

71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ നാനാഭാഗങ്ങളിൽ നിന്നായി വിവാദങ്ങളും വിമർശനങ്ങളുമുയരുകയാണ്. ഷാരുഖ് ഖാന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത് ഒരല്പം ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. കാരണം ബോക്സോഫീസിൽ വിജയിച്ചെങ്കിലും ഷാരുഖിന്റെ ഏറ്റവും മികച്ച പ്രകടനമായിരുന്നില്ല ജവാനിലേത്.
മികച്ച പ്രകടനം കാഴ്ചവച്ച പലരേയും കണ്ടില്ലെന്ന് നടിച്ചാണ് ഷാരുഖിന് പുരസ്കാരം നൽകിയത് എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന വിമർശനം. 'ഇങ്ങനെയൊരു അവാർഡ് ലഭിക്കുമെന്ന് ഷാരുഖ് ഖാൻ പോലും പ്രതീക്ഷിച്ചു കാണില്ല' എന്ന തരത്തിലും ഷാരുഖിനെതിരെ പരിഹാസമുയരുന്നുണ്ട്.
'നമ്മളിപ്പോൾ രണ്ട് ഇന്ത്യയിലാണ് ജീവിക്കുന്നത് - ഒന്ന് ഷാരുഖ് ഖാന് സ്വദേശിന് അവാർഡ് നൽകാത്ത ഇന്ത്യ, മറ്റൊന്ന് ജവാന് ദേശീയ അവാർഡ് ലഭിച്ച ഇന്ത്യ' എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. 33 വർഷത്തെ സിനിമാ ജീവിതത്തിനിടയിലെ ആദ്യത്തെ ദേശീയ പുരസ്കാരമാണ് ഷാരുഖിനെ തേടിയെത്തിയിരിക്കുന്നത്.
ഇപ്പോഴിതാ തനിക്ക് ലഭിക്കേണ്ട അവാർഡിനേക്കുറിച്ച് വാചാലനാകുന്ന ഷാരുഖിന്റെ ഒരു പഴയകാല വിഡിയോ ആണിപ്പോൾ വീണ്ടും വൈറലായി മാറുന്നത്. സ്വദേശ് എന്ന ചിത്രത്തിലെ അഭിനയത്തിന് തനിക്ക് ദേശീയ അവാർഡ് ലഭിക്കുമെന്നാണ് ഷാരുഖ് പ്രതീക്ഷിച്ചിരുന്നത്.
2004 ൽ പുറത്തിറങ്ങിയ സ്വദേശ് ഷാരുഖിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമായാണ് വിലയിരുത്തപ്പെടുന്നത്. അശുതോഷ് ഗൗരിക്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയിൽ നാസയില്‍ ജോലി ചെയ്യുന്ന മോഹന്‍ ഭാര്‍ഗവ എന്ന ഇന്ത്യക്കാരനായാണ് ഷാരുഖ് എത്തിയത്.
സ്വദേശ് ബോക്സോഫീസിൽ വന്‍ പരാജയമായി മാറിയെങ്കിലും മികച്ച നിരൂപക പ്രശംസയും കാലക്രമേണ കള്‍ട്ട് സ്റ്റാറ്റസും സിനിമയ്ക്ക് ലഭിച്ചു. 2005 ലെ ജൂറിയുടെ പരിഗണനയിൽ രണ്ട് നടൻമാരായിരുന്നു മുന്നിലെത്തിയത്. സ്വദേശിലെ അഭിനയത്തിന് ഷാരുഖും ഹം തുമ്മിലെ അഭിനയത്തിന് സെയ്ഫ് അലി ഖാനും.
നേരിയ വ്യത്യാസത്തിലാണ് അന്ന് സെയ്ഫ് അലി ഖാനെ മികച്ച നടനായി പ്രഖ്യാപിച്ചത്. ഷാരുഖിന്റെ ആരാധകരെ കടുത്ത നിരാശയിലാക്കിയ സംഭവങ്ങളിലൊന്നായിരുന്നു ഇത്. ഷാരുഖ് ഖാൻ ആക്ഷൻ സിനിമകളിലേക്ക് തിരിയാൻ ഈ സംഭവം കാരണമായെന്നും പില്ക്കാലത്ത് ആരാധകർക്കിടയിൽ ചർച്ചയുണ്ടായി. ഇക്കാര്യം പൊതുവേദിയിൽ ഷാരുഖും പറഞ്ഞിരുന്നു. ജവാന് പുരസ്കാരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിഡിയോ വീണ്ടും വൈറലായി മാറിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
