

കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹർജി തള്ളിയത് തിരിച്ചടിയായി കാണുന്നില്ലെന്ന് നിർമാതാവ് സാന്ദ്ര തോമസ്. കോടതി വിധി ബഹുമാനിക്കുന്നു. എന്നാല്‍ നിരാശയും വേദനയുമുണ്ടെന്നും സാന്ദ്ര തോമസ് പ്രതികരിച്ചു.
"പലരും വഴിപാടും നേര്‍ച്ചയും പ്രാര്‍ഥനയും നടത്തിയിരിക്കുകയായിരുന്നുവെന്ന് എനിക്കറിയാം. കള്ള തെളിവാണ് ഹാജരാക്കിയത്. വിധി തിരിച്ചടിയായി കാണുന്നില്ല. എന്റെ ശരികള്‍ക്ക് വേണ്ടിയാണ് ഞാന്‍ പോരാടുന്നത്. നിയമപരമായി അടുത്ത നടപടിയിലേക്ക് പോകും. കോടതി വിധിയെ ബഹുമാനിക്കുന്നു, നിരാശയും വേദനയുമുണ്ട്. നാമനിര്‍ദേശപത്രിക തള്ളിയതിനെതിരായ ഹര്‍ജിയില്‍ വിധി വന്നിട്ടില്ല"- സാന്ദ്ര തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
27 ന് നടക്കുന്ന ഫിലിം ചേംബർ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും സാന്ദ്ര അറിയിച്ചു. സെക്രട്ടറി അല്ലെങ്കിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കാവും മത്സരിക്കുകയെന്നും സാന്ദ്ര വ്യക്തമാക്കി. "അഭിനേതാക്കൾക്കെതിരെ സംസാരിക്കുന്നതു പോലെയല്ല നിർമാതാക്കൾക്കെതിരെ സംസാരിക്കുന്നത്. അവരാണ് ജോലി കൊടുക്കേണ്ടത്. മറ്റു ഇൻഡസ്ട്രികൾ പോലെയല്ല സിനിമാ മേഖല.
ആർക്കെതിരെയാണ് സംസാരിക്കുന്നതെന്ന് എനിക്ക് വ്യക്തമായ ബോധ്യമുണ്ട്. പണം കൊണ്ടും രാഷ്ട്രീയ സ്വാധീനം കൊണ്ടും ഉന്നതരായ ആളുകൾക്കെതിരെയാണ് പോരാട്ടം. അതിനാൽ പിന്തുണ പ്രതീക്ഷിക്കുകയേ ചെയ്യരുതായിരുന്നു". - സാന്ദ്ര തോമസ് കൂട്ടിച്ചേർത്തു.
അതേസമയം സാന്ദ്രയുടെ ഹർജി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനും രംഗത്തെത്തി. "പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അംഗങ്ങൾക്കെതിരെ പരാതി. പിന്നീട് അസോസിയേഷനെതിരെ പരാതി. വരണാധികാരിക്കെതിര പരാതി. ബൈലോയ്‌ക്കെതിരെ പരാതി. ഇനി കോടതിയും തെറ്റാണെന്ന് പറയുമോ എന്നറിയില്ല. എന്തെല്ലാം ചീപ്പ് ഷോകളാണ് കാണിച്ചു കൊണ്ടിരുന്നത്."- ലിസ്റ്റിന്‍ സ്റ്റീഫന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates