

തമിഴകത്തിന്റെ തലൈവര്‍ക്ക് ഇന്ന് 75-ാം ജന്മദിനം. ഇന്ത്യന്‍ സിനിമയില്‍ തന്നെ സമാനതകളില്ലാത്ത സൂപ്പര്‍ താരമാണ് രജനികാന്ത്. ഇനിയൊരു രജനികാന്ത് അസംഭവ്യമാണ്. പ്രായം 75 ലെത്തി നില്‍ക്കുമ്പോഴും 25 ന്റെ ചുറുചുറുക്കോടെയാണ് രജനികാന്ത് സെറ്റില്‍ നിന്നും സെറ്റുകളിലേക്ക് പോകുന്നത്. രജനികാന്ത് എന്ന പേര് നല്‍കുന്ന ആവേശത്തിന് ഇന്നും യാതൊരു കുറവും സംഭവിച്ചിട്ടില്ല.
സിനിമാക്കഥ പോലെ സംഭവബഹുലമാണ് രജനികാന്തിന്റെ ജീവിതവും. സിനിമയില്‍ ബന്ധങ്ങളൊന്നുമില്ലാതെ കടന്നു വന്ന രജനികാന്തിന് ജീവിതത്തില്‍ ഏറെ പ്രതിസന്ധികളെ നേരിടേണ്ടി വന്നിരുന്നു. ഒമ്പത് വയസ് മാത്രമുള്ളപ്പോഴാണ് രജനിയ്ക്ക് അമ്മയെ നഷ്ടമാകുന്നത്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ചെറിയ പ്രായത്തില്‍ തന്നെ പല ജോലികളും ചെയ്തു. ചുമട്ടുതൊഴിലാളിയായും ആശാരിയായും പണിയെടുത്തു.
ബംഗളൂരുവില്‍ ബസ് കണ്ടക്ടറായിരിക്കെയാണ് രജനികാന്ത് അഭിനയം പഠിക്കാനെത്തുന്നത്. അതിന് രജനികാന്തിന് പ്രചോദനമായത് അക്കാലത്തെ സുഹൃത്തുക്കളായിരുന്നു. തനിക്കൊപ്പം ജോലി ചെയ്തിരുന്ന ബസ് ഡ്രൈവര്‍ രാജ് ബഹദൂറിന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് രജനികാന്ത് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തുന്നത്.
1970 കളില്‍ ബംഗളൂരുവില്‍ ബസ് കണ്ടക്ടറായിരുന്നു രജനികാന്ത്. മജസ്റ്റിക്കിനും ശ്രീനഗറിനും ഇടയിലുള്ള 10എ റൂട്ടിലെ ബസ് ഡ്രൈവറായിരുന്ന രാജ് ബഹദൂര്‍. രജനിയെപ്പോലെ തന്നെ സിനിമയും നാടകവുമൊക്കെ രാജ് ബഹദൂറിനും ഏറെ ഇഷ്ടമായിരുന്നു. ഈ ഇഷ്ടമാണ് അവരെ സുഹൃത്തുക്കളാക്കുന്നതും. രജനി അക്കാലത്ത് നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. രജനിയുടെ കഴിവും അദ്ദേഹത്തിന് മുമ്പിലുള്ള വലിയ ലോകവും രാജ് ബഹദൂര്‍ തിരിച്ചറിഞ്ഞു.
''അദ്ദേഹത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ച പ്രതികരണങ്ങള്‍ അസാധ്യമായിരുന്നു. പ്രത്യേകിച്ച് ദുര്യോധനനായി അഭിനയിച്ചപ്പോഴും കന്നഡ യോദ്ധാവ് യെച്ചമ്മ നായകയായപ്പോഴും. അവനോട് സിനിമയില്‍ അഭിനയിക്കണമെന്ന് ഞാന്‍ പറഞ്ഞു. പക്ഷെ ശിവാജി തയ്യാറായിരുന്നില്ല. തന്റെ ജോലി രാജിവെക്കാന്‍ ശിവാജി തയ്യാറായിരുന്നില്ല. ജോലി ഉപേക്ഷിച്ചാല്‍ ദാരിദ്ര്യമാകും. സര്‍ക്കാര്‍ ജോലി ആരെങ്കിലും വേണ്ടെന്ന് വെക്കുമോ? എന്നാണ് ചോദിച്ചത്. പക്ഷെ നിന്റെ സാമ്പത്തിക പ്രശ്‌നങ്ങളെല്ലാം ഞാന്‍ നോക്കിക്കോളാമെന്ന് വാക്കു കൊടുത്തു. അങ്ങനെയാണ് അവനെ നിര്‍ബന്ധിച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് വിടുന്നത്'' രാജ് ബഹദൂര്‍ പറയുന്നു.
മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രജനികാന്ത് പഠിക്കാനെത്തി. തന്റെ വാക്ക് രാജ് ബഹദൂറും പാലിച്ചു. രണ്ട് വര്‍ഷക്കാലം തന്റെ ശമ്പളത്തില്‍ നിന്നും ഒരു പങ്ക് അദ്ദേഹം രജനിയ്ക്കായി മാറ്റിവച്ചു. രാജ് ബഹദൂറിന്റെ പ്രവചനം തെറ്റിയില്ല. രജനികാന്ത് ലോകമറിയുന്ന താരവും സൂപ്പര്‍ താരവുമായി. വലിയ താരമായപ്പോഴും രജനികാന്ത് വന്ന വഴിയും തനിക്ക് വഴികാട്ടിയായ കൂട്ടുകാരനേയും മറന്നില്ല. ഇരുവരും ഇന്നും വളരെ അടുത്ത സുഹൃത്തുക്കളാണ്.
2019 ല്‍ രാജ്യം രജനികാന്തിനെ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നല്‍കി ആദരിച്ചു. അന്ന് തന്റെ പുരസ്‌കാരം രജനികാന്ത് ഡെഡിക്കേറ്റ് ചെയ്തത് മൂന്ന് പേര്‍ക്കായിരുന്നു. തന്റെ ആദ്യ സിനിമയുടെ സംവിധായകനും മെന്ററുമായ കെ ബാലചന്ദറിനും സഹോദരന്‍ സത്യനാരായണ റാവുവിനുമൊപ്പം രജനി നന്ദി പറഞ്ഞത് പ്രിയ സുഹൃത്ത് രാജ് ബഹദൂറിനായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates