കഴിഞ്ഞ കുറച്ചുദിവസമാണ് സൂപ്പർതാരം രജനീകാന്തിന്റെ ആരോഗ്യത്തെക്കുറിച്ചായിരുന്നു സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച. നടി കസ്തൂരിയുടെ ട്വീറ്റുകളാണ് ചർച്ചകൾക്ക് കാരണമായത്. അതിനുപിന്നാലെ തന്നെ രജനീകാന്തിന്റെ വീട്ടുകാർ ഫോണിൽ വിളിച്ചെന്നും ആരോഗ്യത്തെക്കുറിച്ച് സംസാരിച്ചുവെന്നുമായി കസ്തൂരിയുടെ വാദം. എന്നാൽ നടി പങ്കുവെച്ച കാര്യങ്ങളെല്ലാം തള്ളിയിരിക്കുകയാണ് രജനി.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ചികിത്സയുടെ ഭാഗമായി രജനികാന്ത് അമേരിക്കയിലേക്ക് പോകുന്നത്. സ്വകാര്യ ജെറ്റില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമായിരുന്നു യാത്ര. ഇതിന്റെ ചിത്രങ്ങള്‍ സമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. അതിനു പിന്നാലെയാണ് കുറേയേറെ സംശയങ്ങളുന്നയിച്ച് കസ്തൂരി രംഗത്തെത്തിയത്. കോവിഡ് പശ്ചാത്തലത്തില്‍ അമേരിക്കയിലേക്ക് ഇന്ത്യന്‍ യാത്രികർക്ക് വിലക്കുള്ള സാഹചര്യത്തില്‍ എങ്ങിനെയാണ് രജിനി പോയതെന്നായിരുന്നു താരത്തിന്റെ ചോദ്യം.
ചികിത്സയുമായി ബന്ധപ്പെട്ട് സര്‍ക്കാറിന്റെ അനുമതിയോടെയാണ് രജിനി അമേരിക്കയിലേക്ക് പോയതെന്ന് ചിലര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഇന്ത്യയില്‍ ചികിത്സ ലഭിക്കില്ലേയെന്ന് കസ്തൂരി ചോദിച്ചു. ഇതിന് തൊട്ടുപിന്നാലെ രജിനിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള അഭ്യൂഹങ്ങളും ശക്തമായി. തുടര്‍ന്ന് രജിനിയുടെ കുടുംബാംഗങ്ങള്‍ തന്നെ നേരിട്ട് വിളിച്ച് ആരോഗ്യ നിലയെക്കുറിച്ച് സംസാരിച്ചുവെന്ന് അവകാശപ്പെട്ട് കസ്തൂരി ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ ആരോഗ്യത്തെ സംബന്ധിച്ച് ആകുലപ്പെടാനൊന്നുമില്ലെന്നും അദ്ദേഹം തിരികെ വരുന്നത് കാത്തിരിക്കുകയാണെന്നും കസ്തൂരി കുറിച്ചു.
ഇത് സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ രജനീകാന്തിന്റെ വക്താവ് റിയാസെ കെ അഹമ്മദ് താരത്തിന്റെ ഔദ്യോഗിക പ്രസ്താവന പുറത്തുവിട്ടത്. രജിനിയോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോ ആരെയും വിളിച്ചിട്ടില്ലെന്നും ഒരു തരത്തിലുമുള്ള വിശദീകരണം നല്‍കിയിട്ടില്ലെന്നും വ്യക്തമാക്കി. ഇതോടെ തന്നെ വിളിച്ചത് സംഗീത സംവിധായകന്‍ ഗംഗൈ അമരനായിരുന്നുവെന്നായി കസ്തൂരിയുടെ വിശദീകരണം. ഇതോടെ ഗംഗൈ അമരന്‍ എന്നാണ് രജിനിയുടെ കുടുംബാംഗമായതെന്നായി ആരാധകരുടെ ചോദ്യം. നടിയെ പരിഹസിച്ചുകൊണ്ടും വിമർശിച്ചുകൊണ്ടും നിരവധി കമന്റുകൾ എത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates