മമ്മൂട്ടിയെ നായകനാക്കി ഹരികുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഉദ്യാനപാലകന്‍. ലോഹിതദാസ് ആയിരുന്നു ചിത്രത്തിന്റെ രചന. 1996 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ കാവേരി, രേഖ മോഹന്‍, നെടുമുടി വേണു, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, കലാഭവന്‍ മണി തുടങ്ങിയവരായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്.
ഉദ്യാനപാലകനിലെ രേഖ മോഹന്‍ അവതരിപ്പിച്ച സുമ, കലാഭവന്‍ മണി അവതരിപ്പിച്ച ജോസ് എന്നീ കഥാപാത്രങ്ങളുടെ പ്രണയത്തെക്കുറിച്ചും മമ്മൂട്ടിയുടെ സുധാകരന്‍ നായര്‍ക്കുള്ളിലെ ജാതിചിന്തയിലുണ്ടാകുന്ന മാറ്റത്തെക്കുറിച്ചുമൊക്കെ എഴുതുകയാണ് രാഹുല്‍ ഹംബിള്‍ സനല്‍. ലോഹിയുടെ സിനിമകള്‍ വിലയിരുത്തുമ്പോള്‍ നമ്മള്‍ പലരും മറന്നു പോകുന്ന ഒരു സിനിമയാണ് ഉദ്യാനപാലകന്‍ എന്നാണ് അദ്ദേഹം പറയുന്നത്. ആ വാക്കുകളിലേക്ക്:
ലോഹിതദാസിന്റെ സിനിമകളെ വിലയിരുത്തുമ്പോള്‍, അദ്ദേഹം തന്റെ ദളിത് സ്വത്വം നേരിട്ടോ തന്റെ സിനിമകളിലൂടെയോ തുറന്ന് സമ്മതിക്കാന്‍ വിസമ്മതിച്ചവനായും, സവര്‍ണ്ണ പശ്ചാത്തലത്തില്‍ തുടര്‍ച്ചയായി സിനിമകള്‍ ചെയ്ത വ്യക്തിയായും ചില വിലയിരുത്തലുകള്‍ ഉണ്ടായേക്കാം. മുഖ്യധാരാ സിനിമാ മേഖലയിലെ അദ്ദേഹത്തിന്റെ അന്നത്തെ നിലനില്‍പ്പിന്റെ വിഷയം ആയിരുന്നിരിക്കാം അത്. എന്നാലും ചില സിനിമകളില്‍ ദളിത് പിന്നോക്ക കഥാപാത്രങ്ങളെ അദ്ദേഹം ഉള്‍കൊള്ളിച്ചിട്ടുമുണ്ട്.(ഉദാഹരണം വീണ്ടും ചില വീട്ടുകാര്യങ്ങളിലെ നായിക പട്ടികജാതി ആയ മണ്ണാന്‍ സമുദായമാണ്. കന്മദത്തിലെ നായിക കൊല്ലന്‍ സമുദായമാണ്. ഭൂതകണ്ണാടിയിലെ നായിക പട്ടികജാതി ആയ പുള്ളോത്തിയാണ് ) ലോഹിയുടെ സിനിമകള്‍ വിലയിരുത്തുമ്പോള്‍ നമ്മള്‍ പലരും മറന്നു പോകുന്ന ഒരു സിനിമയാണ് ഉദ്യാനപാലകന്‍.
മധ്യവയസ്‌കനായ സുധാകരന്‍ നായര്‍ എന്ന മുന്‍ പട്ടാളക്കാരന്റെ പ്രണയമാണ് സിനിമയുടെ മുഖ്യ പ്രമേയം എങ്കിലും മറ്റൊരു ട്രാക്കിലൂടെ ജാതീയത അദ്ദേഹം വിഷയമാക്കി അവതരിപ്പിക്കുന്നുണ്ട്. സുധാകരന്‍ നായരുടെ പെങ്ങള്‍ സുമയുടേയും അവളെ പ്രണയിച്ച ദളിത് ക്രൈസ്തവനായ ലൈന്‍മാന്‍ ജോസിന്റെയും കൂടി കഥയാണ് ഉദ്യാനപാലകന്‍. സുമയെ സ്വന്തം സമുദായക്കാരനൈ കൊണ്ട് വിവാഹം ചെയ്യിപ്പിക്കുകയാണ് സുധാകരന്‍. പക്ഷേ അവള്‍ക്ക് അവിടെ ഏല്‍ക്കുന്നത് ഗാര്‍ഹിക പീഢനമാണ്. പക്ഷേ സുമ അതൊന്നും ഏട്ടനെ അറിയിക്കുന്നില്ല.
പക്ഷേ ജോസ് സുമയോടുള്ള സ്‌നേഹം അപ്പോഴും ഉപേക്ഷിക്കാതെ തികഞ്ഞ മദ്യപാനി ആയി തീരുകയാണ്. മിക്കവാറും ദിവസങ്ങളില്‍ സുധാകരന്‍ നായരുടെ വീടിന് മുന്നില്‍ വന്ന് ബഹളം വയ്ക്കുകയാണ് ജോസിന്റെ രീതി. 'അവന്റെ ഒരു പൂവും പൂക്കാടും. മനുഷ്യന്റെ മനസ് കാണത്തവനല്ലേ പൂവ്. ഒരു ജാതി ഒരു മതം ഒരു ദൈവം. അല്ല തെറ്റി. ഒരു ജാതി ഒരു മതം ഒരു ദൈവം. പല നിറം. ദേ കണ്ടോ... കറുത്തു പോയി. ദേ ഇവനുണ്ടല്ലോ സുധാകരേട്ടന്‍... ഭ്ഫ....ഇവന്‍ എങ്ങനാ ഏട്ടന്‍ ആയത്... സുധാകരന്‍ ! സുധാകരന്‍ നായര്. ഈ നായരെ ഞാന്‍ ഇന്നടിക്കും... '
പിന്നീട് സുമയുടെ ഭര്‍ത്താവ് മരണപ്പെടുന്നു. അപ്പോഴും ജോസ് സന്തോഷിക്കുന്നില്ല. 'നിങ്ങള്‍ എല്ലാം കൂടി ഒരു പാവം പ്പെണ്ണിന്റെ ജീവിതം നശിപ്പിച്ചില്ലേ ' എന്നാണ് ജോസ് ചോദിക്കുന്നത്...പിന്നീട് ഒരിക്കല്‍ സുമ ഏട്ടനോട് പറയുന്നു. ' അയാള്‍ ഒരു പാവം ആയിരുന്നില്ലേ ഏട്ടാ... ആ മനുഷ്യന്‍ നശിച്ചത് ഞാന്‍ കാരണമാണ്. മോഹിപ്പിച്ചതും വഞ്ചിച്ചതുമൊക്കെ ഞാന്‍ തന്നെ. ഞാന്‍ പറഞ്ഞാല്‍ ഇപ്പോഴും അയാള്‍ അനുസരിക്കും. ഞാന്‍ പറഞ്ഞു.ഇങ്ങനെ സ്വയം നശിക്കരുത് എന്ന്... അത് ഒരു തെറ്റാണോ ഏട്ടാ? എന്നു വച്ച് ഏട്ടന്‍ പേടിക്കണ്ട. ഏട്ടന്‍ വരച്ച വരക്ക് അപ്പുറം പോകില്ല സുമ. '
ഇപ്പോഴും തന്റെ തറവാടിത്തം എന്ന ഉച്ച നീചത്വങ്ങള്‍ ഉപേക്ഷിക്കാന്‍ കഴിയാത്ത ധര്‍മ്മസങ്കടത്തില്‍ സുധാകരന്‍ തന്റെ കാമുകിയോട് വേവലാതിപ്പെടുന്നുണ്ട്. ' എന്ത് പറയും ഞാനവളോട്... അവള്‍ സ്‌നേഹിച്ചതാണവനെ. ഞാനാ അത് തകര്‍ത്തത്. സ്വര്‍ഗ്ഗം എന്നു കരുതി കൊടുത്തത് നരകം. അന്ന് അതവള്‍ക്ക് ഒട്ടും ചേരും എന്നെനിക്ക് തോന്നിയില്ല. കറുത്തവന്‍, പണമില്ലാത്തവന്‍, അന്യജാതിക്കാരന്‍. എങ്ങനെ ഇങ്ങനെ ഒരുത്തനെ എന്റെ കുട്ടിക്ക് ഇഷ്ടപ്പെട്ടു എന്ന് ഞാന്‍ അതിശയിച്ചിട്ടുണ്ട്. ഇപ്പോള്‍... ഇപ്പോള്‍ എനിക്കറിയാം. സ്‌നേഹം ഒരു ചേര്‍ച്ച കുറവും നോക്കാറില്ല. '
പിന്നീട് ജോസിനൊപ്പം സുമ സന്തോഷമായിരിക്കുന്നത് കാണുന്ന സുധാകരന്‍ നായരോട് സുമ പറയുന്നുണ്ട്. ' ഏട്ടന് ഒരു വിലങ്ങ് തടിയാകരുത് എന്നേ ഞാന്‍ കരുതിയുള്ളു. അവിടുന്ന് പോരുമ്പോള്‍... പക്ഷേ ഞാനിപ്പോള്‍ ജീവിക്കുകയാണ് എട്ടാ...' (ഇന്ന് നമ്മോടൊപ്പം ഇല്ലാത്ത ലോഹിതദാസിനും കലാഭവന്‍ മണിക്കും രേഖാ മോഹനും ഓര്‍മ്മപൂക്കള്‍ ...)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates