

'കങ്കുവ' റിലീസ് ചെയ്ത് കൃത്യം 12 ദിവസങ്ങൾക്ക് ശേഷമാണ് 'കറുപ്പി'ന്റെ സെറ്റിൽ സൂര്യ എത്തുന്നതെന്ന് സംവിധായകൻ ആർ ജെ ബാലാജി. വെറും 51 ദിവസങ്ങൾ കൊണ്ടാണ് കറുപ്പിന്റെ ചിത്രീകരണം പൂർത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ദ് ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഈ യാത്രയിലുട നീളം ഞങ്ങൾ തമ്മിൽ വളരെ അടുത്ത സൗഹൃദത്തിലായി. 'കങ്കുവ' റിലീസ് ചെയ്ത് കൃത്യം 12 ദിവസങ്ങൾക്ക് ശേഷമാണ് ഈ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ഒരു വലിയ സൂപ്പർ സ്റ്റാറിന്റെ മുൻ ചിത്രം പ്രതീക്ഷിച്ച വിജയം നേടാത്ത ഒരു സാഹചര്യത്തിലാണ് എനിക്ക് അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കേണ്ടി വന്നത്.
ആ സിനിമയ്ക്കായി അദ്ദേഹം അത്രയധികം കഠിനാധ്വാനം ചെയ്തിട്ടുണ്ടായിരുന്നു. 200-ലധികം ദിവസങ്ങൾ, ഏകദേശം മൂന്ന് വർഷത്തോളം. ഷൂട്ടിങ്ങിനിടയിൽ അദ്ദേഹത്തിന് ചില അപകടങ്ങളും സംഭവിച്ചിരുന്നു. എന്നിട്ടും ആ സിനിമ നന്നായി ഓടിയില്ല. അങ്ങനെയൊരു സാഹചര്യത്തിലാണ്, വെറും 10 ദിവസങ്ങൾക്ക് ശേഷം അദ്ദേഹം എന്റെ സെറ്റിലേക്ക് വരുന്നത്.
എന്റെ എനർജി തന്നെയാണ് സൂര്യ സാർ ഉൾപ്പെടെയുള്ള എന്റെ ടീമിന്റെയും എനർജി എന്ന് എനിക്ക് തോന്നിയിരുന്നു. അതുകൊണ്ട് ഞാൻ എപ്പോഴും വളരെ ആവേശത്തിലായിരുന്നു. എന്റെ സാങ്കേതിക വിദ്യയെക്കുറിച്ചോ സിനിമ ചെയ്യാനുള്ള കഴിവിനെക്കുറിച്ചോ എനിക്ക് അത്ര ഉറപ്പില്ലായിരിക്കാം, പക്ഷേ എന്റെ ആത്മവിശ്വാസം 200% ആയിരുന്നു.
എന്റെ കൂടെ ജെകെ വിഷ്ണു ഉണ്ടായിരുന്നു. ഇന്ത്യയിൽ തന്നെ 'മാസ്സ്' സിനിമകൾ ഷൂട്ട് ചെയ്യാൻ പറ്റിയ ഏറ്റവും മികച്ച കാമറാമാൻമാരിൽ ഒരാളാണ് അദ്ദേഹം. എനിക്ക് അദ്ദേഹത്തിന്റെ വലിയ പിന്തുണയുണ്ടായിരുന്നു. കൂടാതെ ഒരു യുവ നിരയും കൂടെയുണ്ടായിരുന്നു. നിങ്ങൾ വിശ്വസിക്കില്ല, 5,000 ജൂനിയർ ആർട്ടിസ്റ്റുകളുള്ള സൂര്യ സാറിന്റെ ഒരു വലിയ സെറ്റിൽ ഞങ്ങൾ വെറും എട്ട് പേർ മാത്രമാണ് ഷൂട്ട് ചെയ്യാനുണ്ടായിരുന്നത്.
ആദ്യത്തെ ദിവസം ഇത്രയും വലിയൊരു സെറ്റ് എങ്ങനെ ഷൂട്ട് ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്നാൽ രണ്ടാം ദിവസം എന്റെ മുൻ ടീമിലെ മറ്റുള്ളവരെയും ഞാൻ ഒപ്പം കൂട്ടി. പെട്ടെന്ന് തന്നെ ഞങ്ങൾ ആ തെറ്റ് തിരുത്തി. പക്ഷേ, സൂര്യ സാറിന്റെയും എന്റെ മുഴുവൻ ടീമിന്റെയും എനർജി ഒട്ടും കുറയാതെ നിലനിർത്തുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ എനിക്ക് മുന്നിൽ ഉണ്ടായിരുന്നുള്ളൂ.
അവിടെ നിന്നുമാണ് ആ മനുഷ്യൻ ശരിക്കും സന്തോഷത്തോടെ പുഞ്ചിരിക്കുന്നത് ഞാൻ കാണുന്നത്. ഒരു 10-15 ദിവസങ്ങൾക്ക് ശേഷം അദ്ദേഹം പൂർണമായും എന്നിലേക്ക് വിശ്വാസമർപ്പിച്ചു. അദ്ദേഹം 200 ദിവസങ്ങളോളം ഷൂട്ട് ചെയ്തിട്ടും ഫലം അനുകൂലമാകാത്ത സിനിമകൾ ഉണ്ടായിട്ടുണ്ട്.
എന്നാൽ ഈ സിനിമയ്ക്ക് എനിക്ക് ആകെ 50 മുതൽ 55 ദിവസങ്ങൾ മാത്രമേ വേണ്ടു എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ഞാൻ അദ്ദേഹത്തോടൊപ്പം വെറും 50 അല്ലെങ്കിൽ 51 ദിവസങ്ങൾ മാത്രമാണ് ഷൂട്ട് ചെയ്തത്.
എനിക്ക് എന്താണ് വേണ്ടതെന്ന കാര്യത്തിൽ എനിക്ക് നല്ല വ്യക്തതയുണ്ടായിരുന്നു. എനിക്ക് ഒരു 'സൂര്യ സാർ സിനിമ' ചെയ്യണമായിരുന്നു, പക്ഷേ എല്ലാ സീനിലും അദ്ദേഹം തന്നെ ഫ്രെയിമിൽ ഉണ്ടായിരിക്കണം എന്ന് എനിക്ക് നിർബന്ധമില്ലായിരുന്നു".- ആർജെ ബാലാജി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates