ബേസിലിനെ നായകനാക്കി നവാഗതനായ സംഗീത് പി രാജൻ സംവിധാനം ചെയ്ത ചിത്രമാണ് പാൽതു ജാൻവർ. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോൾ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് കെഎസ് ശബരിനാഥന്‍. ഒരു സുന്ദരമായ ചലച്ചിത്രമാണ് പാൽസു ജാൻവർ എന്നാണ് അദ്ദേഹം കുറിച്ചത്. ജൻഡർ ന്യൂട്രലിന്റെ ചർച്ചകൾ നടക്കുന്ന ഈ കാലത്ത് ഒരു കൂട്ടം പുരുഷൻമാർ പിറവിക്കുവേണ്ടി അദ്ധ്വാനിക്കുന്നത് മനോഹരമായ ഒരു കാഴ്ചയാണ്. ചിത്രത്തിലെ അഭിനേതാക്കളേയും അണിയറ പ്രവർത്തകരേയും പ്രശംസിക്കാനും ശബരിനാഥൻ മറന്നില്ല.
ശബരിനാഥന്റെ കുറിപ്പ് വായിക്കാം
പാൽതു ജാൻവർ ഒരു സുന്ദരമായ ചലച്ചിത്രമാണ്. കണ്ണൂർ കുടിയേറ്റമേഖലയിലെ സാധാരണക്കാരായ ജനങ്ങളും മൃഗങ്ങളും പ്രകൃതിയും എല്ലാം ഒത്തുചേരുന്ന ആവാസവ്യവസ്ഥയെ കൃത്യമായി കാണിക്കുന്ന അതിശയോക്തി ഇല്ലാത്ത ഒരു ചിത്രം. ഇവിടെ വന്നു ചേരുന്ന ബേസിലിന്റെ കഥാപാത്രത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ "coming of age" മോഡലിൽ അവതരിപ്പിക്കുന്നു.
കുടിയാൻമലയിലെ മനുഷ്യരെല്ലാരും മഹത്വമുള്ളവരും ഗ്രാമീണത തുളുമ്പുന്നവരല്ല, എല്ലാവരും നമ്മുടെ ചുറ്റും കാണുന്ന ഒത്തിരി സ്നേഹവും ഒരല്പം പരിഭവവും ചെറിയ കുശുമ്പൊക്കെയുള്ള സാധാരണക്കാർ. എന്നാൽ ഒരു പ്രതിസന്ധി വരുമ്പോൾ അവിടെയുള്ളവരെല്ലാം ഒന്നിക്കുന്ന ആ ബിബ്ലിക്കൽ (biblical) രംഗം മനോഹരമാണ്.ജൻഡർ ന്യൂട്രലിന്റെ ചർച്ചകൾ നടക്കുന്ന ഈ കാലത്ത് ഒരു കൂട്ടം പുരുഷൻമാർ പിറവിക്കുവേണ്ടി അദ്ധ്വാനിക്കുന്നത് മനോഹരമായ ഒരു കാഴ്ചയാണ്.
സംവിധായകൻ സംഗീത് രാജനും എഴുത്തുകാരായ വിനോയ് തോമസും അനീഷ് അഞ്ജലിയും പ്രശംസ അർഹിക്കുന്നു.ബേസിലും ഇന്ദ്രൻസ് ചേട്ടനും ജോണി ആന്റണിയും ഷമ്മി തിലകനും എല്ലാവരും ഒന്നാംതരമായി അഭിനയിച്ചിട്ടുണ്ട്. ടെക്നിക്കൽ വിഭാഗവും മികവുറ്റതാണ്.കൂടുതൽ പറഞ്ഞാൽ സ്പോയിലറാകും,അതുകൊണ്ടു നീട്ടുന്നില്ല.
സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ക്ലൈമാക്സ് ഷോട്ടാണ്. അതിൽ എല്ലാമുണ്ട്- ജീവനുണ്ട്, പ്രകൃതിയുണ്ട്, സ്നേഹമുണ്ട്, പ്രത്യാശയുണ്ട്.... എല്ലാവരും ചിത്രം മുൻവിധിയില്ലാതെ കാണുക, ആസ്വദിക്കുക
ഭാവന സ്റ്റുഡിയോസിന്റെ എല്ലാ ചിത്രങ്ങളും മലയാളത്തിൽ പുതിയ നാഴികകല്ലുകൾ സൃഷ്ടിക്കുകയാണ്. 1980കളിൽ സുപ്രിയ പിക്ചർസും ഗാന്ധിമതി ഫിലിംസും ഗൃഹലക്ഷമി പ്രൊഡക്ഷനും പോലെ.... ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ഫഹദിനും കൂട്ടർക്കും ഇനിയും മലയാള ചലചിത്രത്തിന്റെ വ്യാകരണം തിരുത്താൻ കഴിയട്ടെ..
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates