

മോഹന്‍ലാലിനെ നായകനാക്കി ഭരതന്‍ ഒരുക്കിയ ചിത്രമാണ് താഴ്‌വാരം. സലീം ഗൗസ്, സുമലത തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. മലയാളത്തിലെ ക്ലാസിക്കുകളിലൊന്നാണ് താഴ്‌വാരം. ചിത്രത്തിലെ സലീം ഗൗസ്-മോഹന്‍ലാല്‍ സീനുകള്‍ ഇന്നും റീവിസിറ്റ് ചെയ്യപ്പെടുന്നതാണ്. താഴ്‌വാരത്തിലെ സലീം ഗൗസിന്റെ പ്രകടനത്തെ മലയാളി ഒരിക്കലും മറക്കില്ല.
സലീം ഗൗസിന്റെ പ്രകടനത്തിന്റെ ആത്മായി മാറിയ ഷമ്മി തിലകന്റെ ഡബ്ബിങിനെക്കുറിച്ചും പലപ്പോഴും സംസാരിക്കപ്പെടാറുണ്ട്. മോഹന്‍ലാല്‍ പറഞ്ഞതു കൊണ്ടാണ് താന്‍ സലീം ഗൗസിന് ഡബ്ബ് ചെയ്യാന്‍ തയ്യാറായതാണെന്നാണ് ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഷമ്മി തിലകന്‍ പറയുന്നത്. ഡബ്ബിങിന് മുമ്പ് ഭരതനുമായി താന്‍ ഉടക്കിയെന്നും അദ്ദേഹം ഓർത്തെടുക്കുന്നുണ്ട്. ആ വാക്കുകളിലേക്ക്:
എന്റെ ജീവിതത്തിലെ മറക്കാനാകാത്ത ഘട്ടങ്ങളാണ് അത്. ആ സമയത്ത് ഞാന്‍ സമയത്ത് സിനിമാക്കാരന്‍ ആയിട്ടില്ല. അസിസ്റ്റന്റ് ഡയറക്ടറായി നവോദയ ഫിലിംസിന്റെ സ്റ്റാഫിനെപ്പോലെ ജോലി ചെയ്തിരുന്ന സമയമാണ്. കടത്തനാടന്‍ അമ്പാടിയുടെ ഡബ്ബിങ് നടന്നു കൊണ്ടിരിക്കേ ലാലേട്ടനാണ് ഒരു പടം വരുന്നുണ്ടെന്ന് പറയുന്നത്. 'മേനെ, ഗുഡ് ബാഡ് അഗ്ലി കണ്ടിട്ടില്ലേ? അതിലേ ഗുഡ് ബാഡ് മാത്രമുള്ളൊരു സിനിമയാണ്. മോന്‍ വന്ന് ചെയ്യാമോ?' എന്ന് ചോദിച്ചു. എനിക്ക് ഒട്ടും താല്‍പര്യമില്ല, പക്ഷെ ലാലേട്ടന്‍ പറഞ്ഞതിനാല്‍ ഞാന്‍ വരാമെന്ന് പറഞ്ഞു.
അന്ന് മദ്രാസിലാണ് ഡബ്ബ് ചെയ്യുന്നത്. ചെല്ലാന്‍ പറഞ്ഞ് വിളി വന്നു. പൈസയുടെ കാര്യമൊന്നും അന്ന് നോക്കിയിരുന്നേയില്ല. ലാലേട്ടന്‍ പറഞ്ഞതാണല്ലോ. നേരത്തെ ഭരതേട്ടന്‍ അച്ഛനോട് എന്റെ കാര്യം ചോദിച്ചിരുന്നു. പക്ഷെ മദ്രാസില്‍ ചെന്നപ്പോള്‍ എനിക്ക് നല്ലൊരു സ്വീകരണമല്ല കിട്ടിയത്. എന്നെ എഴുന്നള്ളിച്ചു കൊണ്ടു പോകണമെന്നല്ല. സാധാരണ മദ്രാസില്‍ പോകാറുള്ളത് നവോദയയുടെ വര്‍ക്കിനായാണ്. അവിടെ ചെന്നിറങ്ങുമ്പോഴേ നവോദയയുടെ പ്ലകാര്‍ഡും പിടിച്ച് ഡ്രൈവര്‍ വന്നു നില്‍പ്പുണ്ടാകും. കൈ കാണിക്കുമ്പോഴേക്കും വന്ന് പെട്ടിയെടുത്ത് വണ്ടിയില്‍ വെച്ച് നമ്മളേയും കൊണ്ടു പോകും. എനിക്ക് മദ്രാസ് നഗരം തീരെ പരിചയമില്ലാത്തതാണ്. തമിഴുമറിയില്ല.
നേരെ കൊണ്ടു പോവുക നവോദയ അപ്പച്ചന്‍ സാറിന്റെ വീട്ടിലേക്കാണ്. അവിടെയാണ് ഞങ്ങള്‍ താമസിക്കുന്നതും ജോലി ചെയ്യുന്നതുമെല്ലാം. അങ്ങനൊരു കുടുംബാംഗത്തെപ്പോലെയാണ് ഞങ്ങളെ സ്വീകരിച്ചിരുന്നത്. അങ്ങനെയുള്ളിടത്തു നിന്നും ഇവിടെ വന്നിറങ്ങിയപ്പോള്‍ ആരുമില്ല. അന്ന് ഫോണൊന്നുമില്ല. ആകെയുള്ളത് ഭരതേട്ടന്റെ വീട്ടിലെ നമ്പറാണ്. കുറച്ച് നേരം റെയില്‍വെ സ്റ്റേഷനിലൂടെ നടന്നു നോക്കി. ആരുമില്ല. ദേഷ്യമായി. ആ സമയത്തെ ചോരത്തിളപ്പാണ്.
അവിടെയൊരു ടെലിഫോണ്‍ ബുത്ത് കണ്ടപ്പോള്‍ ഭരതേട്ടന്റെ വീട്ടിലേക്ക് വിളിച്ചു. ഗൗരവ്വത്തില്‍ തന്നെയാണ് സംസാരം. ഫോണെടുത്തത് ഒരു സ്ത്രീയാണ്. ഡയറക്ടര്‍ ഭരതന്റെ വീടല്ലേ, ഷമ്മി തിലകന്‍ ആണെന്ന് പറഞ്ഞു. അഞ്ച് മിനുറ്റ് കഴിഞ്ഞപ്പോള്‍ ഹലോ ഞാന്‍ ഭരതനാണെന്ന പതിഞ്ഞ സ്വരം. ഞാന്‍ ഷമ്മി തിലകന്‍ ആണെന്ന് പറഞ്ഞു. ആ ഷമ്മി എവിടെയെത്തി? റെയില്‍വെ സ്റ്റേഷനില്‍ തന്നെയാണ്. ഇവിടെ ആരേയും കണ്ടില്ല, ഇറിറ്റേറ്റഡ് ആണ്. അവിടെ നിന്നൊരു ഓട്ടോറിക്ഷ കയറി ഹോട്ടലിലേക്ക് വരാന്‍ പറഞ്ഞു. ഓട്ടോയിലൊന്നും വരാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. അഹങ്കാരമാണെന്ന് കരുതുന്നുവെങ്കില്‍ ആയിക്കോട്ടെയെന്ന് കരുതി. നിങ്ങള്‍ സംസാരിക്കുന്നത് സംവിധായകന്‍ ഭരതനോടാണ് എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍, നിങ്ങള്‍ സംസാരിക്കുന്നത് ഷമ്മി തിലകനോടാണ് എന്ന് ഞാനും. അങ്ങനെ ഉടക്കായി.
അവസാനം ഞാന്‍ തന്നെ അവിടെ ചെന്നു. ഹോട്ടലില്‍ ചെന്നപ്പോള്‍ അണ്ടര്‍ഗ്രൗണ്ടിലാണ് റൂം. എനിക്ക് ദേഷ്യം വന്നു. എനിക്ക് സൗകര്യമില്ലെന്ന് പറഞ്ഞ് ഞാന്‍ സ്വന്തം ചെലവില്‍ എസി റൂമെടുത്തു. നവോദയ അപ്പച്ചനെ ഫോണ്‍ വിളിച്ച് നാളത്തേക്ക് ട്രെയ്ന്‍ ടിക്കറ്റ് വേണമെന്നും ഹോട്ടലിലെ ചെലവ് സെറ്റില്‍ ചെയ്യണമെന്നും പറഞ്ഞു. അവര്‍ വന്ന് എല്ലാം ചെയ്തു തന്നു. ഞാന്‍ മൊഡയിലാണ്. അവസാനം നീ ഡബ്ബ് ചെയ്യണ്ട അവിടെ വന്നൊന്ന് ഇരിക്ക് എന്നു പറഞ്ഞ് ഡബ്ബിങ് നടക്കുന്ന ലാലേട്ടന്റെ പൂജ തിയേറ്ററില്‍ കൊണ്ടിരുത്തി. ഭരതേട്ടന്‍ അകത്താണ്. ഞാന്‍ ആരേയും ഗൗനിക്കാതെ ഇരിക്കുകയാണ്.
കുറച്ച് കഴിഞ്ഞതും സക്രീനില്‍ താഴ് വാരത്തിലെ ഒരു സീന്‍ പ്രൊജക്ട് ചെയ്തു. ലാലേട്ടനും സലീം ഗൗസും തമ്മിലുള്ളൊരു സീനായിരുന്നു. ഞാന്‍ വെറുതെ നോക്കി. കുറച്ച് കഴിഞ്ഞതും ഞാന്‍ നിവര്‍ന്നിരുന്നു. പിന്നെ മുന്നോട്ടാഞ്ഞ് ഇരുന്നു. അയാള്‍ അസാധ്യമായി പെര്‍ഫോം ചെയ്യുന്നുണ്ട്. എല്ലാം അടിപൊളി സീനുകള്‍. ഞാന്‍ ആസ്വദിച്ച് കണ്ടു. കുറച്ച് കഴിഞ്ഞതും അകത്തു നിന്നും, ഷമ്മി ഞാന്‍ ഭരതനാണ്. അത് ചെയ്യുകയല്ലേ എന്ന് പറഞ്ഞു. ഒരക്ഷരം മിണ്ടാതെ ഞാനങ്ങ് എഴുന്നേറ്റ് പോയി ചെയ്തു. എല്ലാമൊന്ന് സെറ്റാക്കിയ ശേഷം ഷമ്മിയ്ക്ക് ഓക്കെയാകുന്നത് വരെ ചെയ്‌തോളൂവെന്ന് പറഞ്ഞ് കിത്തോ ചേട്ടനേയും ബാലുവിനേയും ഏല്‍പ്പിച്ച് അദ്ദേഹം പോയി. മൂന്ന് നാല് ദിവസം ആസ്വദിച്ചാണ് ആ സിനിമ ചെയ്തത്. അവിടെ വന്ന് കയറുന്നത് വരെയുള്ള ഷമ്മി ആയിരുന്നില്ല ഞാന്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates