കിട്ടിയതൊക്കെ മഹാഭാഗ്യമെന്നു കരുതി, കഴിഞ്ഞു കൂടിയ സ്ത്രീകള്‍ അനുപമയെ കേള്‍ക്കണം!

ഇത്തരം തുറന്നു പറച്ചിലുകളോടെങ്കിലും സമൂഹം സഹിഷ്ണുത കാണിക്കണം
Anupama Parameswaran
Anupama Parameswaran
Updated on
2 min read

കടന്നു വന്ന ടോക്‌സിക് റിലേഷന്‍ഷിപ്പിനെക്കുറിച്ചുള്ള നടി അനുപമ പരമേശ്വരന്റെ വാക്കുകള്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയത്. താരത്തെ ചേര്‍ത്തുപിടിച്ചും പിന്തുണ അറിയിച്ചും നിരവധി പേരാണ് എത്തിയത്. അനുപമയ്ക്ക് പിന്തുണയുമായി എഴുത്തുകാരി ശാരദക്കുട്ടിയുമെത്തുകയാണ്. ഓരോ ഫാമിലിയും ഒരുമിച്ചിരുന്ന് കേള്‍ക്കേണ്ട ഒരഭിമുഖമാണ് അനുപമയുടേതെന്നാണ് ശാരദക്കുട്ടി പറയുന്നത്.

ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അനുപമ മനസ് തുറന്നത്. രണ്ട് വര്‍ഷക്കാലം താന്‍ നാര്‍സിസിസ്റ്റിക് അബ്യൂസിന് ഇരയായെന്നായിരുന്നു അനുപമയുടെ വെളിപ്പെടുത്തല്‍. സ്ത്രീകള്‍ വൈകിപ്പോയെങ്കിലും അനുപമയെ കേള്‍ക്കണമെന്നാണ് ശാരദക്കുട്ടി പറയുന്നത്. ആ വാക്കുകളിലേക്ക്:

അനുപമ പരമേശ്വരന്‍ ധന്യ വര്‍മ്മയുമായി സംസാരിക്കുന്നത് കേട്ട് പല കാലങ്ങളിലെ ട്രോമകളിലൂടെ ശ്വാസം കിട്ടാതെ ഞാന്‍ ഞെരുങ്ങി നീങ്ങുകയായിരുന്നു. വെറും സ്വാഭാവികമെന്ന മട്ടിലോ പെണ്ണിന്റെ അഹങ്കാരമെന്ന മട്ടിലോ നോര്‍മല്‍ എന്ന മട്ടിലോ തള്ളിനീക്കിക്കളഞ്ഞിരുന്നതെല്ലാം കൂടി എന്റെ തലമണ്ടയിലേക്ക് പെരുമഴയില്‍ ഒറ്റനിമിഷത്തില്‍ അയ പൊട്ടിക്കുടഞ്ഞു വീണ കനത്തില്‍ ഞാന്‍ ഇരുന്നു പോയി.

ഓരോ ഫാമിലിയും ഒരുമിച്ചിരുന്ന് കേള്‍ക്കേണ്ട ഒരഭിമുഖമാണത്. നമ്മളെന്നാണ് നമ്മുടെ പെണ്‍കുട്ടികളെ ജഡ്ജ്‌മെന്റല്‍ ആയല്ലാതെ കേള്‍ക്കാന്‍ തയ്യാറാവുക? എന്തൊരു വേദനയാണ് അനുപമയുടെ നിസ്സംഗതയുടെ ഭാഷയില്‍ ഒളിച്ചിരിക്കുന്നത്!. എന്തൊരുറപ്പാണ് വാക്കുകള്‍ക്ക്. കാലം പെണ്‍കുട്ടികള്‍ക്ക് നല്‍കിയ തിരിച്ചറിവുകളാണ് അനുപമ പറഞ്ഞതിനും ധന്യ ഇടപെടലുകളില്ലാതെ പറയാനനുവദിച്ചതിനും പിന്നിലുള്ളത്. കിട്ടിയതൊക്കെ മഹാഭാഗ്യമെന്നു കരുതി അനുഗൃഹീതമായ ഒരജ്ഞതയില്‍ കഴിഞ്ഞു കൂടിയ സ്ത്രീകള്‍ വൈകിപ്പോയെങ്കിലും അനുപമയെ കേള്‍ക്കണം.

നിങ്ങളെ എങ്ങനെയൊക്കെയാണ് കൂടെ നടന്ന നാര്‍സിസിസ്റ്റുകള്‍ സ്‌നേഹം നടിച്ച് ചുരുക്കിക്കളഞ്ഞത്, നിങ്ങളുടെ സൗഹൃദങ്ങളെ . ബന്ധങ്ങളെ എങ്ങനെയൊക്കെയാണ് സ്നേഹം നടിച്ച് നിങ്ങളെ കൊണ്ടു തന്നെ ഈ നാര്‍സിസിസ്റ്റുകള്‍ വെട്ടിച്ചു കളഞ്ഞത് എന്നൊക്കെ ആലോചിച്ച് നിങ്ങളുടെ ഉറക്കം നഷ്ടപ്പെടും.നാര്‍സിസിസ്റ്റുകള്‍ നശിപ്പിച്ച ജീവിതമായിരുന്നുവോ നമ്മള്‍ ഓരോരുത്തരും ജീവിച്ചു തീര്‍ത്ത പ്രണയ / ദാമ്പത്യജീവിതമെന്ന് ഒരു നിമിഷമെങ്കിലും തലക്കിട്ടടിച്ച് നമ്മള്‍ ചിന്തിച്ചു പോകും.

അനുപമ പറഞ്ഞതിന്റെ ചുരുക്കമിതാണ്. 'എല്ലാ തെറ്റുകളും നിന്റേതാണെന്നവര്‍ കരുതലിന്റെ ഭാഷയില്‍ ആദ്യമാദ്യം ഓര്‍മ്മിപ്പിക്കും. നമുക്കും നമ്മളാണ് കുറ്റക്കാരി എന്ന തോന്നലിലേക്കെത്തിക്കും. ഒരു കാര്യവുമില്ലെങ്കിലും നമ്മള്‍ സോറി പറഞ്ഞു കൊണ്ടേയിരിക്കും. കരഞ്ഞു തകര്‍ന്നുകൊണ്ടേയിരിക്കും.അങ്ങനെ അവര്‍ പൂര്‍ണ്ണമായും നമ്മളെ തഴയുന്നത്, നമ്മുടെ കുറ്റം കൊണ്ടാണ് എന്ന് വരുത്തി വിജയിക്കും. നമ്മുടെ വീട്ടുകാര്‍ പോലും മറുഭാഗത്തെ വിശ്വസിക്കുന്ന തലത്തിലേക്കെത്തിക്കഴിയും അപ്പോഴേക്കും. പൂര്‍ണ്ണമായും നമ്മള്‍ തകര്‍ന്നു തരിപ്പണമാകുന്ന തരം 'സ്നേഹ'മാണ് ഈ നാര്‍സിസിസ്റ്റുകളുടേത്. അത്ര തന്ത്രശാലികളായ സ്റ്റ്രാറ്റജിസ്റ്റുകളാണവര്‍ '.

രക്ഷപ്പെട്ട പെണ്‍കുട്ടികളുണ്ടാകും. അവര്‍ക്കേറ്റ മുറിവുകളുടെ ആഴം നാം ചിന്തിക്കുന്നതിനുമെത്രയോ അപ്പുറമാണ്! എത്ര ദുഃസ്വപനരാത്രികള്‍ കഴിഞ്ഞാലാകും അവര്‍ക്ക് അതില്‍ നിന്ന് മോചനം കിട്ടുക ! അവരുടെ ഇത്തരം തുറന്നു പറച്ചിലുകളോടെങ്കിലും സമൂഹം സഹിഷ്ണുത കാണിക്കണം. അവര്‍ മറികടക്കാനുള്ള തീവ്രപരിശ്രമത്തിലാണ്. അവര്‍ നീന്തിക്കടന്നത് പ്രണയ നിരാസത്തെയല്ല, ആധിപത്യവാസനയുടെ നാര്‍സിസിസ്റ്റിക് തന്ത്രങ്ങളെയാണ്. സ്റ്റ്രാറ്റജികളെയാണ്.

ധന്യാ വര്‍മ്മ, നിങ്ങള്‍ സമൂഹത്തിനു വേണ്ടി ചെയ്ത ഏറ്റവും മികച്ച പരിഷ്‌കരണ ശ്രമങ്ങളില്‍ ഒന്നായി ഞാന്‍ ഈ അഭിമുഖത്തെ കാണുന്നു. അനുപമ പരമേശ്വരനെ പണ്ടില്ലാത്ത വിധം ഞാന്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.

Anupama Parameswaran
കുഞ്ചാക്കോ ബോബന്റെ 'ഉന്മാദം' ഒടിടിയിലേക്ക്; എവിടെ കാണാം
Anupama Parameswaran
50 സ്ക്രീനുകൾ; കേരളത്തിലെ ഏറ്റവും വലിയ തിയറ്റർ ​ഗ്രൂപ്പായി മാജിക് ഫ്രെയിംസ്
Anupama Parameswaran
"രാ​ഗ ഓഫ് റിവഞ്ച്' ചെയ്യുന്നത് 48 മണിക്കൂർ കൊണ്ട്'; ഹിറ്റ് ട്രാക്കിന് പിന്നിലെ കഥ പറഞ്ഞ് അനിരുദ്ധ്
Summary

Saradakutty asks women to hear Anupama Parameswaran.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com