താരം കുറിച്ചിരിക്കുന്നത്.
പ്രിയങ്ക സ്കൂൾ പഠനം അമേരിക്കയിലായിരുന്നു. ഇന്ത്യനാപോളിസില്‍ അമ്മായിക്കൊപ്പം നിന്നാണ് താരം പഠിച്ചത്. പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് സഹപാഠിയായിരുന്ന ബോബ് എന്ന കുട്ടിയുമായി താൻ അഗാധ പ്രണയത്തിലായിരുന്നു എന്നാണ് പ്രിയങ്ക പറയുന്നത്. വിവാഹം കഴിക്കാന്‍ പോലും ആഗ്രഹിച്ചിരുന്നുവെന്നും താരം വ്യക്തമാക്കി.
ബോബ് എന്നോടൊപ്പം വീട്ടിലേക്ക് വന്നു. ഞങ്ങള്‍ ഇരുവരും സോഫയിലിരുന്ന് ടിവി കണ്ടുകൊണ്ടിരിക്കുകയാണ്. വളരെ നിഷ്‌കളങ്കമായി കൈകള്‍ ചേര്‍ത്ത് വച്ചായിരുന്നു ഇരുന്നിരുന്നത്. അപ്പോഴാണ് അമ്മായി പടികള്‍ കയറി വീട്ടിലേക്ക് കയറിവരുന്നത് ജനലിലൂടെ കണ്ടത്. അപ്പോൾ ഉച്ചക്ക് രണ്ട് മണിയായിരുന്നു. സാധാരണ ആന്റി വരാറില്ല. എനിക്ക് പേടിയും പരിഭ്രമവുമായി. ബോബിന് പുറത്തേക്ക് പോകാന്‍ വഴിയില്ല. ഞങ്ങൾരണ്ടുപേരും എന്റെ മുറിയിലേക്ക് ഓടി ക്ലോസറ്റ് ചൂണ്ടിക്കാണിച്ച് അതില്‍ പതുങ്ങിയിരിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു.
അമ്മായി വീട്ടിലെത്തിയപ്പോള്‍ ഞാന്‍ പുസ്തകം തുറന്ന് പഠിക്കുന്നതായി നടിച്ചു. എന്റെ മുറിയില്‍ വന്ന് എല്ലായിടത്തും പരിശോധിക്കാന്‍ തുടങ്ങി. ഒടുവില്‍ ക്ലോസറ്റിന്റെ വാതില്‍ തുറക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ ഭയന്ന് വിറച്ചു. അമ്മായിയെ അത്ര ദേഷ്യപ്പെട്ട് ഞാൻ കണ്ടിട്ടുണ്ടായിരുന്നില്ല. വാതില്‍ തുറന്നപ്പോള്‍ ബോബ് പുറത്തേക്ക് വന്നു. ഈ സംഭവം അമ്മായി അപ്പോൾ തന്നെ അമ്മയെ വിളിച്ചു പറഞ്ഞു. അവൾ എന്റെ മുഖത്തുനോക്കി നുണപറഞ്ഞെന്നും അവൾ ക്ലോസറ്റിനുള്ളിൽ ഒരു ആൺകുട്ടിയെ ഒളിപ്പിച്ചുവെന്നുമാണ് അമ്മായി പറഞ്ഞത്- പ്രിയങ്ക കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates