

ചെന്നൈ: താരങ്ങളോടുള്ള ആരാധന മൂത്ത് അവരുടെ പിറകെ നടന്ന് എന്തെങ്കിലും സംഭവിച്ചാൽ അത് താരങ്ങളെയല്ല മറിച്ച് തങ്ങളെ തന്നെയാണ് മുറിവേല്പിക്കുന്നതെന്ന കാര്യം മറക്കരുതെന്ന് ആരാധകരോട് രജനികാന്ത്. ചെന്നൈ എയർപോർട്ടിൽ വച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അതോടൊപ്പം വിജയ് ചിത്രം ജന നായകൻ റിലീസിനെക്കുറിച്ച് തനിക്ക് ഒന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ജന നായകനെക്കുറിച്ച് അഭിപ്രായങ്ങളൊന്നുമില്ല. ഞാൻ അതിനെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല".- രജനികാന്ത് പറഞ്ഞു. യുവാക്കളിൽ നടൻമാർ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള ചോദ്യത്തിനും സൂപ്പർ സ്റ്റാർ മറുപടി പറഞ്ഞു.
"യുവാക്കൾ അവരുടെ വിദ്യാഭ്യാസത്തെയും ഭാവിയെയും കുറിച്ച് ഗൗരവമായി ചിന്തിക്കണം. ജീവിതത്തിന്റെ ഈ ഒരു ഘട്ടത്തിൽ അവരുടെ പ്രധാന ഉത്തരവാദിത്വം എന്ന് പറയുന്നത് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ കരൂരിൽ ടിവികെ പാർട്ടി റാലിക്കിടെയുണ്ടായ അപകടത്തെക്കുറിച്ചും രജനികാന്ത് സംസാരിച്ചു. "യുവാക്കൾ കുറച്ച് ജാഗ്രത പാലിക്കണം. ഇതുപോലെയുള്ള കാര്യങ്ങൾക്കൊക്കെ പോയി എന്തെങ്കിലും പരിക്ക് പറ്റിയാൽ നഷ്ടം അവരവർക്ക് തന്നെയാണ്. എപ്പോഴും സുരക്ഷയ്ക്ക് തന്നെയാണ് മുൻഗണന നൽകേണ്ടത്.
നിങ്ങൾ എപ്പോഴും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ആരോഗ്യത്തോടെയിരിക്കുകയും വേണം. ദയവായി മയക്കുമരുന്നിനോ മദ്യത്തിനോ അടിമപ്പെടരുത്. ജീവിതം നിങ്ങളുടെ മാത്രമല്ല, നിങ്ങളുടെ മാതാപിതാക്കളുടെയും പ്രിയപ്പെട്ടവരുടെയുമൊക്കെ നരകമായി മാറിയേക്കാം.
ഇത്തരം കാര്യങ്ങളിലേക്ക് നിങ്ങളെ നയിക്കുന്ന സുഹൃത്തുക്കൾ ഉണ്ടെങ്കിൽ, അവരിൽ നിന്ന് അകലം പാലിക്കുക".- രജനികാന്ത് പറഞ്ഞു. ജയിലർ 2 ആണ് രജനികാന്തിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates